ലാഭത്തിലും വരുമാനത്തിലും മുന്നേറി ഐ.ആര്‍.സി.ടി.സി, ഓഹരികളില്‍ കിതപ്പ്

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 308 കോടി രൂപയുടെ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 232 കോടി രൂപയേക്കാള്‍ 33.3 ശതമാനമാണ് ലാഭത്തിലുണ്ടായ വളര്‍ച്ച. ഇക്കാലയളവില്‍ വരുമാനം 11.8 ശതമാനം ഉയര്‍ന്ന് 1,120.5 കോടി രൂപയായി. 2023 ജൂണിലിത് 1,002 കോടി രൂപയായിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ലാഭം 284.18 കോടി രൂപയും വരുമാനം 1,154.8 കോടി രൂപയുമായിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിതമായി ഓഹരിയൊന്ന് 4 രൂപ ലാഭവിഹിതവും ഐ.ആര്‍.സി.ടിസി പ്രഖ്യാപിച്ചിട്ടുണ്ട്.
കമ്പനിയുടെ പലിശയ്ക്കും നികുതിക്കും മറ്റും മുമ്പുള്ള ലാഭം (EBITDA) 30 ശതമാനം വര്‍ധിച്ച് 428.55 കോടി രൂപയായി. എബിറ്റ്ഡ മാര്‍ജിന്‍ 33 ശതമാനത്തില്‍ നിന്ന് 38.3 ശതമാനമായി.
ടിക്കറ്റ് വരുമാനം ഇടിഞ്ഞു
മൊത്തം വരുമാനത്തില്‍ ടിക്കറ്റ് വരുമാനത്തിന്റെ സംഭാവന മുന്‍ വര്‍ഷത്തെ 29 ശതമാനത്തില്‍ നിന്ന് 28.5 ശതമാനമായി കുറഞ്ഞു. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലും കമ്പനി സേവനം നല്‍കി വരുന്നു. ലക്ഷ്വറി ട്രെയിന്‍ സര്‍വീസുകള്‍, ഹോട്ടല്‍ ബുക്കിംഗുകള്‍, ഹോളിഡേ പാക്കേജുകള്‍ എന്നിവ ഇതിന്റെ ഭാഗമാണ്.
ഓഹരിയും നേട്ടവും
ഇന്നലെയാണ് കമ്പനി പാദഫലപ്രഖ്യാനം നടത്തിത്. ഇന്ന് ഓഹരി 1.08 ശതമാനം ഇടിഞ്ഞാണ് വ്യാപാരം നടത്തുന്നത. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 40 ശതമാനത്തോളം നേട്ടം നല്‍കിയിട്ടുള്ള ഓഹരിയാണിത്. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 12 ശതമാനത്തിലധികം ഇടിവുണ്ടായിട്ടുണ്ട്.
ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ്, റെയില്‍വേ കാറ്ററിംഗ് സര്‍വീസ്, റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഭക്ഷണ, കുടിവെള്ള വിതരണം എന്നിവയ്ക്ക് അനുമതിയുള്ള ഏക കമ്പനിയാണ് ഐ.ആര്‍.സി.ടിസി. ഇന്നത്തെ ഓഹരി വിലയനുസരിച്ച് ബി.എസ്.ഇയില്‍ 73,340 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

Related Articles

Next Story

Videos

Share it