നഷ്ടം കുറച്ചു വിപണി; ബാങ്കുകൾ ഇന്നു രാവിലെ താഴ്ചയിൽ

ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് കൂടുതൽ താഴ്ചയിലായി. എന്നാൽ വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നഷ്ടം മാറ്റി വിപണി നേട്ടത്തിലേക്കു കയറി. അതിനു ശേഷം ചാഞ്ചാട്ടമായി.

ബാങ്കുകൾ ഇന്നു രാവിലെ താഴ്ചയിലായിരുന്നു. ബന്ധൻ, കൊട്ടക്, ഇൻഡസ് ഇൻഡ്, ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവ താഴ്ന്നു. പിന്നീടു ബാങ്കുകൾ നഷ്ടം കുറച്ചു

റിയൽറ്റി, എഫ്.എം.സി.ജി, ഫാർമ, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകൾ ഗണ്യമായ ഇടിവിലാണ്. സിമൻ്റിനു വില കൂടും എന്ന നിഗമനത്തിൽ അൾട്രാടെക് ഓഹരി 2.5 ശതമാനം കയറി. മാംഗനീസ് അയിരിൻ്റെ വില ആറു ശതമാനം ഉയർന്നത് എം.ഒ.ഐ.എൽ ഓഹരിയെ അഞ്ചു ശതമാനം ഉയർത്തി.

കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി ഇന്നു രാവിലെ അഞ്ചു ശതമാനം കയറി. 2023 - 24 ധനകാര്യ വർഷം വരുമാനം 141 ശതമാനം വർധിപ്പിച്ച ജെൻസോൾ എൻജിനിയറിംഗ് ഓഹരി അഞ്ചു ശതമാനം ഉയർന്നു.

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡവലപ്മെന്റ് ഏജൻസി (ഐ.ആർ.ഇ.ഡി.എ) ഓഹരി ഇന്ന് അഞ്ചു ശതമാനം കയറി. ഇന്നലെയും ഓഹരി അഞ്ചു ശതമാനം ഉയർന്നതാണ്. ടാറ്റാ പവർ, ജെ.എസ്.ഡബ്ള്യു എനർജി, അദാനി എനർജി, പവർ ഗ്രിഡ് തുടങ്ങിയവയും കയറ്റത്തിലാണ്.

രൂപ, സ്വർണം, ക്രൂഡ് ഓയിൽ

രൂപ ഇന്നു തുടക്കത്തിൽ നേട്ടം ഉണ്ടാക്കി. ഡോളർ നാലു പൈസ താണ് 83.35 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 83.40 രൂപയിലേക്കു കയറി.

സ്വർണം ലോക വിപണിയിൽ 2284 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 600 രൂപ വർധിച്ച് 51,280 രൂപയായി. ഇതാദ്യമായാണ് പവന് 51,000 രൂപയ്ക്കു മുകളിൽ ആകുന്നത്. ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം 89.12 ഡോളറിലാണ്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it