ഓഹരി നിക്ഷേപകര്‍ അറിയണം ഐസക് ന്യൂട്ടന്റെ അനുഭവം!

ചോദ്യം ഒന്നു മാത്രം. മാര്‍ക്കറ്റില്‍ ഇനി എന്ത്?

ഉത്തരം ലളിതം.

വ്യാപാരം തുടരും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപണി ഉയരും.

ഈ ചോദ്യോത്തരം കൊണ്ട് പലരും തൃപ്തിപ്പെടില്ല. ഇത്രയും ഉയര്‍ന്നതല്ലേ, തിരുത്തല്‍ ഉണ്ടാകാതിരിക്കുമോ? എന്ന ചോദ്യം വരും.

ഉത്തരം തിരുത്തല്‍ ഉണ്ടാകും; പക്ഷേ എന്ന് എന്നു പറയാനാകില്ല എന്നതാണ്.

സെന്‍സെക്‌സ് 60,000 വും നിഫ്റ്റി 18,000വും കടന്നു നില്‍ക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ സ്വാഭാവികമാണ്. ഇത്രയുമൊക്കെ ഉയര്‍ന്നു കഴിയുമ്പോള്‍ ഒരു ഇറക്കം ഉണ്ടാകില്ലേ എന്നു സംശയിക്കാം. പോരാത്തതിനു സാമ്പത്തിക രംഗത്തു പറയത്തക്ക ഉയര്‍ച്ചയും ആവേശവും കാണാനില്ലെന്ന സാഹചര്യത്തില്‍.

അക്ഷരങ്ങളും വളര്‍ച്ചക്കഥകളും
V പോലെ വളരുമെന്നു പറഞ്ഞതു പിന്നീടു W പോലെയും K പോലെയും എന്നൊക്കെ ന്യായീകരിക്കാന്‍ ആളുണ്ടായി. യാഥാര്‍ഥ്യം മറിച്ചാണ്. 2019 - 20 ലെ അത്ര പോലും ജിഡിപി ഇക്കൊല്ലം ഉണ്ടാകുമെന്ന ഉറപ്പ് ആര്‍ക്കുമില്ല. അപ്പോള്‍ ഓഹരി വിപണിയുടെ കുതിപ്പിനു ന്യായീകരണം കാണാന്‍ വിഷമമാണ്.

എന്നിട്ടും ഇപ്പോഴത്തേതുപോലെ ഓഹരി വിപണി കുതിച്ചു പായുമെന്നു പറയുന്നവര്‍ ധാരാളം ഉണ്ട്. സെന്‍സെക്‌സ് ഒരു ലക്ഷം തൊടും, ഒന്നര ലക്ഷം തൊടും എന്നൊക്കെ പ്രചരിപ്പിക്കുന്ന ധാരാളം നിക്ഷേപ വിദഗ്ധര്‍ ഇപ്പോള്‍ വാചാലരായി രംഗത്തുണ്ട്. അവരുടെ പ്രധാന ന്യായം സമീപ കാലത്തെ ദ്രുതവളര്‍ച്ചയാണ്.
ഭൂതകാലത്തെ വലിച്ചു നീട്ടുന്നവര്‍
ഇതാണ് ഓഹരി വിപണിയിലെ സാധാരണ അബദ്ധങ്ങളില്‍ ഒന്ന്. വിപണിയുടെ ഇതു വരെയുള്ള ഗതി നോക്കിയിട്ട് നാളെയും അങ്ങനെയാകുമെന്നു കരുതുന്നു. ഇന്നു തുടങ്ങിയ അബദ്ധമല്ല. വിപണികളുടെ ചരിത്രത്തോളം പഴക്കമുണ്ട് ഇതിന്. കഴിഞ്ഞ വര്‍ഷം വിപണി സൂചിക ഇരട്ടിച്ചു. അതിനാല്‍ ഈ വര്‍ഷവും ഇരട്ടിക്കും. ഇങ്ങനെ കരുതുന്നതും പ്രതീക്ഷിക്കുന്നതുമാണ് ഈ അബദ്ധത്തിന്റെ സാമാന്യരൂപം.

