10 ദിവസത്തിനിടെ കുറഞ്ഞത് ഒരു കോടിയുടെ വില്‍പ്പന, നെസ്റ്റോ നോക്കുകൂലി സമരത്തിന് പരിഹാരമായില്ല

ഭരണ-പ്രതിപക്ഷ തൊഴിലാളികള്‍ ഒരുമിച്ചാണ് കല്‍പ്പറ്റ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ സമരം നടത്തുന്നത്

Update: 2022-07-04 05:14 GMT

കയറ്റിറക്കുമായി ബന്ധപ്പെട്ട് വയനാട് കല്‍പ്പറ്റ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന് (Nesto Hypermarket) മുന്നില്‍ തൊഴിലാളി യൂണിയനുകള്‍ ആരംഭിച്ച സമരം പരിഹാരമാവാതെ തുടരുന്നു. 10 ദിവസത്തിലധികമായി ഭരണ-പ്രതിപക്ഷ തൊഴിലാളികള്‍ ഒരുമിച്ച് നടത്തുന്ന സമരത്തെ തുടര്‍ന്ന് വില്‍പ്പനയില്‍ ഒരു കോടി രൂപയുടെ കുറവാണ് നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിനുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. ഹൈപ്പര്‍മാര്‍ക്കറ്റിലെ കയറ്റിറക്കിനായി സ്വന്തം തൊഴിലാളികളെ മാനേജ്മെന്റ് നിയമിച്ചതാണ് നോക്കുകൂലി സമരത്തിന് കാരണം. ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമായ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃഖല ഒരു മാസങ്ങള്‍ക്ക് മുമ്പാണ് കല്‍പ്പറ്റയില്‍ തങ്ങളുടെ പുതിയ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നത്. ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്‍വശത്തെ പ്രധാന പ്രവേശന കവാടത്തിന് സമീപമാണ് സംയുക്ത ട്രേഡ് യൂണിയന്‍ പന്തല്‍ കെട്ടി സമരം നടത്തുന്നത്.

തുടക്കത്തില്‍ എഎല്‍ഒയില്‍നിന്നും ഡിഎല്‍ഒയില്‍നിന്നും തൊഴിലാളികള്‍ക്ക് ഐഡി കാര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചാണ് സ്വന്തം തൊഴിലാളികളെ നിയമിക്കാനുള്ള അനുമതി നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് നേടിയത്. തുടര്‍ന്ന് കയറ്റിറക്കിനായി നാല് തൊഴിലാളികളെ നെസ്റ്റോ നിയമിക്കുകയും ചെയ്തു. എന്നാല്‍ ഇവരെ ജോലിക്കായി ഉപയോഗിക്കാന്‍ പാടില്ലെന്നും കയറ്റിറക്ക് ജോലി യൂണിയന്‍ തൊഴിലാളികള്‍ക്ക് നല്‍കണമെന്നുമാണ് സമരക്കാന്‍ ആവശ്യപ്പെടുന്നത്.

Full View

സമരക്കാര്‍ വാഹനങ്ങള്‍ തടയാന്‍ തുടങ്ങിയതോടെ നിലവില്‍ പോലീസ് പ്രൊട്ടക്ഷനിലാണ് കയറ്റിറക്ക് ജോലികള്‍ നടത്തുന്നതെന്ന് നെസ്‌റ്റോ അധികൃതര്‍ പറഞ്ഞു. ''ചരക്കുകള്‍ വരുമ്പോള്‍ പോലീസിനെ വിളിക്കും, അവരുടെ പ്രൊട്ടക്ഷനിലാണ് ചരക്കുകള്‍ ഇറക്കുന്നത്'' നെസ്റ്റോയിലെ ഒരു ഉദ്യോഗസ്ഥന്‍ ധനത്തോട് പറഞ്ഞു.

ഹൈപ്പര്‍മാര്‍ക്കറ്റിലെ പ്രധാന ഗേറ്റിന് മുന്നില്‍ തന്നെ സമരം നടത്തുന്നതാണ് നെസ്റ്റോയ്ക്ക് വന്‍ തിരിച്ചടിയായത്. നേരത്തെ ഇവിടേക്ക് വരുന്ന ഉപഭോക്താക്കളെയടക്കം തടയുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഹൈപ്പര്‍മാര്‍ക്കറ്റിലെ എന്‍ട്രിയും എക്‌സിറ്റും സുഗമമാക്കിതരണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ് നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്. അതേസമയം, സമരത്തെ നിയമപരമായി നേരിടാനാണ് നെസ്റ്റോ മാനേജ്മെന്റിന്റെ തീരുമാനം. ക്ലീനിംഗ് സ്റ്റാഫുകള്‍ അടക്കം 300 ഓളം പേരാണ് കല്‍പ്പറ്റയിലെ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും വയനാടില്‍നിന്ന് തന്നെയുള്ളവരാണ്.



Tags:    

Similar News