തത്കാല്‍ ബുക്കിംഗിലെ വ്യാജ സോഫ്റ്റ്വെയറുകള്‍ പിടികൂടി; ഇനി കൂടുതല്‍ ടിക്കറ്റ് ലഭിക്കും
അനധികൃത സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നടത്തിവന്ന തത്കാല്‍ ടിക്കറ്റ്
ബുക്കിംഗ് കണ്ടെത്തി പലയിടത്തുനിന്നുമായി 60 ഏജന്റുമാരെ അറസ്റ്റ് ചെയ്തതോടെ
യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ സുഗമമായി
ലഭിക്കാന്‍ സാഹചര്യമൊരുങ്ങിയതായി റെയില്‍വേ. ഈ സോഫ്റ്റ്വെയറുകള്‍
ഉപയോഗിച്ച് നടത്തിയ 50 -100 കോടി രൂപ മൂല്യമുള്ള അനധികൃത ടിക്കറ്റ്
വില്‍പ്പനയാണ് രണ്ട് മാസത്തിനിടെ കണ്ടെത്തിയത്.
ഐആര്‍സിടിസിയില്‍
ഒളിച്ചുകടന്ന നിയമവിരുദ്ധ സോഫ്റ്റ്വെയറുകളായ 'എഎംഎസ്', 'മാക്',
'ജാഗ്വാര്‍' എന്നിവയ്ക്ക് 'ലോഗിന്‍ കാപ്ച' മറികടക്കാന്‍ കഴിഞ്ഞിരുന്നു.
ടിക്കറ്റ് സൃഷ്ടിക്കുന്നതിനായി ബുക്കിംഗ് കാപ്ച, ബാങ്ക് ഒടിപി എന്നിവയും
ഇവയ്ക്ക് ഒഴിവാക്കാന്‍ സാധിച്ചിരുന്നു. അതേസമയം യഥാര്‍ത്ഥ ഉപയോക്താവ് ഈ
പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഇക്കാരണത്താല്‍ സാധാരണ
ഉപയോക്താവിനുള്ള ബുക്കിംഗ് പ്രക്രിയ സാധാരണയായി 2.55
മിനിറ്റെടുക്കും.എന്നാല്‍ ഈ സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏകദേശം
1.48 മിനിറ്റിനുള്ളില്‍ ഇത് ചെയ്യാന്‍ കഴിയുമായിരുന്നു.
നേരത്തെ
ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് തീര്‍ന്നുപോകുമായിരുന്ന തത്കാല്‍
ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഇനി മണിക്കൂറുകള്‍ ലഭിക്കുമെന്ന് റെയില്‍വെ
പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. ഇപ്പോള്‍
ഒരു ടിക്കറ്റ് പോലും നിയമവിരുദ്ധ സോഫ്റ്റ്വെയര്‍ വഴി ബുക്ക്
ചെയ്യുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു.അതിനുള്ള ഫലപ്രദമായ പ്രതിരോധം
നിലവില്‍ വന്നുകഴിഞ്ഞു. തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍
ഏജന്റുമാര്‍ക്ക് റെയില്‍വെ അനുവാദം നല്‍കിയിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍
വ്യക്തമാക്കി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline