കടല്‍പ്പായല്‍ കൃഷിയില്‍ നിന്ന് പണം കൊയ്യാം

ഏകദേശം 600 കിലോമീറ്റര്‍ നീളമുള്ള കേരളത്തിന്റെ തീരപ്രദേശം കടല്‍പ്പായല്‍ (seaweeds) കൃഷി ചെയ്യുന്നതിന് ധാരാളം അവസരങ്ങള്‍ നല്‍കുന്നു. ഭക്ഷണം, മരുന്നുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, തുണിത്തരങ്ങള്‍, രാസവളങ്ങള്‍, മൃഗങ്ങളുടെ തീറ്റ തുടങ്ങിയ വ്യവസായങ്ങളില്‍ അസംസ്‌കൃത വസ്തുവായി കടല്‍പ്പായല്‍ ഉപയോഗിക്കുന്നു.

നിലവില്‍ ഇന്ത്യയിലെ വ്യവസായ ആവശ്യങ്ങള്‍ക്കുള്ള കടല്‍പ്പായല്‍ ഉത്പന്നങ്ങളില്‍ അധികവും പുറമെ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ലോകത്തു വ്യാവസായിക അടിസ്ഥാനത്തില്‍ കടല്‍പ്പായല്‍ കൃഷി ചെയ്യുന്ന രാജ്യങ്ങളില്‍ ചൈന, ജപ്പാന്‍, കൊറിയ, ഫിലിപ്പീന്‍സ് എന്നിവരാണ് മുന്‍പന്തിയില്‍. ഈ രാജ്യങ്ങളില്‍ ചില ഇനം കടല്‍പ്പായല്‍ (കടല്‍ച്ചീരകള്‍) ഭക്ഷണമായും ഉപയോഗിക്കുന്നുണ്ട്.

വളരെ നീളമുള്ള തീരപ്രദേശം ഉണ്ടായിട്ടും കേരളം ഈ രംഗത്തേക്ക് ഇനിയും കാര്യമായി കടന്നുവന്നിട്ടില്ല. എന്നാല്‍ അടുത്തകാലത്ത് ഇതിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ കേരള സര്‍ക്കാര്‍ ഒരു സാധ്യതാ പഠനം നടത്തുന്നതിന്, ഫിഷറീസ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പ്, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (സിഎംഎഫ്ആര്‍ഐ), കേരള സ്‌റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌സിഎഡിസി), ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരളം (അഡാക്ക്) എന്നിവയുടെ പ്രതിനിധികള്‍ കമ്മിറ്റിയില്‍ ഉണ്ട്.

2006ല്‍ തമിഴ്‌നാട്ടിലെ മണ്ഡപത്തില്‍ കടല്‍പ്പായല്‍ കൃഷി ആരംഭിക്കാന്‍ പെപ്‌സികോ തീരുമാനിച്ചതോടെയാണ് വ്യാവസായിക അടിസ്ഥാനത്തില്‍ ഈ മേഖലയിലേക്കുള്ള ഇന്ത്യയുടെ വരവ് ആകസ്മികമായി ആരംഭിച്ചത്. പിന്നീട് പെപ്‌സികോയുടെ മാനേജര്‍മാരില്‍ ഒരാളായ അഭിറാം സേത്ത് ഈ ബിസിനസ്സ് വാങ്ങി സ്വന്തമായി മറ്റൊരു കമ്പനി തുടങ്ങി.

പെപ്‌സിയുടെ ക്ലയന്റായ മാര്‍സ് ചോക്ലേറ്റ് കമ്പനിക്ക് കടല്‍പ്പായല്‍ കരാര്‍ കൃഷിയില്‍ താല്‍പ്പര്യമുണ്ടായിരുന്നു. കടല്‍പ്പായല്‍ കൃഷിയില്‍ ഏര്‍പ്പെടാന്‍ മാര്‍സ് ചോക്ലേറ്റ് പെപ്‌സികോയോട് ആവശ്യപ്പെട്ടു. ചോക്ലേറ്റുകള്‍ക്ക് ആവശ്യമുള്ള കാരിജെനന്‍ എന്ന ഏജന്റ് കടല്‍പ്പായലില്‍ നിന്ന് ഉണ്ടാക്കുവാന്‍ കഴിയും.

