ഏഷ്യയിലെ ഏറ്റവും വലിയ റബര്‍ എക്‌സ്‌പോ മുംബൈയില്‍; പുതിയ അവസരം തേടുന്നവര്‍ക്കുള്ള മികച്ച വേദി

റബര്‍ മേഖലയില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സംഗമമായ ഇന്ത്യ റബര്‍ എക്സ്പോ 2024ന് (IRE 2024) മാര്‍ച്ച് 20 മുതല്‍ 22 വരെ മുംബൈയിലെ ബോംബെ എക്സിബിഷന്‍ സെന്റര്‍ വേദിയാകും. 28ഓളം വിഷയങ്ങളില്‍ 50ഓളം പ്രഭാഷകരെത്തുന്ന കോണ്‍ഫറന്‍സുകളും ശില്പശാലകളും, 30,000ലേറെ ചതുരശ്ര മീറ്ററില്‍ സജ്ജമാക്കുന്ന പ്രദര്‍ശനമേള, 450ലേറെ പ്രദര്‍ശകര്‍, 500ലേറെ ഡെലിഗേറ്റുകള്‍, 40,000ലധികം സന്ദര്‍ശകര്‍ എന്നിങ്ങനെ ആകര്‍ഷണങ്ങളാല്‍ സമ്പന്നമായിരിക്കും ഓള്‍ ഇന്ത്യ റബര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ (AIRIA) ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന 11-ാമത് ഇന്ത്യ റബര്‍ എക്സ്പോ.
റബര്‍ വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും റബര്‍ മേഖലയില്‍ പുതിയ അവസരങ്ങള്‍ തേടുന്നവര്‍ക്കും ഏറ്റവും അനുയോജ്യമായ പ്ലാറ്റ്‌ഫോമായിരിക്കും ഇന്ത്യ റബര്‍ എക്‌സ്‌പോ. പ്രത്യേകിച്ച് എം.എസ്.എം.ഇകള്‍ക്ക് ആഭ്യന്തര, ആഗോള ബയര്‍മാരുമായും മെഷീനറി, ടെക്നോളജി രംഗത്തുള്ളവരുമായും നേരിട്ട് സംവദിക്കാനും ഇടപാടുകള്‍ നടത്താനും ലഭിക്കുന്ന വേദിയെന്ന സവിശേഷതയോടെയുമാണ് എക്സ്പോയ്ക്ക് അരങ്ങുണരുന്നത്.
മികവുകളുടെ സംഗമവേദി
പ്രദര്‍ശനത്തില്‍ 60 ശതമാനം പേര്‍ ആഭ്യന്തരതലത്തില്‍ നിന്നുള്ളവരും ബാക്കി അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ളവരുമായിരിക്കും. പ്രദര്‍ശനത്തില്‍ 41 ശതമാനവും റബര്‍ മേഖലയ്ക്കുള്ള മെറ്റീരിയലുകളും 32 ശതമാനം മെഷീനറികളും ടെസ്റ്റിംഗ് സാമഗ്രികളുമായിരിക്കുമെന്നത് വലിയ ആകര്‍ഷണമായിരിക്കും. 21 ശതമാനമേ റബര്‍ ഉത്പന്നങ്ങളുണ്ടാകൂ. ഈ രംഗത്തെ മറ്റ് വിഭാഗങ്ങള്‍ക്കായാണ് 6 ശതമാനം സ്ഥലം മാറ്റിവയ്ക്കുക.
ഇന്ത്യന്‍ റബര്‍ മേഖലയെ കാത്തിരിക്കുന്നത് വലിയ സാധ്യതകളാണെന്ന് ഇന്ത്യ റബര്‍ എക്സ്പോ 2024 ചെയര്‍മാനും ചീഫ് കണ്‍വീനറുമായ വിഷ്ണു ഭീംരാജ്ക 'ധന'ത്തോട് പറഞ്ഞു. നിലവില്‍ 3.73 ലക്ഷം കോടി (ട്രില്യണ്‍) ഡോളറാണ് ഇന്ത്യയുടെ ജി.ഡി.പി മൂല്യം. വൈകാതെ മൂല്യം 5 ലക്ഷം കോടി ട്രില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്താനും അതുവഴി ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയാകാനുമുള്ള കുതിപ്പിലാണ് ഇന്ത്യ.
