സൗത്ത് ഇന്ത്യന്‍ ബാങ്കിന് ₹294 കോടി ലാഭം, 45% കുതിപ്പ്‌, മൊത്തം ബിസിനസ് റെക്കോഡില്‍; ഓഹരികളില്‍ മുന്നേറ്റം

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 294.13 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 202.35 കോടി രൂപയേക്കാള്‍ ലാഭം 45.29 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 490.24 കോടി രൂപയില്‍ നിന്ന് 3.56 ശതമാനം വര്‍ധിച്ച് 507.68 കോടി രൂപയുമായി.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) 5.13 ശതമാനത്തില്‍ നിന്ന് 4.50 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 1.85 ശതമാനത്തില്‍ നിന്ന് 1.44 ശതമാനമായും കുറയ്ക്കാൻ സാധിച്ചത് ബാങ്കിനെ സംബന്ധിച്ച് നേട്ടമാണ്. അറ്റപലിശ വരുമാനം (NII) 7.18 ശതമാനം വര്‍ധിച്ച് 865.77 കോടി രൂപയായി.
കിട്ടാക്കടം (NPA) തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാധ്യത 199 കോടി രൂപയില്‍ നിന്ന് 113 കോടി രൂപയായി കുറഞ്ഞു. അതേ സമയം ബാങ്കിന്റെ സാമ്പത്തികാരോഗ്യം സൂചിപ്പിക്കുന്ന കറന്റ് സേവിംഗ്‌സ് അക്കൗണ്ട് (കാസ) അനുപാതം 32.64 ശതമാനത്തില്‍ നിന്ന് 32.03 ശതമാനമായി കുറഞ്ഞത് ചെറിയ ക്ഷീണമായി.
മൊത്തം ബിസിനസ് ₹1.83 ലക്ഷം കോടി
ബാങ്കിന്റെ മൊത്തം ബിസിനസ് 1.67 ലക്ഷം കോടി രൂപയില്‍ നിന്ന് 10 ശതമാനം ഉയര്‍ന്ന് 1.83 ലക്ഷം കോടി രൂപയായി. ഇക്കാലയളവില്‍ വായ്പകള്‍ 74,102 കോടി രൂപയില്‍ നിന്ന് 11.44 ശതമാനം മെച്ചപ്പെട്ട് 82,580 കോടി രൂപയായി.
കോര്‍പ്പറേറ്റ് വായ്പകള്‍ 23.48 ശതമാനം വര്‍ധിച്ച് 33,984 കോടി രൂപയായി. വ്യക്തിഗത വായ്പകള്‍ 1,935 കോടി രൂപയില്‍ നിന്ന് 2,312 കോടി രൂപയായും സ്വര്‍ണ വായ്പകള്‍ 14,478 കോടി രൂപയില്‍ നിന്ന് 16,317 കോടി രൂപയായും വര്‍ധിച്ചു. 12.70 ശതമാനമാണ് സ്വര്‍ണ വായ്പകളുടെ വാര്‍ഷിക വളര്‍ച്ച.
ബാങ്കിന്റെ നിക്ഷേപങ്ങള്‍ 95,499 കോടി രൂപയില്‍ നിന്ന് 8 ശതമാനം ഉയര്‍ന്ന് 1.03 ലക്ഷം കോടിയുമായി.
റീറ്റെയില്‍ നിക്ഷേപങ്ങള്‍ 8.37 ശതമാനം വര്‍ധിച്ച് 99,745 കോടി രൂപയും പ്രവാസി (എന്‍.ആര്‍.ഐ) നിക്ഷേപം 6.06 ശതമാനം വര്‍ധിച്ച് 30,102 കോടി രൂപയുമായി. കറന്റ് സേവിംഗ് നിക്ഷേപങ്ങള്‍ 31,166 കോടിയില്‍ നിന്ന് 33,196 കോടിയായി.
കോര്‍പ്പറേറ്റ്, ഓട്ടോലോണ്‍, ക്രെഡിറ്റ് കാര്‍ഡ്, ഗോള്‍ഡ് ലോണ്‍ തുടങ്ങി എല്ലാ മേഖലകളിലും ബാങ്ക് മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയെന്നും മികച്ച ട്രാക്കുള്ള എല്ലാവര്‍ക്കും വായ്പകള്‍ അനുവദിച്ചതു വഴി മികച്ച വായ്പാ വളര്‍ച്ചയും ലാഭവും നേടാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി.ആര്‍ ശേഷാദ്രി പറഞ്ഞു.
ഓഹരിയിൽ 6 ശതമാനത്തോളം കുതിപ്പ്
ഇന്നലെ ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ച ശേഷമാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പാദഫലങ്ങള്‍ പുറത്തു വന്നത്. ഇന്ന് രാവിലത്തെ സെഷനില്‍ ഓഹരി വില ആറ് ശതമാനത്തോളം കുതിച്ച് 28.20 രൂപ വരെയെത്തി. നിലവില്‍ മൂന്ന് ശതമാനത്തോളം ഉയര്‍ന്ന് 27.29 രൂപയിലാണ് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഈ വര്‍ഷം ഇതു വരെ ഓഹരിയുടെ നേട്ടം 10 ശതമാനമാണ്. മൂന്ന് വര്‍ഷക്കാലയളവില്‍ 30 ശതമാനം വരെ നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി.



Related Articles
Next Story
Videos
Share it