'ഗ്രോ' ഇന്ത്യയിലെ ഏറ്റവും പുതിയ യൂണികോൺ

ഓൺലൈൻ നിക്ഷേപ രംഗത്തെ സ്റ്റാർട്ടപ്പായ ഗ്രോ 83 ദശലക്ഷം ഡോളറിൻ്റെ പുതിയ നിക്ഷേപവുമായി യൂണികോൺ ക്ലബ്ബിൽ ഇടം നേടി. ഇതോടെ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് രാജ്യത്തെ ഏറ്റവും പുതിയ യൂണികോണായി മാറി. ഈ വർഷം മാത്രം ഇന്ത്യയിൽ 100 കോടി ഡോളറിലധികം മൂല്യം സ്വന്തമാക്കി 8 സ്റ്റാർട്ടപ്പുകൾ യൂണികോൺ ക്ലബ്ബിൽ ഇടം പിടിച്ചതായി ദി മിൻ്റ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ നിക്ഷേപകമ്പനിയായ ടൈഗർ ഗ്ലോബൽ ബുധനാഴ്ച്ചയോടെ 83 ദശലക്ഷം ഡോളർ നിക്ഷേപം നടത്തിയതിലൂടെ ഗ്രോ യുടെ മൂല്യം നൂറുകോടിയിലെത്തുകയായിരുന്നു. കമ്പനിയുടെ സീരീസ് ഡി മൂലധന സമാഹരണത്തിൽ നിലവിലുള്ള നിക്ഷേപകരായ സേക്വയ ക്യാപിറ്റൽ ഇന്ത്യ, വൈസി കണ്ടിന്യൂയിറ്റി, റിബിറ്റ് ക്യാപിറ്റൽ,പ്രോപെൽ വെഞ്ചേഴ്സ് പാർട്ണേഴ്സ് എന്നിവരും പങ്കെടുത്തിരുന്നതായി ഗ്രോ അധികൃതർ വ്യക്തമാക്കി. ഗ്രോ ഇതുവരെ നിക്ഷേപകരിൽ നിന്ന് 140 ദശലക്ഷം ഡോളർ മൂലധനം സമാഹരിച്ചിട്ടുണ്ട്.

ഈ വർഷം ഇന്ത്യയിൽ 100 കോടി ഡോളർ മൂലധനത്തോടെ 8 സ്റ്റാർട്ടപ്പുകളാണ് യൂണികോൺ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. ഇവയിൽ പകുതിയോളം സ്റ്റാർട്ടപ്പുകളും ഈ ആഴ്ചയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. കോവിഡ് മഹാമാരി ത്വരിതപ്പെടുത്തിയ സമ്പദ്‌വ്യവസ്ഥയിലെ ഡിജിറ്റലൈസേഷൻ നിക്ഷേപ കമ്പനികളെ സ്റ്റാർട്ടപ്പുകളിലേക്ക് ആകർഷിച്ചു. ഇത് സ്റ്റാർട്ടപ്പുകൾ യൂണികോൺ പദവിയിലെത്താൻ സഹായിച്ചുവെന്ന് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു. ഇൻഫ്രാസ്ട്രക്ചർ സാങ്കേതിക സേവന രംഗത്തെ സ്റ്റാർട്ടപ്പായ ഇൻഫ്രാ മാർക്കറ്റ്, ആരോഗ്യ സേവന മേഖലയിലെ ഇന്നോവേസർ, നോൺ ബാങ്കിംങ് മേഖലയിലെ ഫൈവ്സ്റ്റാർ ബിസിനസ് ഫിനാൻസ്, ഇ-ഫാർമസി രംഗത്തെ എപിഐ ഹോൾഡിങ്സ്, ഫിനാൻഷ്യൽ ടെക് കമ്പനികളായ ഡിജിറ്റ് ഇൻഷുറൻസ്, ക്രെഡിറ്റ് തുടങ്ങിയവയാണ് ഈ വർഷം യൂണികോൺ പട്ടികയിൽ ഇടം പിടിച്ച സ്റ്റാർട്ടപ്പുകൾ. പുതുതായി ഈ പദവിയിലെത്തിയത് 2017 ൽ പ്രവർത്തനമാരംഭിച്ച ഫിനാൻഷ്യൽ ടെക് കമ്പനിയായ ഗ്രോ ആണ്.
പുതുതായി സമാഹരിച്ച നിക്ഷേപങ്ങൾ സാമ്പത്തിക പഠനങ്ങൾ മെച്ചപ്പെടുത്തുന്നതിനായും, കമ്പനിയുടെ ഉൽപന്നശ്രേണി വിപുലീകരിക്കുന്നതിനായും പ്രയോജനപ്പെടുത്തുമെന്നും, രണ്ടുവർഷത്തിനുള്ളിൽ യുവാക്കൾക്കായി ഒരു സ്റ്റീഫോഫിനാൻഷ്യൽ വിദ്യാഭ്യാസ സംരംഭം ആരംഭിക്കുമെന്നും, വിദഗ്ധരായ ജോലിക്കാരെ നിയമിക്കുമെന്നും ഗ്രോ യുടെ സഹസ്ഥാപകനും സിഇഒ യുമായ ലളിത് കെശ്രെ പറഞ്ഞു. നിലവിൽ ഇന്ത്യയിൽ ഏകദേശം 25 ദശലക്ഷം ആളുകൾ മാത്രമാണ് ഓഹരികളിലോ, മ്യൂച്ചൽ ഫണ്ടുകളിലോ നിക്ഷേപം നടത്തുന്നത്. ഇത് വർദ്ധിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും, ഇതിനായി തങ്ങളുടെ സാമ്പത്തിക വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തുമെന്നും ലളിത് കേശ്രെ കൂട്ടിച്ചേർത്തു.
900 ൽ പരം നഗരങ്ങളിലായി 1.5 കോടിയിലധികം രജിസ്റ്റർചെയ്ത ഉപയോക്താക്കളുണ്ടെന്നാണ് ഗ്രോ അവകാശപ്പെടുന്നത്. ഓൺ ബോർഡിംഗ് പ്രക്രിയ ലളിതമാക്കി, ഉപയോക്താക്കൾക്ക് ഓഹരികൾ, മ്യൂച്ചൽ ഫണ്ട്, ഇടിഎഫ്(എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്),ഐപിഒ(ഇനീഷ്യൽ പബ്ലിക് ഓഫറിങ്), സ്വർണ്ണം എന്നിവയിൽ നിക്ഷേപിക്കുന്നത് എളുപ്പമാക്കുന്നു എന്നതാണ് ഉപയോക്താക്കളുടെ ഇടയിൽ ഗ്രോ യെ കൂടുതൽ സ്വീകാര്യമാക്കുന്നത്. കഴിഞ്ഞവർഷം ജൂണിൽ നിക്ഷേപകർക്ക് ഉപയോഗിക്കാൻ എളുപ്പമുള്ള ഇൻ്റർ കിർലോസ്കാ ഫേസ് സ്റ്റോക്കുകളും ഗ്രോ ആരംഭിച്ചിരുന്നു. പ്രതിമാസം 2.5 ലക്ഷം പുതിയ എസ്ഐപി(സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ) കൾ കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഇന്ത്യയിൽ വർധിച്ചുവരുന്ന മ്യൂച്ചൽഫണ്ട് വിതരണ പ്ലാറ്റ്ഫോമുകളിൽ പ്രമുഖരാണ് തങ്ങളെന്നും കമ്പനി അവകാശപ്പെടുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it