സിയാല്‍ റണ്‍വെ നവീകരണം 20 മുതല്‍ ; മാര്‍ച്ച് 28 വരെ രാത്രി സര്‍വീസ് മാത്രം

നെടുമ്പാശേരി വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ പദ്ധതിക്ക് ബുധനാഴ്ച തുടക്കമാകും. ഇക്കാരണത്താല്‍ 2020 മാര്‍ച്ച് 28 വരെ ഇനി പകല്‍ സമയം സര്‍വീസുകള്‍ ഉണ്ടാകില്ല. സര്‍വീസുകള്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേക്ക് പുന:ക്രമീകരിച്ചിട്ടുണ്ട്.

24 മണിക്കൂര്‍ പ്രവര്‍ത്തന സമയം ബുധനാഴ്ചമുതല്‍ 16 മണിക്കൂര്‍ ആയി ചുരുങ്ങുകയാണ്.റണ്‍വെ റീ-സര്‍ഫസിങ് പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരുവര്‍ഷം മുമ്പുതന്നെ സിയാല്‍ ആസൂത്രണം തുടങ്ങിയിരുന്നു. വിമാനക്കമ്പനികള്‍ പൂര്‍ണ സഹകരണം ഉറപ്പാക്കിയതോടെ വ്യാപകമായ സര്‍വീസ് റദ്ദാക്കലുകള്‍ ഒഴിവാക്കാനായി. സ്‌പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തില്‍ റദ്ദാക്കിയത്. വിവിധ എയര്‍ലൈനുകളുടെ അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഓരോ സര്‍വീസുകളും റദ്ദാക്കപ്പെട്ടു. അതേസമയം, ഒക്ടോബര്‍ അവസാനവാരം നടപ്പിലായിത്തുടങ്ങിയ ശീതകാല സമയപ്പട്ടികയില്‍ നിരവധി സര്‍വീസുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുമുണ്ട്. ആഴ്ചയില്‍ 1346 സര്‍വീസുകളാണുണ്ടാകുക.

കൊച്ചി വിമാനത്താവളം പ്രതിദിനം 30,000 യാത്രക്കാരെ കൈകാര്യം ചെയ്യുന്നു. രാവിലെയും വൈകിട്ടും തിരക്കു പ്രതീക്ഷിക്കുന്നതിനാല്‍ ചെക്ക്-ഇന്‍ സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാര്‍ക്ക് ഇനി മൂന്നു മണിക്കൂര്‍ മുമ്പു തന്നെ ചെക്ക്-ഇന്‍ നടത്താം. രാജ്യാന്തര യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുമ്പും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. യാത്രക്കാര്‍ക്ക് പരമാവധി സേവനം ഉറപ്പുവരുത്തുന്നതിന് കസ്റ്റംസ്, ഇമിഗ്രേഷന്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികള്‍, സി.ഐ.എസ്.എഫ് എന്നീ വിഭാഗങ്ങളുടെ സഹകരണം സിയാല്‍ ഉറപ്പാക്കിയിട്ടുണ്ട്. 100 സുരക്ഷാ ഭടന്‍മാരെ കൂടി സി.ഐ.എസ്.എഫ് അനുവദിച്ചു. ഇതോടെ സിയാലിലെ സി.ഐ.എസ്.എഫ് അംഗബലം 950 ആയി ഉയര്‍ന്നു. വരുന്ന ആഴ്ചകളില്‍ 400 പേര്‍ കൂടി എത്തുമെന്നും സി.ഐ.എസ്.എഫ് അറിയിച്ചിട്ടുണ്ട്.

1999-ല്‍ പ്രവര്‍ത്തനം തുടങ്ങിയ കൊച്ചി വിമാനത്താവളത്തില്‍ 2009-ല്‍ ആണ് ആദ്യ റണ്‍വെ റീ-സര്‍ഫസിങ് നടത്തിയത്. 3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമാണ് റണ്‍വെയ്ക്കുള്ളത്. വര്‍ഷങ്ങളുടെ ഉപയോഗത്തില്‍ റണ്‍വെയുടെ മിനുസം കൂടും. ഇത് വിമാനങ്ങളുടെ സുരക്ഷിതമായ ലാന്‍ഡിങ്ങിന് അഭലഷണീയമല്ല. വിമാനങ്ങള്‍ കൃത്യമായ സ്ഥലത്ത് ലാന്‍ഡ് ചെയ്യണമെങ്കില്‍ റണ്‍വെയ്ക്ക് നിശ്ചിത തോതിലുള്ള ഘര്‍ഷണം ഉണ്ടാകണം.

റണ്‍വെയുടെ പ്രതലം പരുക്കനായി നിലനിര്‍ത്തേണ്ടതുണ്ട്. ഇത് ഉറപ്പുവരുത്താനാണ് റീ-സര്‍ഫസിങ് നടത്തുന്നത്. റണ്‍വെ, ടാക്‌സി ലിങ്കുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റര്‍ ഭാഗത്താണ് റീ-സര്‍ഫിങ് ജോലികള്‍ നടക്കുന്നത്. സമാന്തരമായി റണ്‍വെയുടെ ലൈറ്റിങ് സംവിധാനം നിലവിലെ കാറ്റഗറി-1 വിഭാഗത്തില്‍ നിന്ന് കാറ്റഗറി-3 വിഭാഗത്തിലേയ്ക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനവും നടക്കും. ഇതോടെ റണ്‍വെയുടെ മധ്യരേഖയില്‍ നിലവിലുള്ളതിന്റെ ഇരട്ടിയിലേറെ ലൈറ്റുകള്‍ സ്ഥാപിക്കപ്പെടും.150 കോടി രൂപയാണ് റണ്‍വെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവ്. കാലാവസ്ഥ അനുകൂലമായ സമയം എന്ന നിലയ്ക്കാണ് നവമ്പര്‍-മാര്‍ച്ച് റണ്‍വെ നവീകരണ പ്രവര്‍ത്തനത്തിന് സിയാല്‍ തിരഞ്ഞെടുത്തത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it