ഇന്ത്യയ്ക്ക് വീണ്ടും സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ലോക ബാങ്ക്; നല്‍കുന്നത് നൂറ് കോടി ഡോളര്‍
ഇന്ത്യക്ക് നൂറ് കോടി ഡോളറിന്റെ സമ്പത്തിക സഹായവുമായി ലോകബാങ്ക്. ലോക വ്യാപകമായി 7500 കോടി ഡോളറിന്റെ പാക്കേജാണ് കൊറോണ വൈറസ് സൃഷ്ടിച്ച ആഘാതം നേരിടുന്നതിനായി ലോക ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ഇന്ത്യക്കുള്ള വിഹിതമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച തുക. രാജ്യത്തിന്റെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കായാണ് തുക. ഇപ്പോള്‍ തന്നെ നടപ്പിലാക്കേണ്ടതായുള്ള 400 ല്‍ അധികം സാമൂഹ്യ സുരക്ഷാ പദ്ധതികളെ സാങ്കേതിക തലത്തില്‍ സമന്വയിപ്പിക്കാന്‍ ഈ സഹായം ഇന്ത്യയെ പ്രാപ്തരാക്കുമെന്ന് ലോക ബാങ്ക് വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പദ്ധതികള്‍ക്കാണ് തുക വിനിയോഗിക്കേണ്ടത്. ഗ്രാമീണരുടേത് എന്നത് പോലെ നഗരത്തിലെ ദരിദ്രരോടേയും സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ ഈ പദ്ധതി നിര്‍ണായകമാകുമെന്ന് ഇന്ത്യയിലെ ലോകബാങ്ക് ഡയറക്ടര്‍ ജുനൈദ് അഹമ്മദ് വ്യക്തമാക്കി. പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നതില്‍ പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ അഭിയാന്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വൈറസ് പടര്‍ന്നു പിടിച്ച ആരോഗ്യ മേഖലയിലെ ഇടപെടലുകള്‍ക്കായിരുന്നു ലോക ബാങ്കിന്റെ ആദ്യ പദ്ധതി. 7500 കോടി ഡോളറായിരുന്നു അ്‌ന് ആ പദ്ധതിക്ക് വേണ്ടി ലോക ബാങ്ക് മാറ്റിവെച്ചത്. ഈ പദ്ധതിയുടെ ഭാഗമായ സമാനമായ തുക ഏപ്രില്‍ നാലിനും ഇന്ത്യക്ക് ലഭിച്ചിരുന്നു.
കോവിഡ് പരിശോധന കിറ്റുകള്‍ അടക്കം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തുക വിനിയോഗിക്കേണ്ടത്. ചെറുകിട ഇടത്തരം മേഖലയെ സഹായിക്കുന്ന ഒരു പാക്കേജ് കൂടെ വൈകാതെ ലോക ബാങ്ക് പ്രഖ്യാപിക്കുമെന്നാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline