യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ 127 കോടി രൂപയുടെ ഫ്‌ളാറ്റ് കണ്ടുകെട്ടി
യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ 127 കോടി രൂപ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട്. ലണ്ടനിലെ 77 സൗത്ത് ഓഡ്ലി സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റിന് 13.5 മില്യണ്‍ പൗണ്ട് വിപണി മൂല്യമാണ് കണക്കാക്കുന്നത്. ഡൊയിറ്റ് ക്രിയേഷന്‍സ് ജേഴ്‌സി ലിമിറ്റഡിന്റെ പേരില്‍ കപൂര്‍ 2017 ല്‍ 9.9 ദശലക്ഷം പൗണ്ടിന് അല്ലെങ്കില്‍ 93 കോടി രൂപയ്ക്ക് വസ്തു വാങ്ങിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു.
ഇപ്പോള്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന റാണ കപൂര്‍ 4,300 കോടി രൂപയുടെ അഴിമതി ആരോപണത്തില്‍ മാര്‍ച്ച് ആദ്യമാണ് അറസ്റ്റിലായത്. കൊറോണ വൈറസ് ലോക്ക്‌ഡൌണിന് മുമ്പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓരോ യെസ് ബാങ്ക് ഉപയോക്താക്കള്‍ക്കും ഒരു മാസത്തേക്ക് 50,000 രൂപ വരെ ഇടപാട് പരിധി നിശ്ചയിച്ചിരുന്നപ്പോഴായിരുന്നു അറസ്റ്റ്. വന്‍കിട കമ്പനികള്‍ വലിയ തുക വായ്പയെടുത്തതിനെത്തുടര്‍ന്ന് സ്വകാര്യ ബാങ്കിന് കടം വീട്ടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഇടപെടുകയായിരുന്നു.
സിബിഐ ഏറ്റെടുത്തിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഉള്‍പ്പെടുന്ന 13 പ്രതികളില്‍ റാണ കപൂറിന്റെ ഭാര്യയും മൂന്ന് പെണ്‍മക്കളുമുള്‍പ്പെട്ടിട്ടുണ്ട്. സിബിഐ സമര്‍പ്പിച്ച കേസ് അനുസരിച്ച് യെസ് ബാങ്ക് 3,700 കോടി രൂപ ഡിഎച്ച്എഫ്എല്‍ അല്ലെങ്കില്‍ ദിവാന്‍ ഹൌസിംഗ് ആന്‍ഡ് ഫിനാന്‍സ് ലിമിറ്റഡില്‍ നിക്ഷേപിച്ചു. ഇതേ സമയം കപൂറിന്റെ മൂന്ന് പെണ്‍മക്കളായ റോഷ്‌നി കപൂര്‍, രാഖി കപൂര്‍ ടണ്ടന്‍, രാധ കപൂര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഡൊയിറ്റ് എന്ന കമ്പനിക്ക് 600 കോടി ഡോളര്‍ വായ്പ നല്‍കി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine