സ്ലൈസ്; യുവാക്കള്‍ക്ക് കടം നല്‍കി യൂണീകോണായ ഒരു കമ്പനി

യുവാക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ നല്‍കുന്ന സ്ലൈസ്, യൂണികോണ്‍ പട്ടികയില്‍ ഇടംനേടി. ഈ വര്‍ഷം യൂണീക്കോണാകുന്ന പതിനൊന്നാമത്തെ ഫിന്‍ടെക്ക് ആണ് സ്ലൈസ്. 2021ല്‍ ഇതുവരെ 41 സ്ഥാപനങ്ങളാണ് യൂണീകോണായി മാറിയത്. സീരീസ് ബി ഫണ്ടിംഗില്‍ 220 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെയാണ് സ്ലൈസിൻ്റെ മൂല്യം ബില്യണ്‍ ഡോളര്‍ കടന്നത്. ഫ്ലിപ്കാര്‍ട്ട് സ്ഥാപകന്‍ ബിന്നി ബന്‍സാല്‍ ഉള്‍പ്പടെയുള്ളവര്‍ സ്ലൈസില്‍ നിക്ഷേപിച്ചിട്ടുണ്ട്.

വിസ കാര്‍ഡും എസ്ബിഎം ബാങ്ക് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ചാണ് സ്ലൈസിൻ്റെ പ്രവര്‍ത്തനം. 2000 രൂപ മുതല്‍ 10 ലക്ഷം വരെ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുകളാണ് കമ്പനി നല്‍കുന്നത്. ഒക്ടോബറില്‍ മാത്രം 2 ലക്ഷത്തിനടുത്ത് പുതിയ ക്രെഡിറ്റ് കാര്‍ഡുകളാണ് സ്ലൈസ് അനുവദിച്ചത്.
2016ല്‍ ബെംഗളൂരു ആസ്ഥാനമായി രാജന്‍ ബജാജ് ആരംഭിച്ച സ്ലൈസ് ലക്ഷ്യമിട്ടത് മതിയായ
ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാത്തതിനാല്‍ ലോണ്‍ നിഷേധിക്കപ്പെടുന്ന യുവാക്കളെ ആണ്. തുടക്കം സ്ലൈസ്‌പേ എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഎംഐ സേവനങ്ങള്‍ നല്‍കിക്കൊണ്ട് ആയിരുന്നു.
പിന്നീട് 2019ല്‍ ആണ് വിസ കാര്‍ഡുമായി സഹകരിച്ചുകൊണ്ട് സ്ലൈസ് സൂപ്പര്‍ കാര്‍ഡ് എന്ന പേരില്‍ ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ അവതരിപ്പിച്ചത്. ഇതിലൂടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താനും റിവാര്‍ഡുകളും ഡിസ്‌കൗണ്ടുകളും നേടാനും ഉപഭോക്താക്കളെ സ്ലൈസ് സഹായിക്കും.
ആര്‍ബിഐയില്‍ നിന്ന് എന്‍ബിഎഫ്‌സി ലൈസന്‍സും സ്ലൈസ് നേടിയിട്ടുണ്ട്. പുതുതായി സമാഹരിച്ച ഫണ്ടില്‍ ഒരു പങ്ക് എന്‍ബിഎഫ്‌സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാകും മാറ്റിവെക്കുക. പുതിയ സേവനങ്ങള്‍ അവതരിപ്പിക്കാനും സ്ലൈസിന് പദ്ധതിയുണ്ട്. യുപിഐ പേയ്‌മെന്റ് സംവിധാവും സ്ലൈസ് ആപ്പില്‍ എത്തും. ഏകദേശം 5 മില്യണ്‍ ഉപഭോക്താക്കളാണ് കമ്പനിക്ക് ഉള്ളത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it