വ്യോമയാനം, റോഡ്-പാലം നിര്‍മ്മാണം, ഇലക്ട്രോണിക്സ്, ഊര്‍ജം, റെയില്‍വേ, ടെക്സ്റ്റൈല്‍സ്, ഭക്ഷ്യസംസ്‌കരണം, പ്രതിരോധം, കായികം, ചരക്ക്, സമുദ്രോത്പന്നങ്ങള്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, വാഹന നിര്‍മ്മാണം തുടങ്ങിയ മേഖലകളെയാണ് വളര്‍ച്ചയ്ക്കുള്ള നെടുംതൂണുകളായി ഇന്ത്യ കാണുന്നത്. ഈ മേഖലകളിലെല്ലാം അന്താരാഷ്ട്ര തലത്തിലെ പ്രമുഖ കമ്പനികള്‍ ഇന്ത്യയില്‍ ഓഫീസ് തുറക്കുന്നതുള്‍പ്പെടെ സാന്നിദ്ധ്യമറിയിക്കാനും ശ്രമിക്കുന്നു.
ശ്രദ്ധിക്കേണ്ടതെന്തെന്നാല്‍, ഈ സുപ്രധാന മേഖലകള്‍ക്കെല്ലാം അനിവാര്യമായ അസംസ്‌കൃതവസ്തുക്കളിലൊന്നാണ് റബര്‍. അതിനാല്‍ ഇന്ത്യന്‍ റബര്‍ മേഖലയ്ക്ക് മുന്നിലുള്ളത് വലിയ സാധ്യതകളാണെന്ന് അദ്ദേഹം അടിവരയിടുന്നു.
ടാപ്പ് ചെയ്യാം പുത്തന്‍ അവസരങ്ങള്‍
മൂല്യവര്‍ദ്ധനയിലൂടെ മാത്രമേ ഇന്ത്യന്‍ റബര്‍ മേഖലയ്ക്ക് നിലവിലെ പ്രതിസന്ധികളില്‍ നിന്ന് കരകയറാനാകൂ എന്ന് വിഷ്ണു ഭീംരാജ്ക പറയുന്നു. റബര്‍ മൂല്യവര്‍ദ്ധനയ്ക്ക് തയ്യാറാകുന്നവര്‍ക്ക് മുന്നിലുള്ളത് വലിയ അവസരങ്ങളുമാണ്. ഉദാഹരണത്തിന്, വാഹനങ്ങളുടെ ഭാരം കുറയ്ക്കാനുള്ള യത്നത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍. ഇത് റബര്‍ ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് ഉയര്‍ത്തും. പ്രതിരോധന മേഖലയിലാകട്ടെ റബര്‍ ബുള്ളറ്റുകള്‍, ട്രാക്കുകള്‍, ആന്റി-വൈബ്രേഷന്‍ സൊല്യൂഷനുകള്‍, റേഡിയന്‍-പ്രൂഫ് സീല്‍സ് എന്നിവയ്ക്കും ആവശ്യകതയുണ്ട്. റെയില്‍വേയിലെ പുത്തന്‍ താരങ്ങളായ വന്ദേഭാരതിലും മെട്രോ കോച്ചുകളിലും റബര്‍ അധിഷ്ഠിത മെറ്റീരിയലുകളുടെ ഉപയോഗം ഏറെ. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍തോതില്‍ റബറുത്പന്നങ്ങള്‍ ഏറ്റെടുക്കാന്‍ സജ്ജവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it