ഇനി എല്‍എല്‍പി തുടങ്ങാം, കുറഞ്ഞ മൂലധനത്തിലും എളുപ്പത്തിലും

നമ്മുടെ സംസ്ഥാനത്ത് വളരെയധികം കാണപ്പെടുന്ന ബിസിനസ് സംരംഭം പങ്കാളിത്ത സ്ഥാപനങ്ങളാണ് (Partnership firms). എന്നാല്‍ വടക്കേ ഇന്ത്യയില്‍ വളരെയധികം വിജയിച്ച ഒരു വാണിജ്യരൂപമാണ് പരിമിത ബാധ്യതാ പങ്കാളിത്ത സ്ഥാപനങ്ങള്‍ (Limited Liability Partnership). 2008 ലെ നിയമം അനുസരിച്ചിട്ടാണ് പങ്കാളിത്ത സ്ഥാപനങ്ങളുടെയും ജോയിന്റ് സ്‌റ്റോക്ക് കമ്പനികളുടെയും സവിശേഷതകള്‍ ഉള്ള പരിമിത ബാധ്യതാ പങ്കാളിത്ത സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇപ്പോള്‍ 2008ലെ നിയമത്തിലെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ ഒഴിവാക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു ഭേദഗതി നിയമം പരിമിത ബാധ്യതാ പങ്കാളിത്ത നിയമം (ഭേദഗതി) 2021, രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച ശേഷം ഗവണ്‍മെന്റ് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നു. സമീപ ഭാവിയില്‍ തന്നെ ഈ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുന്നതാണ്. എന്തെല്ലാം സൗകര്യപ്രദമായ മാറ്റങ്ങളാണ് ഭേദഗതി നിയമത്തില്‍ ഉള്ളത്? പരിശോധിക്കാം. പ്രധാനപ്പെട്ടവ താഴെ ചേര്‍ക്കുന്നു.

1. പരിമിത ബാധ്യതാ പങ്കാളിത്ത നിയമത്തില്‍ പരാമര്‍ശിക്കപ്പെട്ട കമ്പനി നിയമം 1956 എന്നത് 'കമ്പനി നിയമം 2013' എന്നാക്കി പുനര്‍നിര്‍വചനം ചെയ്തിരിക്കുന്നു.

2. നിയമം അനുസരിക്കാനുള്ള ചെലവ് (Cost of Compliance) ലഘൂകരിക്കുവാനും എളുപ്പത്തില്‍ ബിസിനസ് ചെയ്യുന്നതിനും വേണ്ടി (For ease of doing business) ' സ്‌മോള്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്' എന്നൊരു പുതിയ സ്ഥാപനം ആരംഭിക്കുവാനുള്ള വ്യവസ്ഥയുണ്ട്. ചെറിയ തോതിലുള്ള മൂലധനം കൊണ്ട് ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ കഴിയുന്നതാണ്. (Small limited liability partnership firms)

3. 'വകുപ്പ് 7' അനുസരിച്ച് പരിമിത ബാധ്യതാ പങ്കാളിത്ത സ്ഥാപനത്തിലെ ഒരു പാര്‍ട്ണര്‍ ഇന്ത്യയില്‍ റസിഡന്റ് (resident) ആയിരിക്കണം. അങ്ങനെ റസിഡന്റ് ആവുന്നതിന് ഇന്ത്യയില്‍ താമസിക്കേണ്ട ദിവസങ്ങളുടെ എണ്ണം വളരെയധികം കുറച്ചിരിക്കുന്നു.

4. 'വകുപ്പ് 8' അനുസരിച്ചുള്ള കുറ്റം ഒഴിവാക്കിയിരിക്കുന്നു

5. പരിമിത ബാധ്യതാ പങ്കാളിത്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വഞ്ചനയ്ക്ക് (Fraud) ലഭിക്കുന്ന ജയില്‍ വാസം (imprisonment) രണ്ടു വര്‍ഷത്തില്‍ നിന്നും അഞ്ച് വര്‍ഷമാക്കി മാറ്റിയിരിക്കുന്നു. അങ്ങനെ ഒരു പരിധി വരെ വഞ്ചനയെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.

6. വകുപ്പ് 34A അനുസരിച്ച് ICAI യുടെ എക്കൗണ്ടിംഗ ആന്‍ഡ് ഓഡിറ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് പരിമിത ബാധ്യതാ പങ്കാളിത്ത സ്ഥാപനങ്ങളുടെ കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന് നിര്‍ദേശിക്കുവാന്‍ സാധിക്കുന്നതാണ്.

7. വളരെയധികം കുറ്റങ്ങളുടെ ശിക്ഷ 'ക്രിമിനല്‍' നടപടിക്രമങ്ങളില്‍ നിന്നും ഒഴിവാക്കി 'സിവില്‍' നടപടിക്രമങ്ങളിലേക്ക് കൊണ്ടുവന്നു. വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യാത്തത് ഉള്‍പ്പടെയുള്ളവ 'fine' കിട്ടാവുന്ന കുറ്റങ്ങളുടെ പട്ടികയില്‍ നിന്നും 'adjudicating officer' പെനാല്‍റ്റി വിധിക്കുന്ന പട്ടികയിലേക്ക് മാറ്റി.

8. വകുപ്പ് 69 അനുസരിച്ച് കൂടുതല്‍ ഫീസ് (additional fees) അടച്ചിട്ട് 300 ദിവസത്തിനുള്ളില്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്യുവാന്‍ പറ്റുമായിരുന്നു. ആ 300 ദിവസ പരിധി ഒഴിവാക്കി.

9. വകുപ്പ് 73 അനുസരിച്ച് ട്രിബ്യൂണല്‍ ഉത്തരവ് അനുസരിക്കാത്ത സാഹചര്യത്തില്‍ ആറ് മാസം വരെ ജയില്‍ വാസം (imprisonment) കിട്ടുമായിരുന്നു. പ്രസ്തുത വകുപ്പ് ഒഴിവാക്കി.

10. ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ (offences) വിചാരണ ചെയ്യുന്നതിന് വേണ്ടി പ്രത്യേക കോടതികള്‍ (special courts) രൂപീകരിക്കുവാനുള്ള വ്യവസ്ഥയുണ്ട്.


Related Articles

Next Story

Videos

Share it