''ഇന്ത്യയ്ക്ക് വിശാലമായ ഒരു തീരപ്രദേശമുണ്ട്. അതിനാല്‍ ഈ കൃഷിക്ക് വളരെയേറെ സാധ്യതകളുണ്ട് ഇവിടെ,'' അഭിറാം സേത്ത് പിന്നീട് ഒരു മാധ്യമ അഭിമുഖത്തില്‍ പറയുകയുണ്ടായി. ചോക്ലേറ്റുകള്‍, ഐസ്‌ക്രീമുകള്‍, കസ്റ്റാര്‍ഡ് പൊടി, അച്ചാറുകള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ കട്ടിയുള്ള ഏജന്റായി കാരഗെജനന്‍ ഉപയോഗിക്കുന്നു.

തമിഴ്‌നാട്ടിലെ കന്യാകുമാരി തൊട്ടു തഞ്ചാവൂര്‍ വരെയുള്ള അഞ്ചു ജില്ലകളിലെ 5000ഓളം കര്‍ഷകര്‍ ഇപ്പോള്‍ ഈ മേഖലയില്‍ 'ബയ് ബാക്' വ്യവസ്ഥയില്‍ കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് കൂടാതെ ഗുജറാത്തിലും കടല്‍പ്പായല്‍ കൃഷി പ്രചാരത്തിലുണ്ട്.

ജപ്പാനിലും ചൈനയിലും പണ്ടുമുതല്‍ തന്നെ കടല്‍ച്ചീര (ഒരിനം കടല്‍പ്പായല്‍) ഒരു പ്രധാന ഭക്ഷണമാണ്. പച്ച കടല്‍പ്പായല്‍ (എന്ററോമോര്‍ഫ, ഉല്‍വ, കാവെര്‍പ, കോഡിയം തുടങ്ങിയവ) ഭക്ഷണ സ്രോതസ്സായി ഉപയോഗിക്കുന്നു. ഇവ പലപ്പോഴും സലാഡുകളായി കഴിക്കുകയോ ചോറിനൊപ്പം പച്ചക്കറികളായി വേവിച്ചു കഴിക്കുകയോ ചെയ്യുന്നു. ചില കടല്‍പ്പായല്‍ ഇനങ്ങള്‍ മത്സ്യം, മാംസം വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനും സൂപ്പിനും ഉപയോഗിക്കുന്നു.

ധാതുക്കള്‍, വിറ്റാമിനുകള്‍, ട്രെയ്‌സ് മൂലകങ്ങള്‍, ബയോ ആക്റ്റീവ് വസ്തുക്കള്‍ എന്നിവ കടല്‍പ്പായലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മെഡിക്കല്‍ ഭക്ഷണം എന്നാണ് ഇതിനെ വിളിക്കുന്നത്. ചില ഇനങ്ങള്‍ കാന്‍സര്‍ ചികിത്സയ്ക്കായി ചൈനയില്‍ ഉപയോഗിക്കുന്നുണ്ട്. ചിലവയില്‍ നിന്നും ആന്റി വൈറല്‍ സംയുക്തങ്ങള്‍ ഉല്പാദിപ്പിക്കുന്നുണ്ട്.

കാര്‍ഷിക വിളകളുടെ ഉല്‍പാദന ക്ഷമത 40% വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍ ചില ഇനങ്ങള്‍ ദ്രാവക വളം ഉണ്ടാക്കുന്നതിനായും ഉപയോഗിക്കുന്നുണ്ട്. 45 മുതല്‍ 50 ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയും എന്നുള്ളതാണ്കടല്‍പ്പായല്‍ കൃഷിയുടെ മറ്റൊരു സവിശേഷത.

