ഓഹരി വിപണിയിൽ ഉയർച്ച , കാരണം ഇതൊക്കെ
തലേന്നത്തെ ആശങ്കകൾ നീങ്ങി. എഷ്യൻ വിപണികളുടെ ഉണർവ് ഇന്ത്യയിലേക്കും വ്യാപിച്ചു. സൂചികകൾ തരക്കേടില്ലാത്ത ഉയർച്ചയിലാണു വ്യാപാരം തുടങ്ങിയത്.പിന്നീടു ചാഞ്ചാടിയെങ്കിലും ചെറിയ തോതിൽ ഉയർന്നു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 52,150-നും നിഫ്റ്റി 15,700 നും മുകളിലാണ്.
ബാങ്ക് ഓഹരികൾ തുടക്കത്തിൽ താണെങ്കിലും അര മണിക്കൂറിനു ശേഷം ഉയർന്നു. ധനകാര്യ ഓഹരികളും മെച്ചപ്പെട്ടു.
കേരളം ആസ്ഥാനമായുള്ള ബാങ്കുകൾ എല്ലാറ്റിനും ഇന്നു വില ഉയർന്നു. കിറ്റെക്സ് ഗാർമെൻ്റ്സിനു തുടർച്ചയായ അഞ്ചാം ദിവസവും വില കൂടി. അഞ്ചു ദിവസം കൊണ്ട് ഓഹരിക്ക് 14 ശതമാനത്തോളം വർധനയുണ്ട്.
സ്റ്റീൽ കമ്പനികളും മറ്റു ലോഹ കമ്പനികളും ഇന്ന് ഉയർച്ചയുടെ പാതയിലാണ്.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1885 ഡോളറിലേക്ക് താണു. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 36,640 രൂപയായി.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില ഇന്നു രാവിലെ ഒരു ശതമാനത്തോളം താണു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 71.62 ഡോളറിലെത്തി.
ഡോളർ ഇന്നു ചെറിയ മാറ്റമേ രാവിലെ കാണിച്ചുള്ളു. തുടക്കത്തിൽ ഒരു പൈസ താണ ഡോളർ പിന്നീട് 72.95 രൂപയിലേക്കു കയറി.