നിറ്റ ജെലാറ്റിന് 16.77 കോടി ലാഭം; ഓഹരി 5% താഴ്ന്ന് ലോവര്‍ സര്‍ക്യൂട്ടില്‍

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യാവസായിക കെമിക്കല്‍ അസംസ്‌കൃതവസ്തു നിര്‍മ്മാതാക്കളായ നിറ്റ ജെലാറ്റിന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 16.77 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 13.10 കോടി രൂപയായിരുന്നു. അതേസമയം, മൂന്നാംപാദത്തില്‍ ലാഭം 28.79 കോടി രൂപയായിരുന്നു.

കമ്പനിയുടെ വരുമാനം 2021-22 ജനുവരി-മാര്‍ച്ചിലെ 142.31 കോടി രൂപയില്‍ നിന്ന് 2.57 ശതമാനം വര്‍ദ്ധിച്ച് കഴിഞ്ഞപാദത്തില്‍ 145.96 കോടി രൂപയായി. മൂന്നാംപാദമായ ഒക്ടോബര്‍-ഡിസംബറിലെ 139.72 കോടി രൂപയേക്കാള്‍ 4.47 ശതമാനം അധികമാണിത്.
ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടില്‍
കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) കമ്പനി രേഖപ്പെടുത്തിയ ലാഭം 73.89 കോടി രൂപയാണ്. 2021-22ലെ 34.84 കോടി രൂപയേക്കാള്‍ ഇരട്ടിയോളമാണ് വളര്‍ച്ച. ഇന്നലെ ഓഹരിവിപണി വ്യാപാരം പൂര്‍ത്തിയാക്കിയ ശേഷമാണ് കമ്പനി പ്രവര്‍ത്തനഫലം പുറത്തുവിട്ടത്. ഇന്ന് രാവിലെ വ്യാപാര സെഷനില്‍ ബി.എസ്.ഇ സെന്‍സെക്‌സില്‍ 5 ശതമാനം ഇടിഞ്ഞ് 846.50 രൂപയിലാണ് കമ്പനികളുടെ ഓഹരികളുള്ളത്.

നിറ്റ ജെലാറ്റിന്‍

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയുടെയും ജപ്പാനിലെ നിറ്റ ജെലാറ്റിന്റെയും സംയുക്ത കമ്പനിയാണ് നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ്. ഫാര്‍മ ഉത്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കാലിത്തീറ്റ, കൃഷിയുത്പന്നങ്ങള്‍ എന്നിവയ്ക്കായുള്ള അസംസ്‌കൃതവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. 60 ശതമാനത്തിലധികം ഉത്പന്നങ്ങളും ജപ്പാന്‍, അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it