എട്ടു വര്‍ഷത്തിനിടെ ആദ്യമായി ബാങ്ക് തട്ടിപ്പില്‍ കുറവ്

രാജ്യത്ത് എട്ടു വര്‍ഷത്തിനിടെ ഇതാദ്യമായി ബാങ്ക് തട്ടിപ്പ് കുറഞ്ഞുവെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. അതേസമയം തട്ടിപ്പുകളില്‍ ഏറെയും സ്വകാര്യ ബാങ്കുകളുടെ കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗുമായി ബന്ധപ്പെട്ടാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ 2020-21 വര്‍ഷം 1.38 ലക്ഷം കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. തൊട്ടു മുമ്പത്തെ വര്‍ഷം ഇത് 1.85 ലക്ഷം കോടി രൂപയുടേതായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപകുതിയില്‍ 36342 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.

50 കോടി രൂപയ്ക്ക് മുകളിലുള്ള നിഷ്‌ക്രിയ എക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ സിബിഐയ്ക്ക് നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശം 2018 ല്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കിയതിനു ശേഷമാണ് തട്ടിപ്പ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയത്. 2020-21 സാമ്പത്തിക വര്‍ഷം സ്വകാര്യ ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പു കേസുകളില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് റിസര്‍വ് ബാങ്കിന്റെ കണ്ടെത്തല്‍. 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ പകുതിയിലേറെയും സ്വകാര്യ ബാങ്കുകളുമായി ബന്ധപ്പെട്ടാണ്.
പൊതുമേഖലാ ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ കൂടുതലും വായ്പയുമായി ബന്ധപ്പെട്ടതാണ്. കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് സ്വകാര്യ ബാങ്കുകള്‍ തട്ടിപ്പിന് ഇരയായത്.
2020-21 വര്‍ഷം 2296 കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗുമായി ബന്ധപ്പെട്ട കേസുകളിലായി 104 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപകുതിയിലെ കണക്കനുസരിച്ച് 1104 സംഭവങ്ങളിലായി 32 കോടി രൂപയുടെ തട്ടിപ്പ് രേഖപ്പെടുത്തി.
ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായതോടെയാണ് കാര്‍ഡ് ഇടപാടുകളിലെ തട്ടിപ്പ് കൂടാന്‍ പ്രധാനകാരണമായി വിലയിരുത്തുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it