ആശങ്കയില്‍ തുടങ്ങി നേട്ടത്തിലേക്കു വിപണി; ഐ.ടിയില്‍ ഇടിവ്, റിലയന്‍സ് പവറും ഇന്‍ഫ്രായും നേട്ടത്തില്‍

പലിശ തീരുമാനം സംബന്ധിച്ച ആശങ്കയും ലാഭമെടുക്കലും കാരണം താഴ്ന്നാണ് ഇന്ത്യന്‍ വിപണി വ്യാപാരം തുടങ്ങിയത്. അര മണിക്കൂറിനു ശേഷം മുഖ്യ സൂചികകള്‍ നേട്ടത്തിലായി. പിന്നീടു ചാഞ്ചാട്ടമായി.
ഐടി കമ്പനികള്‍ ഇന്നു വലിയ താഴ്ചയിലാണ്. നിഫ്റ്റി ഐടി സൂചിക രാവിലെ രണ്ടര ശതമാനം താഴ്ന്നു. ബിസിനസ് പ്രതീക്ഷ കുറഞ്ഞതായി ആക്‌സഞ്ചര്‍ പറഞ്ഞതാണു കാരണം. എംഫസിസ് അഞ്ചു ശതമാനം ഇടിഞ്ഞു. മൈന്‍ഡ് ട്രീയും പെര്‍സിസ്റ്റന്റും ടെക് മഹീന്ദ്രയും മൂന്നു ശതമാനത്തോളം താഴ്ചയിലായി.
ബാങ്ക്, ധനകാര്യ, ഓട്ടോ ഓഹരികള്‍ കയറ്റത്തിലാണ്.
ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഇന്നും ഉയര്‍ന്നു. രാവിലെ രണ്ടര ശതമാനം കയറി. പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് അഞ്ചു ശതമാനം കുതിച്ചു.
റിലയന്‍സ് പവര്‍ കടബാധ്യത തീര്‍ത്തതിനെ തുടര്‍ന്ന് ഓഹരി അഞ്ചു ശതമാനം കയറി. റിലയന്‍സ് ഇന്‍ഫ്രായും കടം തീര്‍ക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് എട്ടു ശതമാനം ഉയര്‍ന്നു.
രാധാകൃഷ്ണന്‍ ദമാനി ഒരു ലക്ഷം ഓഹരി വിറ്റത് വിഎസ്ടി ഇന്‍ഡസ്ട്രീസ് ഓഹരിയെ അഞ്ചു ശതമാനം താഴ്ത്തി.
എസ്‌കെഎഫ് ഇന്ത്യയുടെ മാതൃകമ്പനി എബി എസ്‌കെഎഫ് ന്യൂയോര്‍ക്ക്, സ്റ്റോക്ക്‌ഹോം എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുമെന്ന് അറിയിച്ചു. ഓഹരി നാലു ശതമാനം കുതിച്ചു.
അമിതലാഭ നികുതി പിന്‍വലിച്ചെങ്കിലും ഓയില്‍ ഇന്ത്യ വില ഒന്നര ശതമാനം താണു. ഒഎന്‍ജിസി ഉയര്‍ന്നു.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2,576 ഡോളറിലേക്കു കയറി. കേരളത്തില്‍ പവന് 120 രൂപ കുറഞ്ഞ് 54,800 രൂപയായി.
ക്രൂഡ് ഓയില്‍ അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം 73.38 ഡോളര്‍ ആയി.
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it