ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളെ എളുപ്പത്തില്‍ തിരിച്ചറിയാം, വഴികളിതാ!

എല്ലാവരും ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവരാണ്. എന്നാല്‍ നമ്മുടെ ചെറിയൊരു പിഴവ് മുതലാക്കി മുതലെടുക്കാന്‍ കാത്തിരിക്കുകയാണ് ഓണ്‍ലൈന്‍ ക്രിമിനലുകള്‍. യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസിലൂടെ (യുപിഐ) നടത്തുന്ന പണമിടപാടുകളിലാണ് ഏറ്റവുമധികം തട്ടിപ്പുകള്‍ നടക്കുന്നത്. വളരെ എളുപ്പത്തിലും കാഷ്ലെസ് ആയും ചെയ്യാനാകുന്നതിനാല്‍ ഈ മാര്‍ഗം വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ച് വിവിധ ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വരുന്നുമുണ്ട്. ഇതാ ചില തട്ടിപ്പു രീതികള്‍.

1. വിവരങ്ങള്‍ ചോര്‍ത്തുന്നത്
തട്ടിപ്പുകാര്‍ നിങ്ങള്‍ക്ക് വ്യാജ പേമെന്റ് ലിങ്ക് എസ്എംഎസ് മുഖേന അയച്ചു തരുന്നു. നിങ്ങളുടെ ബാങ്കിന്റേതിന് സമാനമായ യുആര്‍എല്‍ ആയതിനാല്‍ നിങ്ങള്‍ക്ക് സംശയമൊന്നും ഉണ്ടാകാനിടയില്ല. ഇതില്‍ വിരലമര്‍ത്തുന്നതോടെ നിങ്ങളുടെ മൊബീലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന, നിങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന യുപിഐ പേമെന്റ് ആപ്ലിക്കേഷന്‍ തുറന്നു വരുന്നു. അതില്‍ ഓട്ടോ ഡെബിറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യാനായി ആവശ്യപ്പെടും. ഒരിക്കല്‍ നിങ്ങള്‍ അനുവാദം നല്‍കിയാല്‍ തുടര്‍ച്ചയായ ഇടവേളകളില്‍ നിങ്ങള്‍ക്ക് പണം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും.
നിങ്ങളുടെ ബാങ്കിന്റെ ഔദ്യോഗിക യുആര്‍എല്‍ യില്‍ നിന്നു തന്നെയാണോ സന്ദേശം വന്നതെന്ന് ഉറപ്പു വരുത്തുക എന്നതാണ് ഇതില്‍ ചെയ്യാനുള്ളത്. ബാങ്കിന്റെ പ്രതിനിധികളോടോ ബാങ്ക് വെബ്സൈറ്റിലോ അന്വേഷിച്ചാല്‍ ഇതറിയാനാകും.
മാത്രമല്ല, ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ വൈറസോ മാല്‍വെയറുകളോ നിങ്ങളുടെ ഫോണില്‍ തനിയെ ഇന്‍സ്റ്റാള്‍ ആകുകയും നിങ്ങളുടെ സാമ്പത്തിക വിവരങ്ങള്‍ ചോരുകയും ചെയ്യും. തട്ടിപ്പ് നടന്നതായി അറിഞ്ഞാല്‍ ഉടനെ ബാങ്കില്‍ വിളിച്ചറിയിക്കാന്‍ മടിക്കേണ്ട.
2. മിററിംഗ് ടൂള്‍
വര്‍ക്ക് ഫ്രം ഹോം വ്യാപകമായിരിക്കുന്ന ഇക്കാലത്ത് നിങ്ങളുടെ ലാപ്ടോപ്പിനെയും ഫോണിനെയുമൊക്കെ വൈഫൈ മുഖാന്തിരം സ്മാര്‍ട്ട് ടിവിയടക്കമുള്ള വലിയ സ്‌ക്രീനുമായി ബന്ധിപ്പിക്കാന്‍ സ്‌ക്രീന്‍ മിററിംഗ് ടൂളുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുക സാധാരണമാണ്. ഇത്തരത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ആപ്പുകള്‍ നിങ്ങളുടെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ഉപാധിയാകാം. ഗൂഗ്ള്‍ പ്ലേയിലും ആപ്പ് സ്റ്റോറിലുമുള്ള എല്ലാ ആപ്ലിക്കേഷനുകളും നല്ല ഉദ്ദേശത്തോടെയുള്ളതാവണമെന്നില്ല. പ്രത്യേകിച്ചും അണ്‍വേരിഫൈഡ് ആയ ആപ്പുകള്‍. ഒരിക്കല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളുടെ മൊബീല്‍ ഫോണിന്റേയോ ലാപ് ടോപ്പിന്റെയോ നിയന്ത്രണം ഇത് ഏറ്റെടുത്തേക്കാം. അത് വലിയ സാമ്പത്തിക നഷ്ടത്തിലായിരിക്കും അവസാനിക്കുക.
