മണപ്പുറം ഫിനാന്‍സിന് ₹561 കോടി ലാഭം, ലാഭവിഹിതം പ്രഖ്യാപിച്ചു

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (NBFC) മണപ്പുറം ഫിനാന്‍സ് നടപ്പുവര്‍ഷത്തെ (2023-24) ഒന്നാംപാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 560.65 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തില്‍ ലാഭം 409.49 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തിലെ 498.02 കോടി രൂപയേക്കാളും ലാഭം കഴിഞ്ഞപാദത്തില്‍ മെച്ചപ്പെടുത്താന്‍ മണപ്പുറം ഫിനാന്‍സിന് കഴിഞ്ഞു. പാദാടിസ്ഥാനത്തില്‍ 12.6 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 37 ശതമാനവുമാണ് ലാഭ വര്‍ദ്ധന.

മൊത്ത വരുമാനം (total income) കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ പാദത്തിലെ 1,714.12 കോടി രൂപയില്‍ നിന്ന് 2,174.02 കോടി രൂപയായി. ജൂണ്‍പാദത്തിലിത് 2,057.17 കോടി രൂപയായിരുന്നു. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 21.1 ശതമാനവും പാദാടിസ്ഥാനത്തില്‍ 5.37 ശതമാനവും ഉയര്‍ന്നു.
കഴിഞ്ഞപാദ വരുമാനത്തില്‍ 1,537.22 കോടി രൂപ സ്വര്‍ണപ്പണയ വായ്പ, അനുബന്ധ വിഭാഗം എന്നിവയില്‍ നിന്നും 636.80 കോടി രൂപ മൈക്രോഫിനാന്‍സില്‍ നിന്നുമാണ്.
സംയോജിത ആസ്തി മൂല്യം 15 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 44,307 കോടി രൂപയായി. കമ്പനിയുടെ സ്വര്‍ണ വായ്പകള്‍ 8.4 ശതമാനം വര്‍ധിച്ച് 20,809 കോടി രൂപയിലുമെത്തി. 25 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഇടപാടുകാരാണ് കമ്പനിക്കുള്ളത്. എല്ലാ ഉപസ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള മണപ്പുറം ഫിനാന്‍സിന്റെ സംയോജിത കടം 32,237 കോടി രൂപയാണ്.

ലാഭക്ഷമതയും ആസ്തിയും വർധിപ്പിക്കുന്നതിൽ രണ്ടാം പാദത്തിലും തുടച്ചയായി നേട്ടമുണ്ടാക്കാൻ കഴിഞ്ഞതായി മണപ്പുറം ഫിനാൻസ് എം.ഡിയും സി.ഇ.ഒയുമായ വി. പി. നന്ദകുമാർ പറഞ്ഞു. മികച്ച രീതിയിൽ വൈവിധ്യവൽക്കരിച്ച ഒരു കമ്പനിയായി മാറുക എന്ന ലക്ഷ്യം നേടുന്നതിനായി സ്വർണ വായ്പാ ഇതര ബിസിനസ്, പ്രത്യേകിച്ച് മൈക്രോഫിനാൻസ്, വാഹന-ഉപകരണ വായ്പാ ബിസിനസ് വർധിപ്പിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ആശീര്‍വാദ് മൈക്രോഫിനാന്‍സ്
ഉപസ്ഥാപനമായ ആശീര്‍വാദ് മൈക്രോഫിനാന്‍സിന്റെ വായ്പാ ആസ്തി 2022 ജൂണ്‍പാദത്തേക്കാള്‍ 43 ശതമാനം ഉയര്‍ന്ന് 10,950 കോടി രൂപയായി. വാഹന-ഉപകരണ വായ്പാ വിഭാഗത്തിന്റെ ആസ്തി മൂല്യം 3,143 കോടി രൂപയാണ്; വാര്‍ഷിക വളര്‍ച്ച 66.7 ശതമാനം. മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡും മികച്ച വളര്‍ച്ചയുടെ പാതയിലാണ്. ആസ്തി മൂല്യം 41.6 ശതമാനം വാര്‍ഷിക വര്‍ധനയോടെ 1305 കോടി രൂപയിലെത്തി.

ലാഭവിഹിതം

ഇടക്കാല ലാഭവിഹിതമായി (interim dividend) രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 80 പൈസ വീതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. നവംബര്‍ 24 ആണ് ഇതിനുള്ള റെക്കോഡ് തീയതി.

ഓഹരി വിപണിയില്‍ വ്യാപാരം അവസാനിക്കുമ്പോഴാണ് മണപ്പുറം ഫിനാന്‍സ് പാദഫലം പുറത്തു വന്നത്. വ്യാപാരന്ത്യത്തില്‍ 1.7% ഉയര്‍ന്ന് 14.60 രൂപയിലാണ് ഓഹരിയുള്ളത്.

ശങ്കരന്‍ രാജാഗോപാലന്‍ നായരെ അഡിഷണല്‍ ഡയറക്ടര്‍ ആയി ജനുവരി ഒന്ന് മുതല്‍ നിയമിക്കുന്നതിന് ബോര്‍ഡ് അനുമതി നല്‍കിയതായി ബാങ്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായി പ്രതിമ റാമിനെ 2023 ഏപ്രില്‍ ഒന്നു മുതല്‍ പുനര്‍നിയമിക്കാനും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it