റബര്‍ വില ഉയരങ്ങളില്‍ തുടരാന്‍ സാധ്യത

പ്രകൃതിദത്ത റബറിന്റെ ലഭ്യത വേണ്ടതിലധികം ഉയരുന്നതിനുള്ള സാഹചര്യം വിരളമായതിനാല്‍ ആഭ്യന്തര വിപണിയിലും, ആഗോള വിപണികളിലും റബര്‍ വില ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഉയരങ്ങളില്‍ തുടരുമെന്ന് കരുതപ്പെടുന്നു. എണ്ണയുല്‍പ്പദാനം നിയന്ത്രണത്തില്‍ നിര്‍ത്തുന്നതിനുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനവും, അമേരിക്ക സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ സാമ്പത്തിക ഉത്തേജന പാക്കേജും പ്രകൃതിദത്ത റബറിന്റെ വിലയെ പ്രത്യക്ഷത്തില്‍ അല്ലാത്ത വിധം പിന്തുണയ്ക്കുന്ന ഘടകങ്ങളാണ്. പ്രമുഖ റബര്‍ ഉല്‍പ്പാദക രാജ്യങ്ങളായ തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ എന്നിവടങ്ങളില്‍ സീസണ്‍ അല്ലാത്തതും ലഭ്യത ഞെരുക്കത്തിലാക്കും.

സീസണ്‍ അല്ലാത്തതിനാല്‍ ഇന്ത്യയിലെ റബറിന്റെ ആഭ്യന്തര ഉല്‍പ്പാനം കുറഞ്ഞ നിരക്കിലാവുന്നതും സര്‍ക്കാര്‍ പ്രഖ്യപിച്ച പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കാനുള്ള സ്‌ക്രാപ്പിംഗം പോളിസിയും വിപണിയെ ഹ്രസ്വ-ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്. പ്രാഥമിക വിലയിരുത്തലില്‍ മാര്‍ച്ച് മാസത്തില്‍ ഇന്ത്യയിലെ റബര്‍ ഉല്‍പ്പാദനം 46,000 ടണ്‍ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഫെബ്രുവരിയില്‍ ഉല്‍പ്പദാനം 58,000 ടണ്ണും, ജനുവരിയില്‍ 92,000 ടണ്ണുമായിരിന്നു ഉല്‍പ്പദാനം.

