പാരസെറ്റമോള്‍ അടക്കം 53 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍

പാരസെറ്റമോൾ, പാൻ ഡി, കാൽസ്യം സപ്ലിമെന്റുകൾ എന്നിവയുൾപ്പെടെയുളള 50 ലധികം മരുന്നുകളാണ് ഗുണ നിലവാരമുള്ളതല്ല എന്ന് കണ്ടെത്തിയിരിക്കുന്നത്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ് (സി.ഡി.എസ്‌.സി.ഒ) ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
പാരസെറ്റമോൾ, വിറ്റാമിൻ ഡി, കാൽസ്യം സപ്ലിമെന്റുകൾ, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ, ചില പ്രമേഹ ഗുളികകൾ എന്നിവയെ "നോട്ട് ഓഫ് സ്റ്റാൻഡേർഡ് ക്വാളിറ്റി (NSQ)" വിഭാഗത്തിന് കീഴിലാണ് സെൻട്രൽ ഡ്രഗ് റെഗുലേറ്റർ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍

ഷെൽകാൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി സോഫ്റ്റ്‌ജെൽസ്, ആന്റി-ആസിഡ് പാൻ-ഡി, പ്രമേഹ വിരുദ്ധ മരുന്നായ ഗ്ലിമെപിറൈഡ്, ഉയർന്ന രക്തസമ്മർദ്ദത്തിനുളള ടെൽമിസാർട്ടൻ തുടങ്ങിയവയും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകളാണ്.
വയറിലെ അണുബാധയ്ക്ക് നൽകിവരുന്ന മെട്രോനിഡസോൾ, കുട്ടികളിൽ ബാക്ടീരിയൽ അണുബാധയ്ക്ക് നൽകിവരുന്ന സെപോഡെം XP50 ഡ്രൈ സസ്പെൻഷൻ, ക്ലാവം 625 തുടങ്ങിയവയും ​ഗുണമേന്മ പരിശോധനയില്‍ പരാജയപ്പെട്ടു.
ഹെറ്ററോ ഡ്രഗ്‌സ്, ആൽകെം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ), കർണാടക ആന്റിബയോട്ടിക്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, പ്യുവർ ആൻഡ് ക്യൂർ ഹെൽത്ത്‌കെയർ, മെഗ് ലൈഫ് സയൻസസ് തുടങ്ങിയ കമ്പനികളാണ് ഈ മരുന്നുകള്‍ നിര്‍മ്മിക്കുന്നത്.
അപകടസാധ്യതയുള്ള മരുന്നായി കണ്ടെത്തിയതിനാല്‍ ഈ വർഷം ഓഗസ്റ്റിൽ 156 ലധികം മരുന്നുകള്‍ സി.ഡി.എസ്‌.സി.ഒ നിരോധിച്ചിരുന്നു.
Related Articles
Next Story
Videos
Share it