ലാഭമെടുപ്പിൽ സൂചികകൾ താണു; ഐ ടി യും സിമൻറും ക്ഷീണത്തിൽ
അമേരിക്കൻ കാറ്റും ലാഭമെടുപ്പും ഇന്ന് ഇന്ത്യൻ ഓഹരികളെ വലിച്ചു താഴ്ത്തി. സെൻസെക്സ് 300 പോയിൻ്റും നിഫ്റ്റി 100 പോയിൻ്റും നഷ്ടപ്പെടുത്തിയാണു വിപണി തുടങ്ങിയത്.
അമേരിക്കയിൽ ടെക്നോളജി കമ്പനികളുടെ ഓഹരി വില ഇടിഞ്ഞത് ഇന്ത്യയിലും പ്രതിഫലിച്ചു. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയവയെല്ലാം താണു.
യുപിഎൽ പ്രൊമോട്ടർമാർ കടലാസു കമ്പനികൾ ഉണ്ടാക്കി കമ്പനിയിൽ നിന്നു പണം വിഴുങ്ങി എന്ന ആരോപണം വീണ്ടും സജീവമായി. ഒരു പ്രമുഖ ബിസിനസ് മാധ്യമം ആരോപണം ശരിവയ്ക്കുന്ന റിപ്പോർട്ട് ഇന്നലെ പുറത്തുവിട്ടു. യുപിഎൽ ഓഹരി വില 14 ശതമാനത്തോളം താഴോട്ടു പോയി. പ്രൊമോട്ടർമാരായ ഷ്റോഫ് കുടുംബത്തിന്നെ കമ്പനിക്കു വാടക ഇനത്തിൽ കോടികളാണ് മാസം തോറും നൽകിപ്പോന്നത്.
സിമൻറ് കമ്പനികൾ ഒത്തുകളിച്ച് വില കൂട്ടുന്നു എന്ന ആരോപണം അന്വേഷിക്കാൻ കമ്പനികളിൽ തെരച്ചിൽ നടത്തിയതിനെ തുടർന്ന് പല സിമൻ്റ് ഓഹരികളും താഴോട്ടു പോയി. കോൽക്കത്തയിലെ ബംഗുർമാരുടെ ശ്രീ സിമൻ്റ് വില രണ്ടു ശതമാനം ഇടിഞ്ഞു. അൾട്രാടെക്കും മറ്റു സിമൻറ് കമ്പനികളും താഴോട്ടു പോയി.
മാരുതി സുസുകിയുടെ വില കൂടിയപ്പോൾ ടാറ്റാ മോട്ടോഴ്സ് താണു.
സ്വർണവില ലോകവിപണിയിൽ അൽപം ഉയർന്ന് ഔൺസിന് 1840 ഡോളറായി. കേരളത്തിൽ പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി.