നിക്ഷേപകർക്ക് ഹരമായി ഫുട്ബോൾ ടർഫുകൾ.

നിക്ഷേപകരെ ആകർഷിച്ച് കേരളത്തിലെ കായികമേഖലയിൽ ഫുട്ബോൾ ടർഫുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്.കായിക വിനോദത്തിനും ശാരീരികക്ഷമതക്കും പ്രാധാന്യം നൽകുന്ന പുതിയൊരു സംസ്കാരം പ്രചാരത്തിൽ വന്നതോടെ 500 ഓളം ഫുട്ബോൾ ടർഫുകളാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്ക് കേരളത്തിൽ പ്രവർത്തനമാരംഭിച്ചത്. ഇതിൽ 90 ശതമാനവും ഫുട്ബോൾ പ്രേമികളേറെയുള്ള മലബാർ ജില്ലകളിലാണ്. കോഴിക്കോട് ജില്ലയിൽ മാത്രം 150 ഓളം കൃത്രിമ ഫുട്ബോൾ ടാർഫുകൾ പ്രവർത്തിക്കുന്നു എന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു.

2018 ഓട് കൂടിയാണ് കേരളത്തിൽ കൃത്രിമ ടർഫുകൾ പ്രചാരത്തിൽ വന്നത്. പൊതുവെ നിർമ്മാണച്ചെലവ് കൂടിയ ഇത്തരം കളിയിടങ്ങൾക്ക് ആദ്യഘട്ടത്തിൽ നിക്ഷേപകർ കുറവായിരുന്നു. ഫുട്ബോൾ പ്രേമികളായ ഒരുകൂട്ടം യുവാക്കളും പ്രവാസികളുമാണ് മലബാറിൽ ടർഫുകൾക്ക് ജീവൻ നൽകിയത്. "2018 ലാണ് കേരളത്തിന് പുറത്ത് പല ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന ഞങ്ങൾ എട്ട് സുഹൃത്തുക്കൾ നിലവാരമുള്ള കളി ഗ്രൗണ്ടുകൾ നാട്ടിലും വേണം എന്ന ആശയവുമായി കോഴിക്കോട് ജില്ലയിൽ ടർഫ് തുടങ്ങുന്നത്. ജില്ലയിലെ രണ്ടാമത്തെ കൃത്രിമ ടർഫായിരുന്നു അത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കമ്പനി 17 ലക്ഷം രൂപക്കായിരുന്നു നിർമ്മാണം പൂർത്തീകരിച്ചത്. സംരംഭത്തിന് കായിക പ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചതോടെ ജില്ലയിൽ നൂറുകണക്കിന് ടർഫുകൾ ആരംഭിക്കുന്നതിന് പ്രചോദനമായി" കോഴിക്കോട് ജിങ്കാ ഫുട്ബോൾ ടർഫിൻ്റെ സ്ഥാപകരിലൊരാളായ എസ്. സോണൽ പറയുന്നു. മണിക്കൂറിൽ 1000 മുതൽ 2000 രൂപ വരെ വാടക ഈടാക്കുന്ന ടർഫുകളിൽ, ദിവസേന ആറേഴു മണിക്കൂർ കളിക്കുന്നതിലൂടയും, പ്രാദേശി ക്ലബ്ബുകൾ സംഘടിപ്പിക്കുന്ന ടൂർണമെൻ്റുകളിലൂടെയുമാണ് വരുമാനം കണ്ടെത്തുന്നത്. മാസം 3-ലക്ഷം രൂപയിൽ അധികം വരുമാനം ലഭിക്കുന്ന ടർഫുകളുമുണ്ട് ഈ കൂട്ടത്തിൽ. ഫ്ലഡ് ലൈറ്റ് വെളിച്ചത്തിൽ രാത്രികാലങ്ങളിലും ടർഫുകൾ സജീവമാണ്.

നിലവിൽ 20 മുതൽ 50 സെൻറ് വരെ സ്ഥലത്ത് 15 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ നിർമാണച്ചെലവ് വരുന്ന ടർഫുകൾ കേരളത്തിൽ പ്രവർത്തിക്കുന്നു. വലുപ്പത്തിൻ്റെയും നിർമ്മാണ വസ്തുക്കളുടെ നിലവാരത്തിൻ്റെയും അടിസ്ഥാനത്തിലാണ് മുതൽമുടക്കിലെ ഈ വ്യത്യാസം.ചെറിയ ഒരു ഓഫീസ് കെട്ടിടവും ശുചിമുറിയും ഇതിൽ ഉൾപ്പെടുന്നു.

