ഇ-കൊമേഴ്സ് രംഗത്ത് ഇന്ത്യ മുന്നേറുമെന്ന് ലോക ബാങ്ക്

ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ഇന്ത്യ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ലോക ബാങ്ക്. 2019- 23 കാലയളവില്‍ 18 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) ആയിരിക്കും ഇ-കൊമേഴ്സ് രംഗത്ത് രാജ്യത്തുണ്ടാവുക. പക്ഷേ, പരമ്പരാഗത വ്യാപാര മേഖലയുടെ സമ്മര്‍ദ്ദത്താല്‍ വിവേചനപരമായ മത്സരനയം തുടരുന്നതു മൂലം നിലവില്‍ രാജ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ വില്‍പ്പന വെറും 1.6% മാത്രമാണെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഇ-കൊമേഴ്സ് രംഗത്ത് ഏറെ പിന്നിലാണിപ്പോഴും. അതേസമയം സമീപകാലങ്ങളിലായി ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ഇന്ത്യയില്‍ വര്‍ധനവുണ്ടായതായും ലോകബാങ്ക് വ്യക്്തമാക്കുന്നുണ്ട്. ആഗോളതലത്തില്‍ റീട്ടെയില്‍ വില്‍പ്പന പതിനാല് ശതമാനത്തില്‍ എത്തിയിരിക്കുമ്പോഴാണ് ഇന്ത്യ ഏറെ പുറകിലുള്ളത്. നികുതി നയങ്ങള്‍,നിയമ പിന്തുണ,ഡാറ്റാ പൈറസി എന്നിവയില്‍ ഇ-കൊമേഴ്സ് മേഖല വന്‍തോതില്‍ വെല്ലുവിളി നേരിടുന്നുണ്ട്. ഇന്ത്യന്‍ കമ്പനികളില്‍ ഡിജിറ്റല്‍വത്കരണം നടപ്പാക്കണം.

2200 സ്ഥാപനങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യന്‍ ഇ-കൊമേഴ്സിന്റെ ഭൂരിഭാഗവും ഫൂട്ട് വെയര്‍,വസ്ത്രങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍,ഇലക്ട്രോണിക്സ് ,കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലാണ്. ഇന്ത്യ,പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ പേരിനെങ്കിലും ഇ-കൊമേഴ്സില്‍ തുടരുമ്പോള്‍ ബംഗ്ലാദേശ്,നേപ്പാള്‍ അടക്കമുള്ള രാജ്യങ്ങളുടേത് വളരെ മോശമായ അവസ്ഥയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയും മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളും ഇ-കൊമേഴ്സ് വിപണി വികസിപ്പിക്കാന്‍ അതിര്‍ത്തി കടന്നുള്ള വിപണി തുറക്കണമെന്ന് ലോക ബാങ്ക് നിര്‍ദേശിക്കുന്നു. താരിഫ് ഉയര്‍ത്താതെ വിവേചന രഹിതമായ മത്സരനയം പിന്തുടരണം.നിയന്ത്രണങ്ങള്‍ കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇ-കൊമേഴ്സ് മേഖലയെ മികച്ച തോതില്‍ വിനിയോഗിക്കാന്‍ അതത് രാജ്യങ്ങള്‍ വേണ്ടവിധം ശ്രദ്ധ ചെലുത്തണം. ഇ-കൊമേഴ്സ് മേഖലയില്‍ വിദേശ കമ്പനികള്‍ക്ക് അനുമതി ലഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍ കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

അതിര്‍ത്തി കടന്നുള്ള ഇ-കൊമേഴ്സ് വിപണിയില്‍ വന്‍ വെല്ലുവിളികളാണ് നിലവിലുള്ളതെന്ന് ലോകബാങ്ക് പറയുന്നു. ഡിജിറ്റല്‍,ലോജിസ്റ്റിക്സ് മേഖലയില്‍ പൊതുവേ നിപുണത ഇല്ലാത്തത് ഇ-കൊമേഴ്സ് വിപണിയിലേക്കുള്ള പ്രവേശനത്തിന് തടസമാകുന്നു. ഇ-കൊമേഴ്സിലെ നിലവിലുള്ള നിയന്ത്രണങ്ങളിലും കുറവുവന്നാല്‍ ഇടത്തരം,ചെറുകിട സംരംഭങ്ങള്‍ക്ക് അവരുടെ കയറ്റുമതിയിലും ഉല്‍പ്പാദനത്തിലും തൊഴില്‍മേഖലയിലും മുപ്പത് ശതമാനം വരെ വളര്‍ച്ച നേടാനാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it