നിലവിലുള്ള ഭവന വായ്പകള്‍ക്ക് കൂടുതല്‍ പലിശ ഇളവ് നല്‍കുന്നത് ബാങ്കുകളോ അതോ ഹൗസിംഗ് ഫിനാന്‍സ് കമ്പനികളോ?

നിങ്ങള്‍ ഭവന വായ്പ എടുത്തിരിക്കുന്നത് എവിടെ നിന്നാണ്? ബാങ്കുകളില്‍ നിന്നോ അല്ലെങ്കില്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനികളില്‍ നിന്നോ?

ബാങ്കുകളില്‍ നിന്നാണെങ്കില്‍ കഴിഞ്ഞ കുറേക്കാലമായി, ആര്‍ബിഐയുടെ നിരക്ക് കുറയ്ക്കലിന് ആനുപാതികമായി നിലവിലുള്ള ഭവന വായ്പയുടെ പലിശ നിരക്കില്‍ കുറവ് ലഭിക്കുന്നുണ്ട്. എന്നാല്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനികളില്‍ നിന്ന്് ഭവന വായ്പ എടുത്തവര്‍ക്ക് കാര്യമായ ഇളവൊന്നും ലഭിക്കുന്നുമില്ലെന്ന് ഒരു ദേശീയ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച താരതമ്യ പഠനത്തില്‍ വ്യക്തമാകുന്നു.
ബാങ്കും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും വ്യത്യാസപ്പെട്ടിരിക്കുന്നത് എങ്ങനെ?
ഭവനവായ്പ ഉപഭോക്താക്കളെ പിടിക്കാന്‍ ബാങ്കുകളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും കടുത്ത മത്സരമാണ്. എത്രമാത്രം മത്സരാധിഷ്ഠിതമായ നിരക്ക് പുതിയ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കുമോ അത്രമാത്രം കുറഞ്ഞ നിരക്ക് ഇതിനായി ബാങ്കുകളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും പുതിയ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യും.

നിലവില്‍ ഭവന വായ്പ എടുത്തവരുടെ പലിശ കുറയ്‌ക്കേണ്ട ഘട്ടം വരുമ്പോള്‍ ബാങ്കുകളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും രണ്ട് രീതിയാണ് പൊതുവേ പിന്തുടരാണ്. റിസര്‍വ് ബാങ്ക് റിപോ റേറ്റ് കുറയ്ക്കുമ്പോള്‍, ബാങ്കുകള്‍ എംസിഎല്‍ആര്‍ നിരക്കില്‍ വരുന്ന കുറവിനെ അടിസ്ഥാനമാക്കി നിലവിലെ ഭവന വായ്പയുടെ പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ പിഎല്‍ആര്‍ അധിഷ്ഠിതമാക്കിയാണ് നിരക്ക് കുറയ്ക്കുക.

അതായത് ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ തങ്ങളുടെ നിലവിലെ ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നതിന് അടിസ്ഥാനമാക്കുന്നത് പിഎല്‍ആറാണ്. റിപ്പോ റേറ്റിന് അധിഷ്ഠിതമായി പിഎല്‍ആറില്‍ വരുന്ന കുറവോ/ കൂടുതലോ ആണ് ഹൗസിംഗ് ഫിനാന്‍സ് കമ്പനികളിലെ നിലവിലുള്ള ഭവന വായ്പാ ഉപഭോക്താക്കള്‍ക്ക് പലിശ നിരക്കില്‍ കുറവോ/ കൂടുതലോ ആയി ലഭിക്കുക. ഹൗസിംഗ് ഫിനാന്‍സ് കമ്പനിയുടെ പിഎല്‍ആര്‍ 16 ശതമാനമാണെങ്കില്‍ ഭവന വായ്പ എടുക്കുന്നവര്‍ക്ക് ഒരു പക്ഷേ ഏഴ് ശതമാനം ഡിസ്‌കൗണ്ട് നല്‍കിയിരിക്കും. ഫലത്തില്‍ അവരുടെ പലിശ നിരക്ക് ഒന്‍പത് ശതമാനമാണ്. പിന്നീട് പിഎല്‍ആര്‍ കുറച്ചാല്‍ മാത്രമേ ഇവരുടെ പലിശ നിരക്കും കുറയുകയുള്ളൂ.