വിദഗ്ധര്‍ ഇതു പല രീതിയില്‍ അവതരിപ്പിക്കും. ചാര്‍ട്ടുകളും കണക്കുകളും പട്ടികകളും ഒക്കെ നിരത്തിയാകും അവതരണം. ഭൂതകാലത്തെ ഭാവിയിലേക്കു വലിച്ചു നീട്ടും.
ഡൗ സ്വപ്നങ്ങള്‍
ഒരു ഉദാഹരണം.1999. അമേരിക്കന്‍ ഓഹരി വിപണി ഒരു ബുള്‍ തരംഗത്തിന്റെ ഉച്ചനിലയിലേക്കു കയറിയ കാലം. 1990 അവസാനം തുടങ്ങിയ നീണ്ട ബുള്‍ തരംഗം. അക്കൊല്ലം മൂന്നു പുസ്തകങ്ങള്‍ ഇറങ്ങി. ജയിംസ് ഗ്ലാസ്മാനും കെവിന്‍ ഹാസറ്റും ചേര്‍ന്ന് എഴുതിയ Dow 36,000, ഡേവിഡ് ഏലിയാസിന്റെ Dow 40,000, ചാള്‍സ് കാഡ്‌ലെകിന്റെ Dow 1,00,000 എന്നിവ.

എല്ലാവരും സമര്‍ത്ഥിച്ചത് ഒന്നു തന്നെയായിരുന്നു. രണ്ടു നൂറ്റാണ്ടായി (1802 മുതല്‍) ഓഹരി വിപണി ശരാശരി ഏഴു ശതമാനം വാര്‍ഷികനേട്ടം ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ വരും വര്‍ഷങ്ങളിലും കുറഞ്ഞത് ആ വളര്‍ച്ച പ്രതീക്ഷിക്കാം. അങ്ങനെ നോക്കിയാല്‍ 2002 - 2004 കാലത്തു ഡൗ ജോണ്‍സ് സൂചിക 36,000 എത്തുമെന്നാണ് ഗ്ലാസ്മാന്‍ ഹാസറ്റ് പുസ്തകം പറഞ്ഞത്. അടുത്ത പുസ്തകം 2016ല്‍ ഡൗ 40,000 ആകുന്ന കാര്യം പറയുന്നു. അടുത്തതു ഡൗ ഒരു ലക്ഷം കടക്കുന്നതിന്റെ സ്വപ്നം പങ്കുവയ്ക്കുന്നു.

എന്നിട്ടോ?
അവര്‍ വാക്കുപാലിച്ചു!
തങ്ങള്‍ പറഞ്ഞതു പോലെ വിപണി ഉയരുന്നില്ലെങ്കില്‍ ആയിരം ഡോളര്‍ ജീവകാരുണ്യത്തിനു നല്‍കുമെന്ന് പറഞ്ഞ ഗ്ലാസ്മാനും ഹാസെറ്റും ആ വാക്കു പാലിച്ചു. 2010ല്‍ ആയിരം ഡോളര്‍ സാല്‍വേഷന്‍ ആര്‍മിക്കു നല്‍കി. വീണ്ടും ഒരു ദശകം പിന്നിട്ടിട്ട് 2021 നവംബര്‍ ഒന്നിനാണു ഡൗ ജോണ്‍സ് സൂചിക 36,000 തൊട്ടത്.
ഭൂതകാലത്തെ വലിച്ചു നീട്ടി ഭാവി പ്രവചിക്കുന്നതിന്റെ ഫലം ഇതാണ്. വിപണിയില്‍ ഇന്നലെയല്ല ഇന്നിനെ നിയന്ത്രിക്കുന്നത്, നാളെയെ നയിക്കുന്നത്. നാളെ എന്തുണ്ടാകും എന്ന വിലയിരുത്തലാണ് (ചിലപ്പോള്‍ അതു വെറും ഊഹമാകാം) ഓരോ ദിവസവും വിപണിയെ നയിക്കുന്നത്.
ഉയരും, താഴും

വളര്‍ച്ചയെപ്പറ്റി മാത്രമല്ല, തളര്‍ച്ചയെപ്പറ്റിയും ഇതു തന്നെ പറയാം. ഇന്നലെ വരെ താണതു കൊണ്ട് ഇന്നു താഴണമെന്നില്ല.