കേരളത്തില്‍ ഈ കൃഷിക്ക് വളരെയധികം സാധ്യത ഉണ്ടെന്നു സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞനും ഈ മേഖലയിലെ വിദഗ്ദ്ധനുമായ ഡോ. പി. കലാധരന്‍ പറഞ്ഞു. 'പരമ്പരാഗത മത്സ്യത്തൊഴിലാകളുടെ സഹായത്തോടെ ഈ കൃഷി കേരളത്തില്‍ പ്രോത്സാഹിപ്പിക്കാനാണ് ശ്രമം. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടും ഇതിനുണ്ടാകും,' അദ്ദേഹം പറഞ്ഞു.

കാര്‍ബണ്‍ഡൈഓക്‌സൈഡ് ആഗിരണം ചെയ്യുന്നതിനാല്‍ കടല്‍പ്പായല്‍ കൃഷി പരിസ്ഥിതി സൗഹൃദമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കൃഷി രീതികള്‍


കടല്‍പ്പായല്‍ മൂന്ന് വ്യത്യസ്ത രീതിയിലാണ് വളര്‍ത്തുന്നത്. സിംഗിള്‍ റോപ്പ് ഫ്‌ലോട്ടിംഗ് റാഫ്റ്റ് (SRFR) രീതി (കയര്‍ റോപ്പ് & നൈലോണ്‍ റോപ്പ്) ഉപയോഗിക്കുന്നതാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായത്. ടെതര്‍ഡ് റാഫ്റ്റുകള്‍ നിര്‍മ്മിച്ച് കടലില്‍ പരത്തുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. റാഫ്റ്റുകള്‍ക്കിടയില്‍ മതിയായ ഇടം നിലനിര്‍ത്തണം, ഇത് വിളവിന്റെ ഗുണനിലവാരത്തിനു നല്ലതാണ്. ഏകദേശം 45 ദിവസത്തിനുശേഷം, കടല്‍പ്പായല്‍ വിളവെടുക്കുകയും ഉണക്കി അതില്‍ നിന്ന് കാരിജെനന്‍ വേര്‍തിരിച്ചെടുക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ രീതി ഒരു നിശ്ചിത ബോട്ടം ലോംഗ് ലൈന്‍ രീതി (കയര്‍ റോപ്പ് & നൈലോണ്‍ റോപ്പ്) ആണ്. മൂന്നാമത്തേത് വളരെ കുറവാണ് ഇന്റഗ്രേറ്റഡ് മള്‍ട്ടി ട്രോഫിക്ക് അക്വാകള്‍ച്ചര്‍ (IMTA) രീതി.


കടല്‍പ്പായല്‍ കൃഷി എത്രത്തോളം ലാഭകരമാണ്?


കൃഷിക്കുള്ള ചെലവ് മിക്കവാറും തുച്ഛമാണ്. ഉണങ്ങിയ കടല്‍പ്പായല്‍ ഒരു റാഫ്റ്റിന് പ്രതിവര്‍ഷം 86,000 രൂപ വരെ കിട്ടും. ഒരു സാധാരണ കൃഷിക്കാരന് ഒരു വര്‍ഷത്തില്‍ 40 റാഫ്റ്റുകള്‍ ഇടാന്‍ കഴിയും. ഇങ്ങനെ നോക്കിയാല്‍ പ്രതിവര്‍ഷം 34 ലക്ഷം രൂപ വരെ ആദായം ഉണ്ടാക്കാന്‍ കഴിയും.

സേത്തിന്റെ കമ്പനി, ടാറ്റ കെമിക്കല്‍സ്, കോറമാണ്ടല്‍ രാസവളങ്ങള്‍, മാര്‍സ് പെറ്റ്‌കെയര്‍ കമ്പനി എന്നിവയാണ് ഇന്ന് ഇന്ത്യയില്‍ കടല്‍പ്പായല്‍ കൃഷി ഏറ്റെടുത്തിട്ടുള്ള ചില വമ്പന്മാര്‍. ലോകത്തെ മുന്‍നിര ബയോളജിക്കല്‍ മീഡിയ കമ്പനികളിലൊന്നായ മുംബൈ ആസ്ഥാനമായ ഹൈമീഡിയയാണ് മറ്റൊരു പ്രധാനി.


Related Articles

Next Story

Videos

Share it