പുതിയ വാഹന സക്രാപിംഗ് നയം അനുസരിച്ച് പഴയ വാഹനങ്ങള്‍ ഉപേക്ഷിച്ച് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കും. 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ ലഭിക്കുവാന്‍ യോഗ്യത ഇല്ലെങ്കില്‍ പൊളിച്ചു വില്‍ക്കുന്നതിന്റെ ഗണത്തിലാവും. 20 വര്‍ഷത്തിലധികം പഴക്കമുള്ള 51 ദശലക്ഷം ചെറുവാഹനങ്ങളും, 15 വര്‍ഷത്തിലധികം പഴക്കമുളള 34 ദശലക്ഷം ചെറുവാഹനങ്ങളും ഇന്ത്യയില്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. നിശ്ചിച യോഗ്യത സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 15 വര്‍ഷത്തിലധികം പഴക്കമുള്ള 17 ദശലക്ഷം വലിയ വാഹനങ്ങള്‍ ഇതിന് പുറമെയാണ്. പുതിയ നയമനുസരിച്ച് ഈ വാഹനങ്ങളില്‍ ഒരു ഭാഗം റോഡില്‍ നിന്നും അപ്രത്യക്ഷമാവുകയും പകരം പുതിയ വാഹനങ്ങളുടെ ആവശ്യകത ഉയരുകയും ചെയ്യുമെന്ന് വ്യക്തമാണ്. പ്രകൃതിദത്ത റബറിന്റെ ഉപഭോഗം ഗണ്യമായി ഉയരുന്നതിന്റെ വക്കിലാണ് ഇന്ത്യ എന്നാണ് ഇത് നല്‍കുന്ന സൂചനയെന്ന് റബര്‍ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ അസ്സോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസ് (എഎന്‍ആര്‍പിസി) യുടെ മാര്‍ച്ച് ആദ്യ പകുതി വരെയുള്ള വിലയിരുത്തല്‍ വ്യക്തമാക്കുന്നു.
.
പ്രകൃതിദത്ത റബറിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയിലെ മോട്ടാര്‍ വാഹന മേഖലയിലെ വലിയ വളര്‍ച്ച ആഗോളതലത്തില്‍ റബര്‍വില ഉയര്‍ന്ന നിരക്കില്‍ നില്‍ക്കുന്നതിന് സഹായിക്കുന്ന ഘടകമാണെന്ന് വിലയിരുത്തപ്പെടുന്നു. ഫെബ്രുവരിയില്‍ ചൈനയിലെ വാഹനങ്ങളുടെ ആവശ്യകത 365 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ചൈന അസ്സോസിയേഷന്‍ ഓഫ് ആട്ടോമൊബൈല്‍ മാനുഫാക്ചറേര്‍ഷ്‌സ് പറയുന്നു. ഏകദേശം 14 ദശലക്ഷം വാഹനങ്ങളാണ് ഫെബ്രുവരിയില്‍ ചൈനയില്‍ വിറ്റഴിക്കപ്പെട്ടത്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ കുറഞ്ഞ വില്‍പ്പന രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തുന്നതെങ്കിലും ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയിലെ വാഹന വിപണിയുടെ പൊതുദിശ ഉയര്‍ന്ന നിരക്കിലുള്ള വളര്‍ച്ചയുടേതാണെന്ന് കരുതപ്പെടുന്നു. അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതും, മ്യാന്‍മാറിലെ പട്ടാള അട്ടിമറിക്കെതിരായ പ്രതിഷേധം താല്‍ക്കാലികമായി റബര്‍ ലഭ്യതയില്‍ വരുത്താനിടയുള്ള തടസ്സങ്ങള്‍, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ റബര്‍ മരങ്ങളെ ബാധിച്ച ഫംഗംസ് ബാധ ഉല്‍പ്പാദനക്ഷമതയില്‍ വരുത്തിയ കുറവ് തുടങ്ങിയ വിവിധ ഘടകങ്ങള്‍ വില നിലവാരം ഉയര്‍ന്ന നിലയില്‍ തുടരുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ്.
റബറിന്റെ വിലയെ സഹായിക്കുന്ന ലഭ്യത-ആവശ്യകത അനുപാതം പോസിറ്റീവായി തുടരുമ്പോഴും മറ്റു ചില നിഷേധ പ്രവണതകളും കാണാതിരുന്നു കൂടെന്ന് എഎന്‍ആര്‍പിസി റിപോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. നാണയപ്പെരുപ്പത്തെ കുറിച്ചുള്ള സന്ദേഹങ്ങള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതിനുള്ള സാധ്യതകളെ പറ്റിയുളള ആകാംക്ഷകള്‍ ഉല്‍പ്പന്ന വിപണയില്‍ നിക്ഷേപതാല്‍പര്യം മന്ദഗതിയിലാക്കും. ഈ സാഹചര്യത്തില്‍ പ്രകൃതിദത്ത റബര്‍ വിപണിക്ക് നിക്ഷേപക പിന്തുണ നഷ്ടപ്പെടാന്‍ സാധ്യത കൂടും. യൂറോപ്പിലും, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും കോവിഡിന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ മൊത്തം സാമ്പത്തിക മേഖലയില്‍ തിരിച്ചടി സൃഷ്ടിക്കുമെന്ന ആശങ്കകളും തള്ളിക്കളയാവുന്നതല്ല. ഡോളര്‍ ശക്തി പ്രാപിക്കുന്നതും, സാമ്പത്തിക മേഖലയെക്കുറിച്ചുള്ള ആശങ്കകളും ഇന്ധനവിലയെ ബാധിക്കുന്നതിനെക്കുറിച്ചുള്ള ഉത്ക്കണ്ഠകളും ഒഴിവാക്കാനാവില്ല.
.
സാധാരണ പതിവുകള്‍ക്ക് വിരുദ്ധമായി ഷാംഗ്ഹായ് ഫ്യൂച്ചേര്‍ഷ്‌സ് എക്‌സ്‌ചേഞ്ചിലെ ദിശക്ക് വിരുദ്ധമായിരുന്നു മാര്‍ച്ച് ആദ്യപകുതിയില്‍ ഒസാക്ക വിപണിയിലെ വിലകള്‍. ഷാംഗ്ഹായ് വിപണയില്‍ മെയ് അവധിയുടെ കരാര്‍ 4.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ഒസാക്ക വിപണി 2.2 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. സിംഗപ്പൂര്‍ വിപണയിയും 0.3 ശതമാനം നേട്ടം രേഖപ്പെടുത്തി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it