2020 മുതൽ പുതിയ എഞ്ചി. കോളേജുകൾ അനുവദിക്കേണ്ടെന്ന് നിർദേശം
![2020 മുതൽ പുതിയ എഞ്ചി. കോളേജുകൾ അനുവദിക്കേണ്ടെന്ന് നിർദേശം 2020 മുതൽ പുതിയ എഞ്ചി. കോളേജുകൾ അനുവദിക്കേണ്ടെന്ന് നിർദേശം](https://dhanamonline.com/h-upload/old_images/846772-new-project-27.webp)
2020 മുതൽ പുതിയ എഞ്ചിനീയറിംഗ് കൊളേജുകൾക്ക് അനുമതി നൽകരുതെന്ന് എഐസിടിഇയോട് സർക്കാർ സമിതി നിർദേശിച്ചു. എല്ലാവർഷവും പകുതിയിലേറെ എഞ്ചിനീയറിംഗ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് ഐഐടി-ഹൈദരാബാദ് ചെയർമാൻ ബിവിആർ മോഹൻ റെഡ്‌ഡി നേതൃത്വം വഹിച്ച സമിതി ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചത്.
നിലവിൽ എഐസിടിഇയുടെ പരിഗണനയിലുള്ള 41-പേജ് റിപ്പോർട്ട് ഇന്ത്യൻ എക്സ്പ്രസ്സ് ആണ് പുറത്തുവിട്ടത്. ഓരോ സ്ട്രീമിലേയും കപ്പാസിറ്റി വർധിപ്പിക്കുന്നത് സംബന്ധിച്ച നടപടികൾ ഓരോ രണ്ടുവർഷം കൂടുമ്പോഴും പുനരവലോകനം ചെയ്യണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ് തുടങ്ങിയ പരമ്പരാഗത കോഴ്‌സുകളിലേക്ക് അധിക സീറ്റ് അനുവദിക്കുന്നത് നിർത്തലാക്കണം. മാത്രമല്ല, ഈ സ്ട്രീമുകളിലുള്ള അധിക സീറ്റുകൾ പുതിയ ടെക്നോളജി മേഖലകൾക്കായി മാറ്റിവെക്കാൻ കോളേജുകളെ പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് സമിതി നിർദേശിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയ്ൻ, റോബോട്ടിക്‌സ്, ക്വാണ്ടം കമ്പ്യൂട്ടിങ്, ഡേറ്റ സയൻസ്, സൈബർസെക്യൂരിറ്റി, 3D പ്രിന്റിംഗ് എന്നീ മേഖലകൾക്കായി അണ്ടർ ഗ്രാജുവെറ്റ് പ്രോഗ്രാമുകൾ തുടങ്ങണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്.
പരമ്പരാഗത എഞ്ചിനീയറിംഗ് കോഴ്‌സുകളിൽ 40 ശതമാനം ഒക്യുപെൻസി ഉണ്ടായിരുന്നപ്പോൾ കമ്പ്യൂട്ടർ സയൻസ്, എയ്റോസ്പേസ് എഞ്ചിനീയറിംഗ്, മെക്കാട്രോണിക്‌സ് എന്നിവയ്ക്ക് 60 ശതമാനമായിരുന്നു ഒക്യുപെൻസി നിരക്ക്.