ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല: എൽ.ഐ.സിയുടെ ആര്‍. സുധാകര്‍

ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് എല്‍.ഐ.സി എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ ആര്‍. സുധാകര്‍. 100 രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമായിടത്ത് വെറും 17 രൂപയുടെ പരിരക്ഷയേയുള്ളൂ.

രാജ്യത്ത് ഇന്‍ഷുറന്‍സ് വ്യാപനം ജി.ഡി.പിയുടെ വെറും മൂന്ന് ശതമാനമാണ്. രാജ്യത്തെ 140 കോടി ജനസംഖ്യയിൽ 60 കോടി ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നിലവിൽ ആവശ്യമാണ്. 20 കോടി പേർക്ക് നിലവില്‍ എല്‍.ഐസി പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ധനം മാഗസിൻ കൊച്ചിയില്‍ സംഘടിപ്പിച്ച ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമായ ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുംടുംബത്തിന്റെ അത്താണിയായ വ്യക്തികള്‍ നിര്‍ബന്ധമായി ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും അദ്ദേഹം ഊന്നി പറഞ്ഞു. ഇന്‍ഷുറന്‍സ് അനായാസം നേടിയെടുക്കാന്‍ പറ്റുന്ന ബീമ സുഗം പ്ലാറ്റ്‌ഫോം ഉടന്‍ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മൊത്തം 55,000 എല്‍.ഐ.സി ഏജന്റുമാരാണ് ഉള്ളത്. ഇതില്‍ തന്നെ ഭൂരിഭാഗവും സ്ത്രീകളാണ്. കേരളത്തില്‍ 85 ശാഖകളും 110 സാറ്റലൈറ്റ് ഓഫീസുകളും എല്‍.ഐ.സിക്കുണ്ട്. എന്‍.ആര്‍.ഐ പെന്‍ഷന്‍ പ്ലാനുകള്‍ ഇന്ത്യയിലേക്ക് ഇപ്പോള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം. ഇതിന് രണ്ടാഴ്ചത്തെ സമയം മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

സമ്മിറ്റില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി.ആര്‍. ശേഷാദ്രി മുഖ്യപ്രഭാഷണം നടത്തി. കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 9.30 വരെ നടക്കുന്ന സമ്മിറ്റിലും അവാര്‍ഡ് നൈറ്റിലുമായി ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുള്ള 20ഓളം വിദഗ്ധര്‍ പ്രഭാഷണങ്ങള്‍ നടത്തും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it