ഭവന വില്‍പ്പന കുറഞ്ഞു, റിയല്‍ എസ്റ്റേറ്റ് മേഖല വീണ്ടും പ്രതിസന്ധിയിലേക്കോ?

ഏഴ് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ ഏകദേശം 15 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്

Update: 2022-06-30 08:05 GMT

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് കരകയറിയെങ്കിലും റിയല്‍ എസ്റ്റേറ്റ് (Real Estate Sector) മേഖലയ്ക്ക് വീണ്ടും തിരിച്ചടി. 2022ലെ രണ്ടാം പാദത്തില്‍ ഭവന വില്‍പ്പനയില്‍ വന്‍ കുറവാണുണ്ടായത്. ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ ഏകദേശം 15 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

2022 ലെ ഒന്നാം പാദത്തില്‍ ഏകദേശം 99,550 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ വിറ്റത് 84,930 യൂണിറ്റുകള്‍ മാത്രമാണെന്ന് അനറോക്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ എന്നിവിടങ്ങളിലെ ഭവന വില്‍പ്പനയാണ് കുത്തനെ കുറഞ്ഞത്. എന്നാല്‍ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ വില്‍പ്പനയില്‍ വര്‍ധനവുണ്ടായി.
ഭവനവില (Home Sale Price) കുത്തനെ ഉയര്‍ന്നതും പലിശ നിരക്ക് വര്‍ധനവുമാണ് വില്‍പ്പന കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. റഷ്യ-യുക്രെയ്ന്‍ (Russia Ukraine War) സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിലക്കയറ്റം രൂക്ഷമായത് റിയല്‍ എസ്റ്റേറ്റ് രംഗത്തും പ്രതിഫലിച്ചിരുന്നു. ഭവനങ്ങളുടെ നിര്‍മാണച്ചെലവ് കുത്തനെ ഉയരാന്‍ കാരണമായി. സ്റ്റീലിന്റെയും സിമന്റിന്റെയും വില ഉയര്‍ന്നതോടെ ഭവന വില പ്രദേശത്തിനനുസരിച്ച് 10 ശതമാനത്തോളം ഉയര്‍ന്നിരുന്നു.


Tags:    

Similar News