വായ്പാ ആസ്തികള്‍ 50,000 കോടി കഴിഞ്ഞു; നേട്ടവുമായി മുത്തൂറ്റ് ഫിനാന്‍സ്

മുത്തൂറ്റ് ഫിനാന്‍സിന്റെ കീഴിലുള്ള വായ്പാ ആസ്തികള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 28 ശതമാനം വര്‍ധിച്ച് 55,800 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 43,436 കോടി രൂപയായിരുന്നു.

നികുതിക്കു ശേഷമുള്ള സംയോജിത ലാഭം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 20 ശതമാനം വര്‍ധിച്ച് 2,795 കോടി രൂപയിലും എത്തിയിട്ടുണ്ട്. മുന്‍ വര്‍ഷം ഇത് 2,333 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 24 ശതമാനം വര്‍ധിച്ച് 2,726 കോടി രൂപയിലെത്തിയിട്ടുണ്ട്.

ഗ്രൂപ്പിന്റെ സംയോജിത വായ്പാ ആസ്തികള്‍ 28 ശതമാനം വര്‍ധിച്ച് 55,800 കോടി രൂപയിലെത്തിയതു പ്രഖ്യാപിക്കാന്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞു. സംയോജിത ലാഭം ഇരുപതു ശതമാനമാണ് വര്‍ധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരവധി നേട്ടങ്ങള്‍ കൈവരിച്ച മൂന്നാം ത്രൈമാസമായിരുന്നു തങ്ങളുടേതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. മുത്തൂറ്റ് ഫിനാന്‍സിന്റെ വായ്പാ ആസ്തികള്‍ 50,000 കോടി രൂപയെന്ന നാഴികക്കല്ലു പിന്നിട്ടു. വായ്പാ അക്കൗണ്ടുകളുള്ള സജീവ ഉപഭോക്താക്കള്‍ 50 ലക്ഷം കടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ത്രൈമാസത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ വായ്പ 3,389 കോടി രൂപ വര്‍ധിച്ച് 49,622 കോടി രൂപയിലെത്തി. 3.88 ലക്ഷം പുതിയ ഉപഭോക്താക്കള്‍ക്ക് 2,976 കോടി രൂപയുടെ വായ്പകളും സജീവമല്ലാതിരുന്ന 4.38 ലക്ഷം ഉപഭോക്താക്കള്‍ക്ക് 2,960 കോടി രൂപയുടെ വായ്പകളും തങ്ങള്‍ വിതരണം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it