പുതിയ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടി മുകേഷ് അംബാനി

Update: 2019-12-24 11:00 GMT

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മോശം പ്രകടനം കാഴ്ച വച്ച വര്‍ഷമാണിതെങ്കിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) മേധാവി മുകേഷ് അംബാനി പുതിയ ഉയരങ്ങള്‍ ആവര്‍ത്തിച്ചു കീഴടക്കിക്കൊണ്ടേയിരിക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം, റീട്ടെയ്ല്‍, പെട്രോ കെമിക്കല്‍ ബിസിനസ് ശൃംഖല കൂടുതല്‍ വളര്‍ച്ച കൈവരിച്ചതോടെ 2019 ല്‍ മുകേഷ് അംബാനി 17 ബില്യണ്‍ ഡോളറിലധികം സമ്പാദ്യമാണ് കൈവരിച്ചത്.

ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചിക പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 60.8  ബില്യണ്‍ ഡോളറായി ഉയര്‍ന്നു.ഏഷ്യാ വന്‍കരയിലെ ഏറ്റവും വലിയ കോടീശ്വരനായി മാറിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ റെക്കോര്‍ഡ് നേട്ടമാണ് 2019 ല്‍ കൈവരിച്ചത്. കമ്പനിയുടെ ഓഹരി വിലയില്‍ നടപ്പുവര്‍ഷം  40 ശതമാനം വര്‍ധനവുണ്ടായി.വിപണി മൂല്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ള  റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം ഏകദേശം 10 ലക്ഷം കോടി രൂപയാണ്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റിലയന്‍സ് ബാധ്യതാ രഹിത കമ്പനിയായി മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പെട്രോ-കെമിക്കല്‍ മേഖലയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടത്തുന്ന മുന്നേറ്റവും, സൗദി അരാംകോ, ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുമായുള്ള സഹകരണവും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിക്കും.

അടുത്ത 24 മാസത്തിനുള്ളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 200 ബില്യണ്‍ ഡോളറിലേക്കെത്തുമെന്ന് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് പറയുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയാകും റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ മൂല്യം ഇതോടെ 14.27 ലക്ഷം കോടി രൂപയായി ഉയരും. ഓഹരി വില 1600 രൂപയിലേക്കെത്തുമെന്നാണ് വിലയിരുത്തല്‍.

മൊബൈല്‍ പോയിന്റ് ഒഫ് സെയില്‍ (എം.പി.ഒ.എസ്) ആശയവുമായി അസംഘടിത മേഖലയിലെ കിരാന സ്റ്റോറുകളെ ബന്ധിപ്പിച്ച് തുടക്കമിടുന്ന ഇ-കൊമേഴ്സ് സംരംഭം, മൈക്രോസോഫ്റ്റുമായി ചേര്‍ന്നുള്ള എസ്.എം.ഇ സംരംഭം, ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ്, ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗ് തുടങ്ങിയവയെല്ലാം റിലയന്‍സിന്റെ മൂല്യവും പ്രവര്‍ത്തനവും ശക്തിപ്പെടുമെന്നാണ് അഭിപ്രായം. രാജ്യത്തെ ഏറ്റവും വലിയ ടെികോം കമ്പനിയായ റിലയന്‍സ ജിയോ, പെട്രോ കെമിക്കല്‍ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികള്‍ നിലവില്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കി് മുന്നേറുകയാണ്. 

Similar News