എന്നാല്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ പുതിയ ഉപഭോക്താക്കളെ തേടുമ്പോള്‍ പിഎല്‍ആറിനെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതമായ ഒരു നിരക്ക് അവര്‍ക്ക് വാഗ്ദാനം ചെയ്യാനും ശ്രമിക്കുന്നു. അതായത്, നിലവില്‍ ഭവന വായ്പ എടുത്തവര്‍ക്ക് പിഎല്‍ആര്‍ അടിസ്ഥാനമാക്കി നല്‍കുന്ന ഡിസ്‌കൗണ്ടിനേക്കാള്‍ കൂടുതല്‍ ഡിസ്‌കൗണ്ട് പുതിയ ഉപഭോക്താക്കള്‍ക്ക് അവര്‍ വാഗ്ദാനം ചെയ്‌തെന്നിരിക്കും. അതുകൊണ്ടാണ്, ഹൗസിംഗ് ഫിനാന്‍സ് കമ്പനിയുടെ പുതിയ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കും നിലവിലുള്ള ഉപഭോക്താക്കള്‍ അതിനേക്കാള്‍ ഉയര്‍ന്ന നിരക്കും വരുന്നത്.

ബാങ്കുകളും പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ എംസിഎല്‍ആര്‍ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതമായ പലിശ നിരക്ക് അവതരിപ്പിക്കാറുണ്ട്.

എന്നാല്‍ 2019 ഒക്ടോബര്‍ ഒന്നുമുതല്‍ റിസര്‍വ് ബാങ്ക് ഭവന വായ്പയുടെ പലിശ നിരക്ക് എംസിഎല്‍ആര്‍ അധിഷ്ഠിതമാക്കുന്നതിന് പകരം എക്‌സറ്റേണല്‍ ബെഞ്ച്മാര്‍ക്കിംഗ് സംവിധാനത്തിലേക്ക് മാറ്റിയതോടെ നിലവിലുള്ള ഭവന വായ്പാ ഉപഭോക്താക്കള്‍ക്ക് വലിയൊരു ആശ്വാസമായി. ഫ്‌ളോട്ടിംഗ് റേറ്റില്‍ ഭവന വായ്പ എടുക്കുന്നവര്‍ക്കാണ് ഈ പുതിയ പലിശ നയം ബാധകമാകുക. റിപ്പോ നിരക്കില്‍ വരുന്ന മാറ്റം അതിവേഗം ഇത്തരം വായ്പകളില്‍ പ്രതിഫലിക്കും.

റിപ്പോ റേറ്റില്‍ വരുന്ന മാറ്റത്തിന് അനുസൃതമായി ബാങ്കുകള്‍ അവരുടെ എംസിഎല്‍ആര്‍ നിരക്ക് മാറ്റുമ്പോള്‍ പല ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും അവയുടെ പിഎല്‍ആര്‍ 12-18 മാസങ്ങളായിട്ട് മാറ്റം വരുത്തിയിട്ടേയില്ല. അതായത്, റിസര്‍വ് ബാങ്ക് നിരക്ക് കുറയ്ക്കലിന്റെ ഗുണം ബാങ്കിലെ നിലവിലുള്ള ഭവന വായ്പാ ഇടപാടുകാര്‍ക്ക് ലഭിക്കുമ്പോള്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനികളില്‍ നിന്ന് വായ്പ എടുത്തവര്‍ക്ക് പിഎല്‍ആര്‍ നിരക്കില്‍ മാറ്റം വരാത്തതിനാല്‍ അത് ലഭിക്കുന്നില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബാങ്കുകളില്‍ നിന്ന് ഭവന വായ്പ എടുത്തവര്‍ക്ക് പലിശ നിരക്കില്‍ 190-220 ബേസിസ് പോയ്ന്റ് കുറവ് ലഭിച്ചപ്പോള്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയില്‍ നിന്ന് ഭവന വായ്പ എടുത്തവര്‍ക്ക് ലഭിച്ചിരിക്കുന്നത് 25-30 ബേസിസ് പോയ്ന്റിന്റെ കുറവ് മാത്രമാണെന്ന് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it