ഉയര്‍ച്ചതാഴ്ചകള്‍ വിപണിയില്‍ സ്വാഭാവികം മാത്രം. ഓഹരി വിപണിയില്‍ മാത്രമല്ല എല്ലാ വിപണികളിലും ഇതാണു സത്യം. അതു മനസിലാക്കുക. അത് അംഗീകരിക്കുക. ഇന്ത്യന്‍ വിപണിയുടെ (എല്ലാ വിപണികളുടെയും) ചരിത്രം ഇത്തരം ഉയര്‍ച്ചതാഴ്ചകളുടേതാണ്. ഉയര്‍ന്നാല്‍ താഴും, താണാല്‍ ഉയരും.
1988 മുതല്‍ 1990 ഒക്ടോബര്‍ വരെയുള്ള കാലത്തു സെന്‍സെക്‌സ് 311 ശതമാനം ഉയര്‍ന്നു. 340ല്‍ നിന്ന് 1602 ലേക്ക് 26 മാസം കൊണ്ടു കയറി. ഗള്‍ഫ് യുദ്ധവും വിദേശനാണ്യ പ്രതിസന്ധിയും വന്നതോടെ ആ ഒക്ടോബര്‍ മുതല്‍ വിപണി താഴോട്ടു പോയി. മൂന്നു മാസം കൊണ്ടു 41 ശതമാനം ഇടിവ്. ഈ വിപണിയില്‍ ഇനി തുടരുന്നതില്‍ അര്‍ഥമില്ലെന്നു പലരും കരുതിയിരിക്കാം. പക്ഷേ സംഭവിച്ചതോ?
മേത്ത വന്നു, പോയി
1991 ജനുവരിയില്‍ ആരംഭിച്ച ബുള്‍ തരംഗത്തില്‍ വിപണി 16 മാസം കൊണ്ട് 380 ശതമാനം ഉയര്‍ന്നു. സെന്‍സെക്‌സ് 947ല്‍ നിന്ന് 4546 ലെത്തി. ഹര്‍ഷദ് മേത്തയുടെ കുംഭകോണം സുചേത ദലാള്‍ പുറത്തു കൊണ്ടു വരുന്നതുവരെ ഈ ബുള്‍ മാര്‍ക്കറ്റിന് അന്ത്യമില്ലെന്നു പലരും പറഞ്ഞു. സെന്‍സെക്‌സ് 10,000 എന്നു സ്വപ്നം പകര്‍ന്നു കൊടുക്കാന്‍ ആളുകള്‍ ഉണ്ടായി. മേത്ത പിടിയിലായപ്പോള്‍ താഴാേട്ടു നീങ്ങാനാരംഭിച്ച സെന്‍സെക്‌സ് ആറു വര്‍ഷം താഴ്ന്നു കിടന്നു. 4546ല്‍ നിന്ന് 2742 ലേക്ക് 56 ശതമാനം കൂപ്പുകുത്തല്‍.

