സമ്പാദ്യമുള്ള കുടുംബങ്ങളില്‍ കേരളം പിന്നില്‍, ഗ്രാമീണ കുടുംബങ്ങളിലെ ശരാശരി മാസവരുമാനത്തില്‍ 57.6% വര്‍ധന
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ ഗ്രാമീണ കുടുംബങ്ങളിലെ ശരാശരി മാസവരുമാനത്തില്‍ 57.6 ശതമാനം വര്‍ധനയുണ്ടായതായി നബാര്‍ഡ് സര്‍വേ ഫലം. റിപ്പോര്‍ട്ട് പ്രകാരം 2016-17 ലെ 8,059 രൂപയില്‍ നിന്ന് 2021-22 ല്‍ 12,698 രൂപയായി ഉയര്‍ന്നതായാണ് കണക്കുകള്‍. രണ്ടാമത് നബാര്‍ഡ് ഓള്‍ ഇന്ത്യ റൂറല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ (നാഫിസ്) സര്‍വ്വേയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ഗ്രാമീണ കുടുംബങ്ങളിലെ ശരാശരി വാര്‍ഷിക സമ്പാദ്യം 2021-22 ല്‍ 66 ശതമാനം ഉയര്‍ന്ന് 13,209 രൂപയിലെത്തി, അഞ്ച് വര്‍ഷം മുമ്പ് ഇത് 9,104 രൂപയായിരുന്നു. സമ്പാദ്യ ശീലമുള്ള കുടുംബങ്ങള്‍ ഇക്കാലയളവിൽ 50 ശതമാനത്തില്‍ നിന്ന് 66 ശതമാനമായി.
71 ശതമാനം കാര്‍ഷിക കുടുംബങ്ങള്‍ക്കും സമ്പാദ്യം
സമ്പാദ്യത്തില്‍ മുന്നില്‍ കാര്‍ഷിക കുടുംബങ്ങളാണ്. 71 ശതമാനം കുടുംബങ്ങള്‍ക്കും സമ്പാദ്യമുണ്ട്. കാര്‍ഷികേതര കുടുംബങ്ങളില്‍ 58 ശതമാനമാനത്തിന് മാത്രമാണ് സമ്പാദ്യമുള്ളത്. 11 സംസ്ഥാനങ്ങളില്‍ 70 ശതമാനത്തിലധികം കുടുംബങ്ങളും സമ്പാദിക്കുന്നു. 93 ശതമാനം കുടുംബങ്ങള്‍ക്കും സമ്പാദ്യ ശീലമുള്ള ഉത്തരാഖണ്ഡാണ് മുന്നില്‍. ഉത്തര്‍പ്രദേശ് (84ശതമാനം), ജാര്‍ഖണ്ഡ് (84 ശതമാനം) എന്നിവയും മുന്നിലാണ്. കേരളമുള്‍പ്പെടെയുള്ള ബാക്കി സംസ്ഥാനങ്ങളില്‍ പകുതിയില്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് സമ്പാദ്യമുള്ളത്.
കോവിഡിന് ശേഷം ഒരു അംഗമെങ്കിലും ഇന്‍ഷ്വര്‍ ചെയ്ത കുടുംബങ്ങളുടെ അനുപാതം 2016-17ല്‍ 25.5 ശതമാനത്തില്‍ നിന്ന് 2021-22ല്‍ 80.3 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ലക്ഷം ഗ്രാമീണ കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് നബാര്‍ഡ് സര്‍വേ നടത്തിയത്.