സി.എസ്.ബി ബാങ്കിന്റെ മൂന്നാം പാദ ലാഭത്തില്‍ ഇടിവ്‌, മൊത്തം ബിസിനസ് ₹50,000 കോടി കടന്നു

ആവേശമില്ലാതെ ഓഹരി, ഒരു മാസത്തിനിടെ നഷ്ടം 10 ശതമാനത്തിലധികം
സി.എസ്.ബി ബാങ്കിന്റെ മൂന്നാം പാദ ലാഭത്തില്‍ ഇടിവ്‌, മൊത്തം ബിസിനസ് ₹50,000 കോടി കടന്നു
Published on

തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) മൂന്നാം പാദമായ ഒക്ടോബര്‍-ഡിസംബറില്‍ 150 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ (2022-23) സമാന പാദത്തിലെ 155.95 കോടി രൂപയേക്കാള്‍ 4 ശതമാനത്തോളം കുറവാണിത്. അതേസമയം, ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തിലെ 133.17 കോടി രൂപയേക്കാള്‍ 12.6 ശതമാനം വര്‍ധനയുണ്ട്.

പ്രവര്‍ത്തനലാഭം (Operating Profit) വാര്‍ഷികാടിസ്ഥാനത്തില്‍ 193.44 കോടി രൂപയില്‍ നിന്ന് 1.3 ശതമാനം വര്‍ധിച്ച് 195.87 കോടി രൂപയായി. ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബറില്‍ ഇത് 174.63 കോടി രൂപയായിരുന്നു. പാദാടിസ്ഥാനത്തില്‍ പ്രവര്‍ത്തനലാഭം 12.2 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

മൊത്ത വരുമാനം (Total Income) വാര്‍ഷികാടിസ്ഥാനത്തില്‍ 681.95 കോടി രൂപയില്‍ നിന്ന് 30.1 ശതമാനം വര്‍ധിച്ച് 887.17 കോടി രൂപയിലെത്തി. സെപ്റ്റംബര്‍ പാദത്തിലെ 829.88 കോടി രൂപയേക്കാള്‍ 6.9 ശതമാനം അധികമാണിത്.

അറ്റപലിശ വരുമാനം (NII) 2022-23 ഡിസംബര്‍ പാദത്തിലെ 343 കോടി രൂപയില്‍ നിന്ന് 9 ശതമാനം ഉയര്‍ന്ന് 382 കോടി രൂപയായിട്ടുണ്ട്.  സെപ്റ്റംബര്‍ പാദത്തിലെ 349.74 കോടി രൂപയേക്കാള്‍ 10 ശതമാനത്തോളമാണ് വര്‍ധന. ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ (NIM) 5.11 ശതമാനമാണ്. മുന്‍സാമ്പത്തിക വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 0.41 ശതമാനം കുറവുണ്ട്.

വായ്പകളും നിക്ഷേപങ്ങളും

ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ കഴിഞ്ഞ പാദത്തില്‍ 21 ശതമാനം വര്‍ധിച്ച് 27,344 കോടി രൂപയായി. വായ്പകള്‍ 23 ശതമാനം വര്‍ധിച്ച് 22,658 കോടി രൂപയിലുമെത്തി.

കറന്റ്, സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 7,125.7 കോടി രൂപയില്‍ നിന്ന് 6 ശതമാനം വളര്‍ച്ചയോടെ 7,542 കോടി രൂപയുമായി.

ബാങ്കിന്റെ മൊത്തം ബിസിനസ് 22 ശതമാനം വളര്‍ച്ചയോടെ 50,212 കോടി രൂപയിലെത്തി. ബാങ്കിന്റെ സ്വര്‍ണപ്പണയ വായ്പകള്‍ ഇക്കാലയളവില്‍ 23 ശതമാനം വളര്‍ച്ചയോടെ 10,817 കോടി രൂപയായി. കോര്‍പ്പറേറ്റ് വായ്പകളില്‍ 10 ശതമാനം, റീറ്റെയ്ല്‍ വായ്പകളില്‍ 44 ശതമാനം, ചെറുകിട സംരംഭ വായ്പകളില്‍ (SME) 28 ശതമാനം എന്നിങ്ങനെയും വളര്‍ച്ചയുണ്ട്.

കഴിഞ്ഞ ത്രൈമാസത്തില്‍ നിക്ഷേപങ്ങളുടെ കാര്യത്തിലാണ് ബാങ്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പ്രളയ് മൊണ്ടാല്‍ പറഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്തുണ്ടായത്. ഈ വ്യവസായ രംഗത്തെ വളര്‍ച്ച 13 ശതമാനം മാത്രമായിരുന്നപ്പോഴാണ് ഈ നേട്ടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കിട്ടാക്കടം കുറഞ്ഞു

മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) സെപ്റ്റംബര്‍ പാദത്തിലെ 1.27 ശതമാനത്തില്‍ നിന്ന് 1.22 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 0.33 ശതമാനത്തില്‍ നിന്ന് 0.31 ശതമാനമായും കുറയ്ക്കാന്‍ സാധിച്ചത് ബാങ്കിന് നേട്ടമാണ്.

സെപ്റ്റംബര്‍ പാദത്തെ കണക്കനുസരിച്ച് ബാങ്കിന് 747 ശാഖകളും 570 എ.ടി.എമ്മുകളുമുണ്ട്. മൊത്തം ശാഖകളുടെ 36 ശതമാനവും കേരളത്തിലാണ്.

ഓഹരിയില്‍ നേരിയ നേട്ടം

മൂന്നാം പാദഫല പ്രഖ്യാപനത്തിനു ശേഷം സി.എസ്.ബി ബാങ്ക് ഓഹരികളില്‍ കാര്യമായ നേട്ടമുണ്ടായില്ല. വ്യാപാരത്തിനിടെ നഷ്ടത്തിലേക്ക് പോയ ഓഹരി 0.11 ശതമാനത്തിന്റെ നേരിയ നേട്ടത്തോടെ 374.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 53.41 ശതമാനവും മൂന്നു മാസത്തിനിടെ 17.25ശതമാനവും നേട്ടമുണ്ടാക്കിയ ഓഹരി ഒരു മാസത്തിനിടെ നിക്ഷേപകര്‍ക്ക് 10 ശതമാനത്തിലധികം നഷ്ടം സമ്മാനിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരി വില അഞ്ച് ശതമാനത്തോളമാണ് കുറഞ്ഞത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com