ഓഹരി വിറ്റഴിക്കല്‍: ലക്ഷ്യം 1.75 ലക്ഷം കോടി രൂപ

അടുത്ത സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 1.75 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഐപിഒ, എയര്‍ ഇന്ത്യ, ഭാരത് പെട്രോളിയം, കണ്ടയ്‌നര്‍ കോര്‍പറേഷന്‍ ( കോണ്‍കോര്‍), ഷിപ്പിംഗ് കോര്‍പറേഷന്‍ എന്നിവയുടെ സ്വകാര്യവത്കരണവും രണ്ട് പൊതുമേഖലാ ബാങ്കുകളിലെയും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെയും സര്‍ക്കാര്‍ ഓഹരി കുറച്ചു കൊണ്ടു വരുന്നതും ഇതില്‍പ്പെടുന്നു.

നാല് തന്ത്രപ്രധാന മേഖലകളിലൊഴികെ ബാക്കിയെല്ലാം നിശ്ചിത കാലാവധിയില്‍ സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ വര്‍ഷം 2.1 ലക്ഷം കോടി രൂപ ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കാമെന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്നിരുന്നു. 20,000 രൂപ മാത്രമാണ് സമാഹരിക്കാനായത്. ബിപിസിഎല്‍, ഷിപ്പിംഗ് കോര്‍പറേഷന്‍ എന്നിവയുടെ ഓഹരി വിറ്റഴിക്കലിനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ തുടങ്ങിവെച്ചിട്ടുണ്ട്. ബിപിസിഎല്ലിന്റെ കാര്യത്തില്‍ വേദാന്ത ഗ്രൂപ്പ്, അപ്പോളോ ഗ്ലോബല്‍, ഐ സ്‌ക്വയേര്‍ഡ് കാപിറ്റല്‍ എന്നിവ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്.
എല്‍ഐസിയുടെ ഐപിഒ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it