രണ്ട് ഇന്ത്യൻ ഹ്രസ്വ-വീഡിയോ ആപ്ലിക്കേഷനുകളിൽ ഗൂഗിൾ നിക്ഷേപം

ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ഹ്രസ്വ-വീഡിയോ വാഗ്ദാനം ചെയ്യുന്ന ഗ്ലാൻസ് ഇൻ‌മോബി, വെർ‌സെ ഇന്നൊവേഷൻസ് എന്നീ രണ്ട് കമ്പനികളിൽ ഗൂഗിൾ ഒരേ ദിവസം നിക്ഷേപം നടത്തി.

Update: 2020-12-23 09:45 GMT


റോപോസോ എന്ന പേരിൽ അറിയപ്പെടുന്ന ഹ്രസ്വ-വീഡിയോ പ്ലാറ്റ്‌ഫോമിന്റെ ഉടമസ്ഥരാണ് ഇൻ‌മോബിയുടെ അനുബന്ധ സ്ഥാപനമായ ഗ്ലാൻസ് . ഗൂഗിളിൽ നിന്നും നിലവിലുള്ള നിക്ഷേപകനായ മിത്രിൽ ക്യാപിറ്റലിൽ നിന്നും ഡിസംബർ 22-ന് ഗ്ലാൻസ് 145 മില്യൺ ഡോളർ സമാഹരിച്ചതായാണ് റിപ്പോർട്ടുകൾ. വെറും 18 മാസം മുമ്പ് ആരംഭിച്ച കമ്പനി ഇപ്പോൾ ആഗോളതലത്തിൽ മികച്ച 10 ഉപഭോക്തൃ ആപ്ലിക്കേഷനുകളിൽ ഒന്നായി മാറിക്കഴിഞ്ഞു. പ്രതിമാസം 33 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഒരു പ്ലാറ്റ്‌ഫോമാണ് റോപോസോ.

ജോഷ് എന്ന ഹ്രസ്വ-വീഡിയോ പ്ലാറ്റ്‌ഫോമിന്റെ ഉടമസ്ഥരാണ് ഡെയ്‌ലിഹണ്ടിന്റെ മാതൃ കമ്പനി കൂടിയായ വെർസെ ഇന്നൊവേഷൻസ്. ഇവർ, നിലവിലുള്ള നിക്ഷേപകരായ സോഫിന ഗ്രൂപ്പ്, ലൂപ്പ സിസ്റ്റംസ് എന്നിവരോടൊപ്പം ആൽഫ വേവ്, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവയിൽ നിന്ന് 100 മില്യൺ ഡോളർ സമാഹരിച്ചു. ഇതോടെ, വെർസെ ഇന്നൊവേഷൻസ് ഒരു ബില്യൺ ഡോളറിന്റെ മൂല്യത്തെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും പുതിയ യൂണികോൺ കമ്പനിയായി മാറി.

ഏറ്റവും പുതിയ നിക്ഷേപത്തിലൂടെ, ഈ രണ്ടു കമ്പനികളുടെയും കൃത്രിമ ബുദ്ധി (എഐ) കഴിവ് വർദ്ധിപ്പിക്കുക, ടെക്നോളജി ടീം വിപുലീകരിക്കുക, പ്ലാറ്റ്‌ഫോമിൽ സേവനങ്ങൾ സമാരംഭിക്കുക, ആഗോള വിപണികളിൽ വ്യാപനം നടത്തുക എന്നിവയാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. ഉൽ‌പന്ന വികസനം, ഇൻഫ്രാസ്ട്രക്ചർ, ആഗോള വിപണി വിപുലീകരണം എന്നിവയിലുടനീളം ഗൂഗിളും ഗ്ലാൻസും തമ്മിലുള്ള ആഴത്തിലുള്ള പങ്കാളിത്തത്തിന് ഈ നിക്ഷേപം വഴിയൊരുക്കുമെന്ന് ഗ്ലാൻസ് ഇൻ‌മോബി ഗ്രൂപ്പിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ നവീൻ തിവാരി പറഞ്ഞു.

ഇന്ത്യയിൽ വളരെ പ്രചാരത്തിലിരുന്ന ടിക്ക് ടോക്കിന്റെ നിരോധനം മൂലം മറ്റു ഹ്രസ്വ-വീഡിയോ പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ അവസരങ്ങൾ വന്നുചേർന്നിട്ടുണ്ട്. ഈ ഇടം ഗൂഗിൾ ഏറ്റെടുക്കാൻ നോക്കുന്നതായി തോന്നുന്നു. ഇന്ത്യയിലെ ഉപയോക്താക്കളെ ലക്ഷ്യമിടുന്ന ഗൂഗിളിന്റെ 10 ബില്യൺ ഡോളറിന്റെ ഫണ്ടിൽ നിന്നാണ് ഈ രണ്ടു നിക്ഷേപവും വരുന്നത് - റിലയൻസ് ജിയോയെ പിന്തുണച്ച അതേ ഫണ്ടിൽ നിന്ന്.

ഓരോ ഇന്ത്യക്കാരനും അവരുടെ സ്വന്തം ഭാഷയിൽ വിവരങ്ങൾ നൽകുന്ന കമ്പനികളിൽ നിക്ഷേപിക്കാനാണ് തങ്ങൾക്കു താത്പര്യമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ മുമ്പ് പറഞ്ഞിരുന്നു.

"വളരെയധികം ഇന്ത്യക്കാർക്ക് അവരുടെ ഭാഷയിൽ വായിക്കാനുള്ള ഉള്ളടക്കം അല്ലെങ്കിൽ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാൻ കഴിയുന്ന സേവനങ്ങൾ കണ്ടെത്തുന്നതിൽ പ്രശ്‌നമുണ്ട്. ഇത് അവർക്ക് ഇന്റർനെറ്റിന്റെ മൂല്യത്തെ ഗണ്യമായി പരിമിതപ്പെടുത്തുന്നു, പ്രത്യേകിച്ചും ഇതുപോലുള്ള ഒരു സമയത്ത് ഇന്റർനെറ്റ് നിരവധി ആളുകളുടെ ജീവിതമാർഗമാണ്.
എല്ലാവർക്കും പ്രയോജനകരമായ ഒരു യഥാർത്ഥ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന പങ്കിട്ട ലക്ഷ്യത്തിലേക്ക് ഇന്ത്യയുടെ നൂതന സ്റ്റാർട്ടപ്പുകളുമായി പ്രവർത്തിക്കാനുള്ള ഞങ്ങളുടെ ശക്തമായ വിശ്വാസത്തെ ഈ നിക്ഷേപം അടിവരയിടുന്നു," ഗൂഗിൾ വൈസ് പ്രസിഡന്റ് സീസർ സെൻഗുപ്ത പ്രസ്താവനയിൽ പറഞ്ഞു.

ഒരു ബില്യൺ ഡോളർ കൊടുത്തു മറ്റൊരു ഹ്രസ്വ-വീഡിയോ പ്ലാറ്റ്‌ഫോമായ ഷെയർചാറ്റ് വാങ്ങുന്നതിനായി ഗൂഗിൾ ചർച്ച നടത്തിവരികയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.


Similar News