ബിപിസിഎൽ അടുത്ത 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപ നിക്ഷേപം നടത്തും !!!

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) അടുത്ത 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപ എണ്ണ-വാതകവുമായി ബന്ധപ്പെട്ട മേഖലകളിൽ നിക്ഷേപിക്കും. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണകമ്പനിയായ ബിപിസിഎൽ-ന്റെ ഓഹരി വിൽപ്പന വിവാദങ്ങൾ നടക്കുന്നതിനിടയിലാണ് പുതിയ പ്രഖ്യാപനം.

എണ്ണ ശുദ്ധീകരണമേഖല, പെട്രോ-കെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ് പര്യവേക്ഷണം, തുടങ്ങിയ മേഖലകളിലൊക്കെയാണ് നിക്ഷേപങ്ങളുണ്ടാകുന്നത്. ഇതിനുപുറമെ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം, ജൈവ ഇന്ധനമേഖല എന്നിവയിലും കോർപ്പറേഷന്റെ നിക്ഷേപം ഉണ്ടാകും. പ്രകൃതിവാതകം, പെട്രോകെമിക്കൽസ്, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം, ബയോ ഇന്ധനങ്ങൾ, എന്നിവയിലൊക്കെയുള്ള നിക്ഷേപങ്ങൾ ബിപിസിഎൽ-ന്റെ വളർച്ചക്ക്‌ വളരെ സഹായിക്കുമെന്ന് ബിപിസിഎൽ ചെയർമാനും എംഡിയുമായ അരുൺകുമാർ സിൻഹ പറഞ്ഞു. കോർപ്പറേഷന്റെ വിപണന ശൃംഖല ഊർജ്ജിതമാക്കുകയും

ചില്ലറ വ്യാപാരം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഭാരത് പെട്രോളിയം കോർപ്പറേഷനിൽ 53 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്ര സർക്കാരിനുള്ളത്. ഇതു മുഴുവൻ വിറ്റൊഴിയാനാണ് കേന്ദ്ര തീരുമാനം. പുതിയ ഉടമയ്ക്ക് ഇന്ത്യൻ റിഫൈനറി ശേഷിയുടെ 15.33 ശതമാനവും ഇന്ധന വിപണിയുടെ 22 ശതമാനവുമാണ് ബിപിസിഎല്ലിന്റെ ഓഹരി വാങ്ങുന്നതിലൂടെ സ്വന്തമാകുക. 18,652 പെട്രോൾ പമ്പുകളും 6,166 എൽ.പി.ജി വിതരണ ഏജൻസികളും 61 വ്യോമ ഇന്ധന സ്‌റ്റേഷനുകളും ബിപിസിഎല്ലിനുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it