അഭ്യൂഹ വൈറസ്: കോഴി ബിസിനസില്‍ 150 കോടി നഷ്ടമായി മഹാരാഷ്ട്ര
![അഭ്യൂഹ വൈറസ്: കോഴി ബിസിനസില്‍ 150 കോടി നഷ്ടമായി മഹാരാഷ്ട്ര അഭ്യൂഹ വൈറസ്: കോഴി ബിസിനസില്‍ 150 കോടി നഷ്ടമായി മഹാരാഷ്ട്ര](https://dhanamonline.com/h-upload/old_images/843984-new-project-14.webp)
കൊറോണ വൈറസ് ചിക്കനിലൂടെ പടരുന്നുവെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതു മൂലം മഹാരാഷ്ട്രയിലെ കോഴി വ്യവസായത്തിന് ഇതുവരെ വന്ന നഷ്ടം 150 കോടി രൂപയെന്ന് അനൗദ്യോഗിക കണക്ക്. മുബൈയിലും സംസ്ഥാനത്തെ മിക്ക ജില്ലകളിലും കോഴി വ്യാപാരവും മുട്ട വ്യാപാരവും ഗണ്യമായി കുറഞ്ഞു.
ഫെബ്രുവരി
4 ന് ശേഷമാണ് വില്‍പ്പന കുറഞ്ഞതെന്ന് വെങ്കീസ് ജനറല്‍ മാനേജര്‍ പി ജി
പെഡ്ഗാവ്കര്‍ പറഞ്ഞു. പ്രതിദിനം 3000 ടണ്‍ കോഴി മാംസം വിറ്റിരുന്നത് 2000
ടണ്ണായി കുറഞ്ഞശേഷം ഇപ്പോള്‍ 2400 ടണ്ണായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
മഹാശിവരാത്രിക്കു മുമ്പായും പതിവു പോലെ ചിക്കന്‍ ഡിമാന്‍ഡില്‍ ഇടിവുണ്ടായി.
വില ശരാശരി 50 ശതമാനത്തിലധികം താഴ്ന്ന് സംസ്ഥാനത്ത് ദൈനംദിന നഷ്ടം 10 കോടി
രൂപയായി.
അടിസ്ഥാനരഹിതമായ അഭ്യൂഹം പരത്തിയ
അജ്ഞാതര്‍ക്കെതിരെ ഔദ്യാഗിക പരാതി പോലീസിനു നല്‍കിയിട്ടുണ്ടെന്ന്
മൃഗസംരക്ഷണ കമ്മീഷണര്‍ എസ്പി സിംഗ് പറഞ്ഞു. ഇന്ത്യയില്‍ ചിക്കന്‍
കഴിക്കുന്നത് സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനം കേന്ദ്ര
സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.ഇതിനിടെ നാഷണല്‍ എഗ് കോര്‍ഡിനേഷന്‍
കമ്മിറ്റിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച്
മുട്ടയുടെ മൊത്ത വ്യാപാര വിലയില്‍ 15 ശതമാനം ഇടിവുണ്ടായി.
അഹമ്മദാബാദില്‍ 14 ശതമാനവും മുംബൈയില്‍ 13 ശതമാനവും ചെന്നൈയില്‍ 12 ശതമാനവും വാറങ്കലില്‍ 16 ശതമാനവും വിലയിടിഞ്ഞു. ഡല്‍ഹിയില്‍ 100 മുട്ടയ്ക്ക് 358 രൂപയാണ് വില. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 441 രൂപയായിരുന്നു വില. ഇറച്ചിക്കോഴിക്ക് കിലോയ്ക്ക് 78 രൂപയാണ് ഡല്‍ഹിയിലെ വില. ഒരു വര്‍ഷം മുന്‍പ് 86 രൂപയായിരുന്നു വില. അതേസമയം കോഴിത്തീറ്റയുടെ വില വര്‍ധിച്ചതും കര്‍ഷകര്‍ക്കു വന്‍ തിരിച്ചടിയായി. 35 മുതല്‍ 45 ശതമാനം വരെ വില വര്‍ധിച്ചതായി കര്‍ഷകര്‍ പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline