അയല്‍ക്കാര്‍ക്ക് പണമില്ല, ഇന്ത്യയുടെ കയറ്റുമതി ഇടിഞ്ഞു

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞു. വിദേശ നാണ്യ പ്രതിസന്ധിയെ തുടര്‍ന്ന് നേപ്പാളും ബംഗ്ലാദേശും ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളുടെ മുഖ്യ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2022 ഓഗസ്റ്റില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇറക്കുമതിയില്‍ 10.5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

ഓഗസ്റ്റില്‍ 2.1 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് ഇന്ത്യ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. ബംഗ്ലാദേളശിലേക്കുള്ള കയറ്റുമതി 22.7 ശതമാനം ഇടിഞ്ഞ് 889 മില്യണ്‍ ഡോളറിലെത്തി. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ അഞ്ചുമാസത്തെ (ഏപ്രില്‍-ഓഗസ്റ്റ്) കണക്കുകള്‍ എടുക്കുമ്പോള്‍ കയറ്റുമതി 8.7 ശതമാനം ഉയര്‍ന്നിട്ടുണ്ട്. നേപ്പാളിലേക്കുള്ള കയറ്റുമതി ഓഗസ്റ്റില്‍ ഇടിഞ്ഞത് 11.3 ശതമാനത്തോളം ആണ്. ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ കയറ്റുമതി 3 ശതമാനം വര്‍ധിച്ചു.

അതേ സമയം പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഓഗസ്റ്റില്‍ ഉയര്‍ന്നു. ശ്രീലങ്കയിലേക്കുള്ള കയറ്റുമതി 15.7 ശതമാനം ഉയര്‍ന്ന് 356 മില്യണ്‍ ഡോളറിലെത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയ്ക്ക് ഇന്ത്യ നല്‍കിയ സഹായമാണ് കയറ്റുമതി ഉയരാന്‍ കാരണം. ഇന്ത്യ ഇതുവരെ ശ്രീലങ്കയ്ക്ക് നല്‍കിയത് 4 ബില്യണ്‍ ഡോളറിന്റെ സഹായമാണ്. ഇന്ത്യയുടെ മൊത്തം ചരക്കുകയറ്റുമതി ഓഗസ്റ്റ് മാസം 10.6 ശതമാനം ഉയര്‍ന്ന് 36.9 ബില്യണ്‍ ഡോലറിലെത്തി. ഏപ്രില്‍- ഓഗസ്റ്റ് കാലയളവില്‍ 196.4 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.5 ശതമാനത്തിന്റെ വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായത്.

Related Articles

Next Story

Videos

Share it