കൊച്ചി പഴയ കൊച്ചിയല്ല; ഹൈടെക് വികസനത്തിന്റെ ഗ്ലോബല്‍ ഹബ്ബ്

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അടക്കമുള്ള സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഹൈടെക് വികസനത്തിന്റെ ആഗോള ഹബ്ബായി കൊച്ചി മാറുകയാണ്. ഇന്ത്യയിലെ മുന്‍കിട ഐടി കമ്പനികളില്‍ ഒന്നായ കോഗ്‌നിസന്റ് ടെക്‌നോളോജിസ് സ്ഥാപനമായ സെന്റര്‍ ഫോര്‍ ഫ്യൂച്ചര്‍ വര്‍ക്ക്‌ന്റെ ഭാഗമായ കരോളിന്‍ സ്‌റ്റെയര്‍ ആണ് കൊച്ചിയുടെ സാധ്യതകളെ പറ്റി വാചാലയാവുന്നത്.

1990 മുതല്‍ ഐടി സര്‍വീസ് മേഖലയില്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഇന്ത്യ മാറിയതിന്റെ പശ്ചാത്തലത്തില്‍ ഹൈടെക് ഇന്നവേഷന്റെയും എന്റര്‍പ്രണര്‍ഷിപ്പിന്റെയും ഏറ്റവും വലിയ മുന്നേറ്റം ദൃശ്യമായത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു. ഈ മാറ്റത്തിന്റെ ചുവടു പിടിച്ചു കേരളവും പ്രത്യേകിച്ചും കൊച്ചിയും ഹൈടെക് ഇന്നവേഷന്റെ നാടായി മാറിയിരിക്കുന്നു, എന്നാണ് കരോളിന്‍ സ്‌റ്റെയര്‍ വിവരിക്കുന്നത്. സെന്റര്‍ ഫോര്‍ ഫ്യൂച്ചര്‍ വര്‍ക്കിന്റെ ഒരു യൂട്യൂബ് വിഡിയോയില്‍ ആണ് അവര്‍ തന്റെ വിലയിരുത്തലുകള്‍ പങ്ക് വയ്ക്കുന്നു.

'കൊച്ചി ടെക്‌നോളജി ഇന്നവേഷന്റെ പുതിയൊരു യുഗത്തിലേക്കുള്ള കുതിപ്പിലാണ്. സിലിക്കണ്‍ വാലിയും ടെല്‍അവീവും പോലെ കൊച്ചിയുടെ തീരവും സമ്പന്നമായ ചരിത്ര പൈതൃകത്തിന്റെ പിന്‍ബലത്തിലാണ് മുന്നോട്ടു കുതിക്കുന്നത്. സ്‌പൈസ് റൂട്ടിലൂടെ ലോകത്തിന്റെ വാണിജ്യ ചരിത്രത്തില്‍ ഇടംപിടിച്ച അതേ കൊച്ചി ഇപ്പോള്‍ ടെക്‌നോളി ഇന്നവേഷന്റെ പേരില്‍ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ അതിന് സമ്പന്നമായ ഭൂതകാലത്തിന്റെ ഈടുവെയ്പുണ്ട്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ ജനസമൂഹങ്ങള്‍, സംസ്‌കാരങ്ങള്‍, മതങ്ങള്‍ എല്ലാം ചേര്‍ന്ന് കൊച്ചിയെ ഒരു ഗ്ലോബല്‍ സിറ്റിയാക്കി മാറ്റുന്നു.' കരോളിന്‍ സ്‌റ്റൈര്‍ വിലയിരുത്തുന്നു. കേരള മാതൃകയുടെ സവിശേഷതകളായ ഉയര്‍ന്ന ആയുര്‍ ദൈര്‍ഘ്യം, സാക്ഷരത, ആരോഗ്യ പരിപാലനം എന്നിവയോടൊപ്പം കൊച്ചി ബിനാലെ വരെ ഈ നഗരത്തിന്റെ മേന്മകളായി അവര്‍ ഉയര്‍ത്തി പിടിക്കുന്നു.

'വികസനത്തിന്റെ മാനദണ്ഡം ജി ഡി പിയായി മാത്രം കാണുന്ന പൊതുധാരയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന വികസന മാതൃകയാണ് കേരളവും കൊച്ചിയും മുന്നോട്ടുവെക്കുന്നത്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുസിരിസ് ബിനാലെ പോലൊന്ന് ഇന്ത്യയില്‍ മറ്റൊരിടത്തുമില്ല. കൊച്ചിയുടെ ചരിത്രവും വര്‍ത്തമാനവും ഒരു യാത്രയില്‍ എന്ന പോലെ രേഖപെടുത്തുന്ന വിവരണം ആണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്.

