തളര്‍ച്ച നീക്കാന്‍ 'റെറ'യിലും പുതു ബജറ്റുകളിലും കണ്ണു നട്ട് റിയല്‍ എസ്റ്റേറ്റ് മേഖല

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത

സ്‌ഫോടനത്തിലൂടെ തരിപ്പണമായപ്പോള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത്

നിര്‍മ്മാതാക്കളുടെയും ഉപഭോക്താക്കളുടെയും ആത്മവിശ്വാസം അനിയന്ത്രിതമായി

തകര്‍ന്നടിഞ്ഞതിനും കേരളം സാക്ഷ്യം വഹിക്കുന്നു. നോട്ട് അസാധുവാക്കലിലൂടെ

തുടക്കമിട്ട് സാമ്പത്തികമാന്ദ്യത്തിലാണ്ട ഈ മേഖല ഗള്‍ഫ് പ്രതിസന്ധിയുടെ

അനുബന്ധമായി പ്രവാസി പണമൊഴുക്കു കുറഞ്ഞതിന്റെ ആഘാതം

നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ്് മരട് ഫ്‌ളാറ്റുകളിലൂടെ പുതിയ വെല്ലുവിളികള്‍

വന്നെത്തിയത്.

രാജ്യത്തെ റിയല്‍ എസ്റ്റേറ്റ്

വിപണിയില്‍ ഏറെ നാളായുള്ള മന്ദഗതിക്കു മെല്ലെ വിരാമമാകുമെന്നും പുതുവര്‍ഷം

പുത്തനുണര്‍വുണ്ടാകുമെന്നുമുള്ള റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ

നോബ്രോക്കര്‍.കോമിന്റെ സര്‍വേ റിപ്പോര്‍ട്ട് കേരളത്തിനു ബാധകമാകുമോയെന്ന

സംശയം ബലപ്പെടുത്തുന്നതായി പുതിയ സംഭവം. മേഖലയില്‍ ഇനി വരാന്‍ പോകുന്നത്

മികച്ച വര്‍ഷമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ആറോളം പ്രമുഖ

നഗരങ്ങളില്‍ വാടക വീടുകളില്‍ കഴിഞ്ഞവര്‍ ഈ വര്‍ഷം പുതിയ വീട് വാങ്ങാന്‍

ഒരുങ്ങിയിരിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ

സാഹചര്യത്തില്‍ കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (റെറ)

സാന്നിദ്ധ്യവും പുതിയ കേന്ദ്ര-സംസ്ഥാന ബജറ്റുകളും ആത്മവിശ്വാസം

തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയാണ് സംസ്ഥാനത്ത് ഈ

രംഗത്തുള്ളവര്‍ പങ്കു വയ്ക്കുന്നത്. റെറയിലൂടെ, സര്‍ക്കാര്‍ മുഖേന തന്നെ

ഫ്‌ളാറ്റ്/അപ്പാര്‍ട്ട്മെന്റ് പദ്ധതികളുടെ പൂര്‍ണവിവരം ലഭിക്കുമെന്നത്

ഉപഭോക്താക്കളുടെ ആത്മവിശ്വാസം ഉയര്‍ത്തും.

മരടിലെ

അനധികൃത നിര്‍മ്മാണത്തില്‍ നടപടി വേണമെന്ന കാര്യത്തില്‍ സുപ്രീം കോടതി

സ്വീകരിച്ച കര്‍ശന നിലപാട് നിയമം പാലിക്കാനുള്ള പ്രതിബദ്ധത ഈ രംഗത്ത്

വളര്‍ത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.റെറ സജീവമായതോടെ

ഉപഭോക്താക്കള്‍ക്ക് ഒട്ടും ആശങ്കകളില്ലാതെ നിര്‍മ്മാതാക്കളുമായി ഇടപെടാന്‍

സാധ്യമാകും.

കേരള റിയല്‍ എസ്റ്റേറ്റ്

നിയന്ത്രണ അതോറിറ്റി ഈ മാസാദ്യം പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

ഉപഭോക്താക്കള്‍ക്ക് പദ്ധതികള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ കേരള റെറയുടെ

പോര്‍ട്ടലില്‍ ലഭിക്കും. നിര്‍മ്മാണക്കമ്പനി, മുന്‍കാല പ്രവര്‍ത്തനം,

കേസുകള്‍, പദ്ധതി വില, നിര്‍മ്മാണ നിലവാരം, പദ്ധതിക്ക് ലഭിച്ച വിവിധ

അനുമതികള്‍ തുടങ്ങിയവ ഇതിലുണ്ട്.

ഉപഭോക്താക്കളുടെ

വാങ്ങാനുദ്ദേശിക്കുന്ന ഫ്‌ളാറ്റിന്റെ രജിസ്ട്രേഷന്‍, കമ്പനിയുടെ മുന്‍കാല

ചരിത്രം, ഫ്‌ളാറ്റിന്റെ നിര്‍മ്മാണ സ്ഥിതി, നിലവാരം, വില തുടങ്ങിയവ റെറയുടെ

പോര്‍ട്ടലില്‍ പരിശോധിച്ച ശേഷം മാത്രം അഡ്വാന്‍സ് തുക നല്‍കുകയെന്നതാണ്

നിര്‍ദ്ദേശം. പരാതികളുണ്ടെങ്കില്‍ റെറയില്‍ പരാതിപ്പെടാം.

നിര്‍മ്മാണത്തിലുള്ളതും

ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലാത്തതുമായ പദ്ധതികളും

പുതിയ പദ്ധതികളും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍

ചെയ്യാത്ത പദ്ധതികള്‍ പരസ്യം ചെയ്യാനോ വില്ക്കാനോ പറ്റില്ല. ചട്ടം

ലംഘിച്ചാല്‍ പദ്ധതിയുടെ 10 ശതമാനം വരെ തുക പിഴയോ ജയില്‍ ശിക്ഷയോ ലഭിക്കും.

സമ്പദ്ഞെരുക്കം

മൂലം മുടങ്ങിക്കിടക്കുന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ പൂര്‍ത്തിയാക്കുക

ലക്ഷ്യമിട്ട് 25,000 കോടി രൂപയുടെ 'പുനരുജ്ജീവന പാക്കേജ്' കേന്ദ്ര

ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 1,600

പദ്ധതികളിലായി അഞ്ചു ലക്ഷത്തോളം അപ്പാര്‍ട്ട്മെന്റ് യൂണിറ്റുകളുടെ

നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഈ പാക്കേജ് സഹായിക്കുമെന്നാണ് പ്രതീക്ഷ.

കേന്ദ്ര-സംസ്ഥാന

ബജറ്റുകളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ റിയല്‍ എസ്റ്റേറ്റ് രംഗം

പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര ബജറ്റില്‍ ഭവന വായ്പാ പലിശയിന്മേലുള്ള

റിബേറ്റും ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 80(സി) പ്രകാരമുള്ള ഇളവും

ഉയര്‍ത്തിയാല്‍ അത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വന്‍ ആശ്വാസമാകുമെന്ന

അഭിപ്രായം വ്യാപകമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it