പിന്നീടു ഡോട്ട് കോം തരംഗം അമേരിക്കയില്‍ ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരികളും കുതിച്ചു. 1998 നവംബറിനും 2000 ഫെബ്രുവരിക്കുമിടയില്‍ സെന്‍സെക്‌സ് 125 ശതമാനമാണ് ഉയര്‍ന്നത്. പക്ഷേ കേതന്‍ പരേഖിന്റെയും കൂട്ടാളികളുടെയും തട്ടിപ്പ് പുറത്താകുകയും വിദേശത്തു ഡോട്ട് കോം കുമിള പൊട്ടുകയും ചെയ്തപ്പോള്‍ ഇന്ത്യന്‍ വിപണി തകര്‍ന്നു. സെന്‍സെക്‌സ് 6151 ല്‍ നിന്ന് 2934 വരെ താണു. 2003 മേയ് വരെ ഇടിവ് നീണ്ടുനിന്നു.
കുതിപ്പിന്റെ കാലം
ഇന്ത്യന്‍ വിപണിയുടെ ഏറ്റവും വലിയ ബുള്‍ തരംഗം ഇതിനു ശേഷമാണുണ്ടായത്. 2003 മേയ് 2008 ജനുവരി കാലയളവില്‍ വിപണി 623 ശതമാനം ഉയര്‍ന്നു. 2934ല്‍ നിന്നു സെന്‍സെക്‌സ് 21,207ലെത്തി. നല്ല കാലത്തിനു വിരാമമില്ലെന്നു പ്രവചിക്കാനും സെന്‍സെക്‌സിനെ 35,000 ലേക്കും 50,000 ലേക്കും വലിച്ചു നീട്ടാനും ആള്‍ക്കാരുണ്ടായി. പക്ഷേ അമേരിക്കയിലെ സബ് െ്രെപം പ്രതിസന്ധിയും ലീമാന്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ചയും ആഗാേള മാന്ദ്യത്തിലേക്കു നീങ്ങിയപ്പോള്‍ കഥ മാറി. ഇന്ത്യന്‍ വിപണി ഏറ്റവും വലിയ തകര്‍ച്ച നേരിട്ടു. മൂന്നു മാസം കൊണ്ട് 62 ശതമാനം ഇടിവ്. സെന്‍സെക്‌സ് 8047വരെ താണു.

ഇതോടെ എല്ലാം തീര്‍ന്നെന്നു വിലയിരുത്തി വിപണിയെ ഉപേക്ഷിച്ചാല്‍ എന്താകുമായിരുന്നു സ്ഥിതി? ഓഹരി വിലകള്‍ അഞ്ചിരട്ടിയാക്കിയ, ഒരു ദശകത്തിലേറെ നീണ്ട ബുള്‍ തരംഗത്തിന്റെ നേട്ടമെടുക്കാന്‍ പറ്റുമായിരുന്നില്ല.

2009 മാര്‍ച്ച് മുതല്‍ 2020 ജനുവരി വരെ നീണ്ട ബുള്‍ തരംഗം സെന്‍സെക്‌സിനെ 421 ശതമാനം ഉയര്‍ത്തി 41,945 ലെത്തിച്ചു. കോവിഡിനെയും ലോക്ക്ഡൗണിനെയും തുടര്‍ന്നുണ്ടായ വലിയ തകര്‍ച്ച (34 ശതമാനം താഴ്ച) വിസ്മരിച്ചാല്‍ ആ ബുള്‍ തരംഗം കഴിഞ്ഞ മാസം വരെ തുടര്‍ന്നു. 673 ശതമാനം വളര്‍ച്ചയാണ് ഇക്കാലത്തുണ്ടായത്. 8047ല്‍ നിന്ന് 62,245 ലേക്കു സെന്‍സെക്‌സ് കുതിച്ച 12 വര്‍ഷം.
വിപണിയെ അല്ല നോക്കേണ്ടത്
ചരിത്രം ഇത്ര നീട്ടി പറഞ്ഞത് വിപണിയുടെ ഏതെങ്കിലും അവസ്ഥ വച്ച് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിലെ ലാഭനഷ്ടങ്ങള്‍ കാണിക്കാനാണ്. നിക്ഷേപ തീരുമാനം വിപണിയെ നോക്കിയല്ല എടുക്കേണ്ടത്. കമ്പനിയെ നോക്കുകയാണു വേണ്ടത്. കമ്പനി നല്ലതാണോ, നല്ല ലാഭ വളര്‍ച്ച സാധ്യതകള്‍ ഉള്ളതാണോ, മാനേജ്‌മെന്റ് സത്യസന്ധതയുള്ളതാണോ, ഓഹരിവില ന്യായമാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചാണു നിക്ഷേപ തീരുമാനം എടുക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ കാറ്റും മഴയും ബാധിക്കില്ല. താഴ്ച വന്നാലും ക്ഷമയോടെ കാത്ത് അടുത്ത ഉയര്‍ച്ചയില്‍ വലിയ നേട്ടം കൊയ്യാം.

