സൂചികകൾ മുന്നോട്ട്; 40,000 കടന്നു പവൻ
അനുകൂല കാലാവസ്ഥയിൽ ഓഹരി വിപണി അനായാസം മുന്നാേട്ടു പോകുന്നു. നേട്ടത്തോടെ വ്യാപാരം തുടങ്ങിയ സുചികകൾ പിന്നെ ക്രമമായി കയറി. ഐടി, മെറ്റൽ, ഹെൽത്ത് കെയർ, ക്യാപ്പിറ്റൽ ഗുഡ്സ് തുടങ്ങിയ മേഖലകൾ രാവിലെ നല്ല നേട്ടമുണ്ടാക്കി.
ഏഷ്യൻ വിപണികൾ നേട്ടം തുടർന്നു. യുഎസ് ഓഹരികളുടെ ഫ്യൂച്ചേഴ്സുo ഉയർന്നു. പേയ്ടിഎം ഓഹരികൾ തിരിച്ചു വാങ്ങാൻ തീരുമാനിച്ചെങ്കിലും ഓഹരി വില താഴ്ന്നു. 1.05 കോടി ഓഹരികൾ പരമാവധി 810 രൂപ പ്രകാരം വാങ്ങാനാണു തീരുമാനം. വിപണി പ്രതീക്ഷിച്ചതിലും കൂടിയ വിലയാണിത്. എന്നാൽ ഉപാധികൾ നിക്ഷേപകർക്കു നഷ്ടമാണ്. നിക്ഷേപകർ കമ്പനിക്ക് വിൽപന ഓഫർ ചെയ്തു നടത്തുന്ന തിരിച്ചു വാങ്ങലല്ല പേയ്ടി എം പറയുന്നത്.
വിപണിയിൽ നിന്നു കമ്പനി സൗകര്യം പോലെ വാങ്ങാൻ ആണു പ്ലാൻ. ചില്ലറ നിക്ഷേപകരിൽ നിന്നു വാങ്ങണമെന്നും ഇല്ല. ടെൻഡർ വഴിയായിരുന്നാൽ 15 ശതമാനം ചില്ലറ നിക്ഷേപകരിൽ നിന്നു വാങ്ങണം. ഓഹരിവില ഉയർത്തി നിർത്തുക എന്ന ഗൂഢ ലക്ഷ്യം ആണു കമ്പനിക്കുള്ളതെന്നു പലരും കരുതുന്നു.
സ്വർണം ലോകവിപണിയിൽ 1810 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവനു 400 രൂപ വർധിച്ച് 40,240 രൂപയായി. മാസങ്ങൾക്കു ശേഷമാണു പവനു 40,000 രൂപയ്ക്കു മുകളിലാകുന്നത്. രൂപ ഇന്ന് അൽപം നേട്ടമുണ്ടാക്കി. ഡോളർ സൂചിക താഴ്ന്നതാണു കാരണം. ഡോളർ 82.66 രൂപയിലേക്കു താണു.