'സ്വര്‍ണപ്പണയസ്ഥാപന ഉടമയാകാന്‍ ആഗ്രഹിച്ച പണ്ടത്തെ ഞാന്‍'; രസകരമായ കഥപങ്കിട്ട് അനൂപ് മേനോന്‍

റിലയന്റ് ക്രെഡിറ്റ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയതില്‍ അഭിമാനം
'സ്വര്‍ണപ്പണയസ്ഥാപന ഉടമയാകാന്‍ ആഗ്രഹിച്ച പണ്ടത്തെ ഞാന്‍'; രസകരമായ കഥപങ്കിട്ട് അനൂപ് മേനോന്‍
Published on

വ്യത്യസ്തമായ അഭിനയം കൊണ്ട് ശ്രദ്ധനേടിയ നടനാണ് അനൂപ് മേനോന്‍. വളരെ സെലക്റ്റീവ് ആയി സിനിമകള്‍ ചെയ്യുന്ന നടന്‍ തന്റെ ഇഷ്ടങ്ങള്‍ പരസ്യചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അനൂപ് കാണിക്കാറുണ്ട്. റിലയന്റ് ക്രെഡിറ്റ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയതിന് പിന്നിലുള്ള കഥ അനൂപ് മേനോന്‍ വിശദമാക്കുന്നത് ഇങ്ങനെയാണ്. ''ഒരു Intra Personal Relationship എന്നുപറയാവുന്ന തരത്തിലാണ് ഈ സ്ഥാപനത്തിലെ ടീമും ഉപഭോക്താക്കളുമായുള്ള ബന്ധം. സാധാരണ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു വ്യത്യസ്തമായി, ലാഭത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നതിനെക്കാളേറെ ക്വാളിറ്റിയുള്ള ഉപഭോക്തൃസേവനമാണ് ഇവരുടെ മുഖമുദ്ര. അത് തന്നെയാണ് എന്നെ ആകര്‍ഷിച്ച ആദ്യ ഘടകം.'' അനൂപ് മേനോന്‍ പറയുന്നു.

അഞ്ച് വര്‍ഷം, പത്തുവര്‍ഷം, 15 വര്‍ഷം എന്നിങ്ങനെ ഭാവിയിലേക്കുള്ള പദ്ധതികള്‍ അടുക്കും ചിട്ടയോടും ക്രമീകരിച്ചാണ് റിലയന്റ് ക്രെഡിറ്റ്‌സിന്റെ പ്രവര്‍ത്തനരീതിയെന്നും അനൂപ് മേനോന്‍ പറയുന്നു. റിലയന്റ് ക്രെഡിറ്റ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ 33ാം വര്‍ഷത്തിന്റെ ലോഗോ പ്രകാശനം ചെയ്ത് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അനൂപ് മേനോന്‍. ഒപ്പം തന്റെ ബാല്യകാല സ്മരണകള്‍ പങ്കുവയ്ക്കുകയും ചെയ്തു താരം.

'വണങ്ങാമണിയണ്ണനും അക്കാവും'

ചെറുപ്പത്തില്‍ താന്‍ ആഗ്രഹിച്ചത് സ്വര്‍ണപ്പണയ സ്ഥാപനത്തിന്റെ ഉടമയാകാന്‍ ആയിരുന്നു. ആ കഥ അനൂപ് പറഞ്ഞത് ഇങ്ങനെ' പണ്ട് ഞങ്ങള്‍ താമസിച്ചിരുന്ന ഹൗസിംഗ് കോളനിയുടെ ഒരു അറ്റത്ത് താമസിച്ചിരുന്നത് വണങ്ങാമണിയണ്ണന്‍ എന്നു വിളിക്കുന്ന സ്വര്‍ണപ്പണ ബിസിനസ് ചെയ്തിരുന്ന വ്യക്തയും അദ്ദേഹത്തിന്റെ ഭാര്യ അക്കാവുമാണ്. ഞങ്ങളുടെ നാട്ടുകാര്‍ക്ക് അവര്‍ ആയിരുന്നു മുകേഷ് അംബാനിയും നിത അംബാനിയും.

സാധാരണക്കാരായ ഞങ്ങളുടെ നാട്ടുകാര്‍ക്കെല്ലാം എന്ത് ആവശ്യമുണ്ടെങ്കിലും ഓടിച്ചെന്ന് സഹായം അഭ്യര്‍ത്ഥിക്കാവുന്ന,ഏത് സമയത്തും സ്വര്‍ണത്തിന്റെ ഈടിന്മേല്‍ വായ്പ നല്‍കുന്ന ഒരു സ്ഥാപനം പോലെയായിരുന്നു അവരുടെ വീട്. ഞങ്ങള്‍ താമസിക്കുന്ന സ്ട്രീറ്റിലൂടെ എന്നും വൈകുന്നേരം അവര്‍ നടന്ന് അമ്പലത്തിലേക്ക് പോകും. ഇരുവരും വളരെ രാജകീയമായിട്ടാണ് നടന്ന് പോകുന്നത്. അപ്പോള്‍ പണയത്തിന്മേല്‍ വായ്പ എടുത്തിട്ടുള്ളവരെല്ലാം അവരെ ഭയഭക്തിബഹുമാനത്തോടെ കൈകൂപ്പി വണങ്ങുന്നത് ഞങ്ങള്‍ കുട്ടികള്‍ കൗതുകത്തോടെ നോക്കി നില്‍ക്കും. ഭാവിയെക്കുറിച്ചൊന്നും വലിയ പ്ലാനിംഗില്ലാതിരുന്ന അന്നത്തെ എന്റെ കുഞ്ഞ് മനസ്സ് അപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു''എന്നാല്‍ പിന്നെ ഞാനും വലുതാകുമ്പോള്‍ ഒരു സ്വര്‍ണപ്പണയസ്ഥാപനം നടത്തും''. ഓര്‍മകളിലൂടെ അനൂപ് മേനോന്‍ സഞ്ചരിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം റലയന്റ് ക്രെഡിറ്റ്‌സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിനൊപ്പം അംബാസഡര്‍ ആയി നില്‍ക്കാന്‍ സാധിച്ചതിന്റെ കണക്ഷനാണ് തന്നെ അത്ഭുതപ്പെടുത്തുന്നതെന്ന് അനൂപ് പറഞ്ഞു.

കൊച്ചിയില്‍ നടന്ന റിലയന്റ് ക്രെഡിറ്റ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ 33ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ മാനേജിംഗ് ഡയറക്റ്റര്‍ ജോസ്‌കുട്ടി സേവ്യര്‍, വൈസ് ചെയര്‍മാന്‍ ജെയിംസ് ജോസഫ്, സിഇഓ ജെയ്‌മോന്‍ ഐപ്പ് എന്നിവരും സംസാരിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com