ബെഞ്ചമിന്‍ ഗ്രഹാം, പീറ്റര്‍ ലിഞ്ച്, വാറന്‍ ബഫറ്റ് തുടങ്ങിയ വിശ്രുത നിക്ഷേപകര്‍ തങ്ങള്‍ക്കു നന്നായി അറിയാവുന്ന കമ്പനികളിലാണു നിക്ഷേപിച്ചിരുന്നത്. അതു കൊണ്ടു തന്നെ അവര്‍ക്കു നിക്ഷേപത്തെപ്പറ്റി ചിന്തിച്ച് ഉറക്കം കളയേണ്ടി വന്നിട്ടില്ല. 192932 ലെ മഹാമാന്ദ്യകാലത്തു ഗ്രഹാമിന്റെ നിക്ഷേപത്തിന്റെ മൂല്യം 70 ശതമാനം ഇടിഞ്ഞു. പക്ഷേ പിന്നീടു വിപണി തിരിച്ചു കയറാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ പോര്‍ട്ട് ഫോളിയോ അതിവേഗം കുതിച്ചു കയറി. പഠിച്ചുനിക്ഷേപിക്കുന്നതിന്റെ ഗുണം.
നിക്ഷേപിക്കുന്നത് അധ്വാനത്തിന്റെ ഫലം
സ്വന്തമായി അധ്വാനിച്ചു സമ്പാദിച്ച പണമാണ് ഓഹരികളില്‍ നിക്ഷേപിക്കുന്നത്. മാസങ്ങളും വര്‍ഷങ്ങളും നീണ്ട അധ്വാനത്തിന്റെ ഫലം. അതു നിക്ഷേപിക്കുന്നതിനു മുമ്പു ശരിയായ പഠനം നടത്തേണ്ടതുണ്ട്. ദീര്‍ഘകാലത്തെ അധ്വാനത്തിന്റെ ഫലം വെറുതേ എവിടെയെങ്കിലും നിക്ഷേപിച്ചു കളയാനുള്ളതല്ല. ചൂതാടാനുള്ളതല്ല. അതു വിവേകപൂര്‍വം നിക്ഷേപിച്ചു വളര്‍ത്താനുള്ളതാണ്. അതിനു തക്ക പഠനവും ഗവേഷണവും നടത്തിയിരിക്കണം. നിക്ഷേപകര്‍ അതില്‍ ജാഗ്രത കാണിക്കാത്തപ്പോള്‍ നഷ്ടം തീര്‍ച്ച.

ആരെങ്കിലും പറയുന്നതു കേട്ട് നടത്തേണ്ട ഒന്നല്ല നിക്ഷേപം. ബ്രോക്കര്‍മാര്‍, നിക്ഷേപ വിശകലന വിദഗ്ധര്‍, ഓണ്‍ലൈന്‍ ഉപദേഷ്ടാക്കള്‍ തുടങ്ങിയവരുടെ വാക്കുകളും ഉപദേശങ്ങളും പിന്തുടരുന്നത് മുമ്പ് കമ്പനിയെപ്പറ്റി മതിയായ ചോദ്യങ്ങള്‍ ചോദിച്ചു തൃപ്തികരമാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

