'കോവിഡ് വൈറസ് പുതിയതല്ല!' ഇറ്റലിയില്‍ നവംബറില്‍ അസാധാരണ ന്യൂമോണിയ കണ്ടെത്തിയതായി പഠനം

Update: 2020-03-31 04:00 GMT

ലോകമെങ്ങും കൊവിഡ് 19 ന്റെ ചര്‍ച്ചയിലും അതിലേറെ ഭീതിയിലുമാണ്. ഇന്ത്യയില്‍ മാര്‍ച്ച് 30 വരെയുള്ള കണക്കുകള്‍ പ്രകാരം മുപ്പത്തി രണ്ടോളം പേരാണ് കോവിഡ് ബാധ മൂലം മരണപ്പെട്ടിരിക്കുന്നത്. ലോകത്താകമാനം മരണസംഖ്യ 35,000 കവിഞ്ഞിരിക്കുകയാണ്. കൊവിഡിനെ സംബന്ധിച്ച് പല കഥകളും പരക്കുന്നുണ്ട്. ചൈനയുടെ ജൈവായുധമാണ് കൊവിഡ് എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ വുഹാനില്‍ കൊവിഡ് കണ്ടെത്തുന്നതിന് മുന്‍പ് തന്നെ കൊവിഡ് ഇവിടെയുണ്ടായിരുന്നു എന്നാണ് പുതിയ പഠനം. അമേരിക്കയിലേയും ബ്രിട്ടനിലേയും ഓസ്ട്രേലിയയിലേയും ഒരു സംഘം ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഈ പഠനത്തില്‍ പറയുന്ന കണ്ടെത്തലുകള്‍ നോക്കാം.

വുഹാനില്‍ കണ്ടെത്തുന്നതിന് മുന്‍പ് തന്നെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് എത്തിയിരിക്കാം. അതിന് ശേഷം ദശാബ്ദങ്ങള്‍ക്ക് ശേഷമോ അതല്ലെങ്കില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയിലോ വൈറസിന് ഘട്ടം ഘട്ടമായി ചില പരിണാമങ്ങള്‍ സംഭവിച്ചിട്ടുണ്ടാകാം.

അതിന്റെ ഫലമായാണ് മനുഷ്യനില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന മാരക രോഗമായി കൊവിഡ് മാറിയത്. കൊവിഡ് വൈറസിന്റെ ജനിതക ഘടന പരിശോധിച്ചതില്‍ നിന്നും മനസ്സിലാക്കാനായത് വൈറസിന്റെത് സ്വാഭാവിക വളര്‍ച്ചയാണ് എന്നാണെന്ന് അമേരിക്കയില്‍ നിന്നുളള ശാസ്ത്രജ്ഞയായ ക്രിസ്റ്റിയന്‍ അന്‍ഡേഴ്സണ്‍ പറയുന്നു.

അസാധാരണ ന്യുമ്മോണിയ

ഇറ്റലിയില്‍ നിന്നുളള പ്രൊഫസറായ റെമുസിയാണ് കോവിഡ് വൈറസ് യൂറോപ്പില്‍ എത്തിയത് ചൂണ്ടിക്കാട്ടിയത്. ചൂണ്ടിക്കാട്ടുന്നത് ലോകത്ത് മറ്റെവിടെയും എത്തുന്നതിന് മുന്‍പ് കൊവിഡ് വൈറസ് യൂറോപ്പില്‍ എത്തിയിരുന്നു എന്നാണ്. അതിന് കാരണമായി തെളിയിക്കുന്നത് ഇറ്റലിയില്‍ നവംബര്‍ മുതല്‍ അസാധാരണമായി കണ്ട് വന്ന ന്യൂമോണിയ ആണ്. ഡിസംബറിന് മുന്‍പായി പ്രകടമായ രോഗലക്ഷണങ്ങളുളള ആരെങ്കിലും ചൈനയിലോ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലോ യാത്ര നടത്തിയിട്ടുണ്ടാകാമെന്നും റെമുസി പറയുന്നു

ഇറ്റലിയില്‍ നവംബറിലും ഡിസംബറിലുമായി പടര്‍ന്ന ഈ അസാധാരണ ന്യൂമോണിയ വ്യക്തമാക്കുന്നത് രാജ്യത്ത് കൊവിഡ് ഏറ്റവും ബാധിച്ച സ്ഥലമായ ലൊംബാര്‍ഡിയില്‍ നേരത്തെ തന്നെ വൈറസ് പടര്‍ന്നിരുന്നു എന്നാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ പല ഭാഗങ്ങളിലും ദുരൂഹമെന്നോണം ന്യൂമോണിയ പൊട്ടിപ്പുറപ്പെട്ടിരുന്നു എന്നാണ് ചൈനീസ് ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News