ബാംഗ്ലൂരിലെ ഐ ടി ബൂം പരിഗണിക്കുമ്പോള്‍ തന്നെ സൃഷ്ടിപരമായി കൊച്ചിയും കേരളവും തന്നെയാണ് മുന്നില്‍. ബാംഗ്ലൂരുമായും ഹൈദ്രാബാദുമായും താരതമ്യം ചെയ്യുമ്പോള്‍ മേക്കര്‍ വില്ലേജുകള്‍, ഇന്നവേഷന്‍ ഹബ്ബുകള്‍ എന്നിവയെല്ലാം ബാംഗ്ലൂരിനെക്കാളും ഹൈദ്രാബാദിനെക്കാളും വേഗത്തിലാണ് കൊച്ചിയില്‍ മുന്നേറുന്നത്. അപ്പോഴും ഹൈദ്രാബാദിനെക്കാളും ചെന്നൈയേക്കാളും ബാംഗ്ലൂരിനെക്കാളും പ്രസന്നമായ ജീവിതാന്തരീക്ഷം കൊച്ചിയിലുണ്ടെന്നുള്ളത് വലിയ സവിശേഷതയാണ്. ഭാവിയുടെ കേന്ദ്രമായി വളരുമ്പോള്‍ തന്നെ കൊച്ചിയുടെ സവിശേഷമായ പച്ചപ്പിന്റേതായ സവിശേഷത ഇപ്പോഴും നിലനിര്‍ത്തുന്നു. മറ്റേതൊരു ഇന്ത്യന്‍ മെട്രോയെക്കാളും ഹരിതാഭമാണ് കൊച്ചിയും കേരളവും. ഇവിടെ ടെക് ഹബ്ബുകള്‍ പോലും പച്ചപുതച്ചാണ് നില്‍ക്കുന്നത്, അവര്‍ പറയുന്നു.

'ടെക്‌നോളജി ഹബ്ബുകളില്‍ ആകര്‍ഷകമായ നെറ്റ്‌വര്‍ക്കിംഗ് സ്‌പേസ് ലഭിക്കുന്നുവെന്നുള്ളത് കൊച്ചിയുടെ മറ്റൊരു വലിയ സവിശേഷതയാണ്. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ബൃഹദ്പദ്ധതികളില്‍ ലഭ്യമായ സ്റ്റാര്‍ട്ടപ്, ഇന്‍ക്യുബേഷന്‍ സ്‌പേസ് വളരെ വലുതാണ്. മൂന്നു പ്രോജക്ടുകള്‍ കൂടി പൂര്‍ത്തീകരിക്കുന്നതോടെ ഇത് ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായിരിക്കും. സ്‌കൂള്‍ തലം മുതല്‍ ഇന്നവേഷന്‍ സംസ്‌കാരം വളര്‍ത്തിക്കൊണ്ടുവരാനാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ശ്രമിക്കുന്നത്. ഇതിന്റെ തുടര്‍ച്ചക്കായി കോളേജുകളില്‍ ഇന്നവേഷന്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു. ലോകോത്തരമായ സൂപ്പര്‍ ഫാബ് ലാബ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ ടെക്‌നോളജി സംരംഭങ്ങള്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കേരളം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ ആരംഭിച്ച ടെക്‌നോളജി സംരംഭങ്ങള്‍ക്കും വിജയത്തിന്റെ കഥകളാണ് പറയാനുള്ളത്. കൊച്ചിയുടെ അടിസ്ഥാന സൗകര്യങ്ങള്‍, വൈവിധ്യം, വൈദഗ്ധ്യം, ലോകരാജ്യങ്ങളുമായുള്ള കണക്ടിവിറ്റി തുടങ്ങിയവയെല്ലാം സംരംഭകര്‍ക്ക് വളര്‍ച്ചക്ക് ഇന്ധനമാകുന്നുണ്ട്.' ഇപ്പോള്‍ കൊച്ചിയിലുള്ള കരോളിന്‍ സ്‌റ്റൈര്‍ ചൂണ്ടിക്കാണിക്കുന്നു. സൗരോര്‍ജ സ്വയം പര്യാപ്തത കൈവരിച്ച് യു എന്‍ അംഗീകാരം നേടിയ രാജ്യാന്തര വിമാനത്താവളമാണ് കൊച്ചിയില്‍ കരോളിനെ ആകര്‍ഷിച്ച മറ്റൊരു മാതൃക. ഊര്‍ജ സ്വയംപര്യാപ്തതക്കുള്ള ഒരു ലോകമാതൃകയായി സിയാലിനെ അവര്‍ വിലയിരുത്തുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it