മണപ്പുറം ഫിനാൻസിന്റെ എൻസിഡി ഇഷ്യൂ ആരംഭിച്ചു; 10.4% വരെ റിട്ടേൺ
ആയിരം കോടി രൂപയുടെ എൻസിഡി (നോൺ കൺവെർട്ടിബിൾ ഡിബഞ്ചർ) ഇഷ്യുവുമായി സ്വർണപ്പണയ വായ്പാ രംഗത്തെ ബാങ്കിതര ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാൻസ്.
ഇതിന്റെ ട്രാൻജ് -1 ഇഷ്യൂ ഒക്ടോബർ 24 ന് സബ്‌സ്‌ക്രിപ്‌ഷനുവേണ്ടി തുറന്നു. നവംബർ 22ന് സമാപിക്കും. ഡയറക്ടർ ബോർഡ് അല്ലെങ്കിൽ കമ്പനിയുടെ ഡിബഞ്ചർ കമ്മിറ്റി എന്നിവയുടെ തീരുമാനത്തിന് വിധേയമായി സമയപരിധി നീട്ടാനോ ഇഷ്യൂ നേരത്തേ അവസാനിപ്പിക്കാനോ വ്യവസ്ഥയുണ്ട്.
ട്രാൻജ് -1 ഇഷ്യൂവിന്റെ അടിസ്ഥാന ഇഷ്യൂ 200 കോടി രൂപയായിരിക്കും. എന്നാൽ അധികം അപേക്ഷകൾ ലഭിക്കുകയാണെങ്കിൽ 800 കോടി രൂപ അധിക ഇഷ്യൂ നടത്തും. എൻസിഡി ബോണ്ടിന്റെ മുഖവില 1000 രൂപയാണ്.
കമ്പനിയുടെ അഭിപ്രായത്തിൽ ഇവ സുരക്ഷിതവും വില്പന നടത്തി പണമാക്കാവുന്നതുമാണ്. 10 ഓപ്‌ഷനുകളിൽ ലഭ്യമാണ്. ഇവയുടെ പലിശനിരക്ക് 9.6 ശതമാനം മുതൽ 10.4 ശതമാനം വരെയാണ്.
400 ദിവസം മുതൽ 2557 ദിവസം വരെ എല്ലാ സീരീസുകളിലുമുള്ള എൻസിഡികളുടെ ഏറ്റവും കുറഞ്ഞ അപേക്ഷ തുക 10,000 രൂപയാണ്. ആദ്യ അപേക്ഷകർക്ക് ആദ്യ അലോട്മെന്റ് ലഭിക്കും.
ഇഷ്യൂ ചെയ്യാനുദ്ദേശിക്കുന്ന എൻസിഡികൾക്ക് കെയർ റേറ്റിംഗ്‌സ് എഎ/സ്റ്റേബിൾ റേറ്റിംഗ് ആണ് നൽകിയിരിക്കുന്നത്. ബ്രിക്ക് വർക്ക് റേറ്റിംഗ്‌സ് എഎ+/സ്റ്റേബിൾ റേറ്റിംഗ് നൽകിയിട്ടുണ്ട്.