ആള്‍ക്കൂട്ടത്തിനു പിന്നാലെ പോകരുത് എന്നതാണു നിക്ഷേപകര്‍ ആദ്യമായും അവസാനമായും മനസിലാക്കേണ്ടത്. ഓഹരി നിക്ഷേപം സൗന്ദര്യ മത്സരമോ അഭിപ്രായ സര്‍വേയോ അല്ല. പണം വളര്‍ത്താനുള്ള പരിശ്രമമാണ്. എല്ലാവരും വാങ്ങുന്നതു കൊണ്ടു വാങ്ങുന്നത് വിവേകമല്ല. എല്ലാവരും വില്‍ക്കുന്നതു കൊണ്ടു വില്‍ക്കേണ്ടതുമില്ല.
ഐസക് ന്യൂട്ടണും കുഴിയില്‍ വീണു
ആള്‍ക്കൂട്ടത്തിനു പിന്നാലെ പോയി അബദ്ധം പറ്റിയവരില്‍ പ്രമുഖനാണു വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ ഐസക് ന്യൂട്ടണ്‍. 18ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ധനകാര്യ തട്ടിപ്പ് നടത്തിയ പ്രസ്ഥാനമാണു സൗത്ത് സീ കമ്പനി. ന്യൂട്ടണ്‍ അതില്‍ 3500 പൗണ്ട് നിക്ഷേപിച്ചു. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ നാടു മുഴുവന്‍ സൗത്ത് സീ യെപ്പറ്റിയായി സംസാരം. എല്ലാവരും അതില്‍ നിക്ഷേപിക്കാന്‍ ഓടിക്കൂടി. ഇതത്ര പന്തിയല്ലെന്നു തോന്നിയ ന്യൂട്ടണ്‍ തന്റെ ഓഹരികള്‍ വിറ്റു. 7000 പൗണ്ട് കിട്ടി. 100 ശതമാനം ലാഭം. ഇക്കാലത്ത് ന്യൂട്ടണ്‍ പറഞ്ഞതായി അറിയപ്പെടുന്ന ഒരു വാചകമുണ്ട്: ''ആകാശഗോളങ്ങളുടെ സഞ്ചാരപഥം കണക്കു കൂട്ടാന്‍ എനിക്കറിയാം. പക്ഷേ ആള്‍ക്കൂട്ടത്തിന്റെ ഭ്രാന്തന്‍ നീക്കങ്ങള്‍ മനസിലാകുന്നില്ല.''

കഥ അവിടെ തീരുന്നില്ല. സൗത്ത് സീ കമ്പനിയുടെ ഓഹരികള്‍ക്കു വീണ്ടും വില കൂടി. സൗത്ത് സീ ഭ്രമം വളര്‍ന്നു. ന്യൂട്ടണും ആ ഭ്രമത്തിനടിപ്പെട്ടു. 20,000 പൗണ്ടിന് ഓഹരി വാങ്ങി. താമസിയാതെ സൗത്ത് സീ കമ്പനി പൊളിഞ്ഞു. ഓഹരിക്കു വിലയില്ലാതായി. പിന്നീടു തന്റെ സാമീപ്യത്തില്‍ ആരെങ്കിലും സൗത്ത് സീ എന്നു പറയുന്നതു പോലും ന്യൂട്ടണ്‍ സഹിച്ചിരുന്നില്ല.

ഇന്നത്തെ വിലയില്‍ 40 ലക്ഷം ഡോളര്‍ വരുന്നതുകയാണു ന്യൂട്ടണു നഷ്ടപ്പെട്ടത്. അദ്ദേഹം അതിസമ്പന്നനായിരുന്നതിനാല്‍ പാപ്പരായില്ല. പക്ഷേ എല്ലാവരും ന്യൂട്ടണ്‍ അല്ലല്ലോ. നിക്ഷേപം പിഴച്ചാല്‍ ഉള്ള സമ്പാദ്യമെല്ലാം നഷ്ടപ്പെടുന്ന സാഹചര്യം പലര്‍ക്കും താങ്ങാവുന്നതല്ല. അതു കൊണ്ടു തന്നെയാണു കരുതല്‍ വേണ്ടത്..



T C Mathew
T C Mathew  

Related Articles

Next Story

Videos

Share it