ചൈന,വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളള ഫിഫ അംഗീകൃത നിലവാരത്തിലുള്ള നിർമ്മാണ വസ്തുക്കളാണ് ഇവിടെ ഉപയോഗിക്കുന്നത്.ആദ്യഘട്ടങ്ങളിൽ മലബാറിൽ ഒതുങ്ങിനിന്നിരുന്ന ടർഫുകൾ ഇപ്പോൾ തെക്കൻ ജില്ലകളിലും വേരുറപ്പിക്കുന്നു. സ്പോർട്ട്സ് ഇൻഫ്രാസ്ട്രക്ച്ചർ നിർമ്മാണ കമ്പനിയായ ഹാറ്റ്കോ സ്പോർട്സ് ഇൻഫ്ര യുടെ സ്ഥാപകരിലൊരാളായ മുഹമ്മദ് അമീൻ പറയുന്നു. കോട്ടയം,തിരുവനന്തപുരം ജില്ലകളിൽ 25 ലക്ഷത്തിനും 35 ലക്ഷതിനും ഇടയിൽ നിർമ്മാണച്ചെലവ് വരുന്ന പത്തോളം ടർഫുകളാണ് ഈ വർഷം മാത്രം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.

"വരുംവർഷങ്ങളിൽ ഈ മേഖലയിലെ നിക്ഷേപകരിൽ വൻതോതിലുള്ള വർധനവാണ് പ്രതീക്ഷിക്കുന്നത്. വൻകിട സ്പോർട്സ് കമ്പനികൾ സ്പോർട്ട്സ് സെൻ്ററുകൾ പോലെയുള്ള പുത്തൻ ആശയങ്ങളുമായി കേരളത്തെ ലക്ഷ്യമിടുന്നുണ്ട്. ഇത് കായിക രംഗങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും". ഈ രംഗത്തെ പ്രമുഖരായ എബാകോ സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയുടെ വക്താവ്പ്രപറഞ്ഞു.

ലോക്ക്ഡൗണും അതിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങളും ഈ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. സ്ഥല വാടകക്കും അറ്റകുറ്റ പണികൾക്കുമായി വലിയൊരു തുക നഷ്ടം വന്നിട്ടുണ്ട്. "കൃത്രിമ കളിയിടങ്ങൾ എന്ന ആശയം മലയാളിക്ക് സുപരിചിതമല്ലാത്തതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ നിലവാരം കുറഞ്ഞ നിർമ്മാണ വസ്തുക്കളിലും നിർമാണ രീതിയിലും നിരവധി നിക്ഷേപകർ വഞ്ചിക്കപ്പെട്ടിട്ടുണ്ട്.ഇത്തരത്തിൽ 20 ഓളം ടർഫുകളാണ് മലബാറിൽ മാത്രം അടച്ചുപൂട്ടേണ്ടി വന്നിട്ടുള്ളത്" മലപ്പുറം ഫുട്ബോൾ ടർഫ് അസോസിയേഷൻ പ്രസിഡൻറ് ഫഹദ് എൻ.പി പറയുന്നു. വാടകയിലെ ഏകീകരണമില്ലായ്മയും, കോവിഡ് നിയന്ത്രണങ്ങളും അടച്ചുപൂട്ടലിന് ആക്കംകൂട്ടുന്നു.ഫഹദ് കൂട്ടിച്ചേർത്തു.

വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും, വിദ്യാർത്ഥികൾക്കും തങ്ങളുടെ ഒഴിവുസമയങ്ങളിൽ ഗ്രൗണ്ടുകൾ പ്രയോജനപ്പെടുത്താമെന്നുള്ളതുകൊണ്ടാണ് കേരളത്തിൽ ടർഫുകൾ ജനകീയമാവുന്നത്. അപകടസാധ്യത കുറവും, മികച്ച നിലവാരമുള്ള കളിസ്ഥലങ്ങളും ഇതിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നു. രണ്ടുവർഷമായി ടർഫുകളിൽ കളിക്കുന്ന മുഹമ്മദ് ഷാഫി പറഞ്ഞു.
സ്വകാര്യ ടർഫുകളുമായി കരാറിലേർപ്പെട്ട്, ടർഫുകളുടെ പ്രവർത്തനം ഏറ്റെടുത്ത് ടെക്നോളജിയുടെയും മികച്ച പരിശീലകരുടെയും സഹായത്തോടെ കായികതാരങ്ങൾക്ക് പരിശീലനം നൽകുന്ന സ്പോർട്സ് ഹുഡ് പോലെയുള്ള കമ്പനികൾ ഈ മേഖലയിൽ മികച്ച അവസരങ്ങൾക്ക് വഴിയൊരുക്കുന്നു. സ്പോർട്സ് ഹുഡ് സിഇഒ അരുൺ നായർ അഭിപ്രായപ്പെടുന്നു.

ഒന്നിൽ കൂടുതൽ കായിക ഇനങ്ങളും, ഫിറ്റ്നസ് ഉപകരണങ്ങളും യോഗയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്പോർട്സ് ട്രെയിനിങ് സെൻററുകളും കേരളത്തിൽ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത്തരം ഫിറ്റ്നസ് സെന്ററുകൾ വരുംവർഷങ്ങളിൽ കൂടുതൽ ജനകീയമാകുകയും,ഈ രംഗത്ത് വലിയ നിക്ഷേപ സാധ്യതകൾ തുറക്കപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


Kiran Parakott
Kiran Parakott  

Related Articles

Next Story

Videos

Share it