3. സോഷ്യല്‍ മീഡിയകളിലെ ചതിക്കുഴികള്‍
യുപിഐ സോഷ്യല്‍ മീഡിയ പേജുകളില്‍ എന്‍പിസിഐ, ഭീം തുടങ്ങിയ പേരുകളോ അതിനോട് സാമ്യമുള്ള പേരുകളോ അതിനൊപ്പം ബാങ്കുകളുടെയും സര്‍ക്കാരിന്റെയും ചിഹ്നങ്ങളും കണ്ടാല്‍ ഉടനെ അത് ഔദ്യോഗികമാണെന്ന് ധരിക്കരുത്. പല തട്ടിപ്പുകാരും ഇത്തരത്തിലുള്ള ലിങ്കുകള്‍ സൃഷ്ടിച്ച് നിങ്ങളെ വഞ്ചിക്കാം. ഒരു യുപിഐ ബ്രാന്‍ഡുമായി കണക്ട് ചെയ്യുന്നതിന്റെ ഭാഗമായി സ്വന്തം ഫോണ്‍ നമ്പര്‍ സോഷ്യല്‍മീഡിയയിലൂടെ പരസ്യപ്പെടുത്താതിരിക്കലാണ് നല്ലത്. പൊതുവേ ഏതെങ്കിലും യുപിഐ ഹാന്‍ഡിലില്‍ നിന്നുള്ള സന്ദേശങ്ങളടങ്ങുന്ന സ്‌ക്രീന്‍ ഷോട്ട് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അത് കാണേണ്ടവര്‍ കണ്ടില്ലെങ്കിലും തട്ടിപ്പുകാര്‍ കാണുമെന്ന് മനസ്സിലാക്കുക.
4. ഒടിപി, യുപിആ പിന്‍
യുപിഐ ഇടപാടുകളില്‍ ബാങ്കില്‍ നിന്ന് അപ്പപ്പോള്‍ അയച്ചു കിട്ടുന്ന വണ്‍ടൈം പാസ് വേര്‍ഡുകള്‍ നല്‍കേണ്ടതായുണ്ട്. അല്ലെങ്കില്‍ യുപിഐ പിന്‍ സെറ്റ് ചെയ്ത് ഉപയോഗിക്കണം. തട്ടിപ്പുകാര്‍ ഒടിപിയും യുപിഐ പിന്‍ നമ്പറും സൂത്രത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് കൈക്കലാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുന്നത് വ്യാപകമായി കേള്‍ക്കുന്ന പരാതിയാണ്. ഒരിക്കല്‍ ഇത് നല്‍കിയാല്‍ പിന്നീട് ഉപഭോക്താവിന്റെ എക്കൗണ്ടില്‍ നിന്ന് തുടര്‍ച്ചയായി പണം അപഹരിക്കാനുള്ള വിദ്യ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് ഉണ്ടെന്ന് മനസ്സിലാക്കുക. ബാങ്കുകള്‍ ഒരിക്കലും പിന്‍ നമ്പറോ ഒടിപിയോ ആവശ്യപ്പെട്ട് നിങ്ങളെ സമീപിക്കില്ല. ഇത്തരം വിവരങ്ങള്‍ ഒരാളുമായും പങ്കുവെക്കരുത്.
5. വിഷിംഗ്
ബാങ്കില്‍നിന്നെന്ന രീതിയില്‍ ഫോണിലൂടെ ഇടപാടുകാരെ വിവിധ കാര്യങ്ങള്‍ പറഞ്ഞു ഭയപ്പെടുത്തി വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയാണ് വിഷിംഗ്. വീണു കിട്ടുന്ന ഇരകളെ ഉപയോഗിച്ച് സമാന്തരമായി മൊബൈല്‍ ഫോണുകളിലേക്ക് വണ്‍ടൈം പാസ് വേഡുകള്‍ വരെ വരുത്തിയെടുക്കുന്നു. ഇതിനെ തുടര്‍ന്ന് അക്കൗണ്ടില്‍ ബാക്കിയുള്ള പണം നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകാം.
6. പോപ്പ് അപ്പ് ഗ്രാഫിക്‌സ്
സ്മാര്‍ട് ഫോണുകളില്‍ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ചെറിയ ചിത്രങ്ങളോടൊപ്പം സ്‌ക്രീനുകളില്‍ പൊന്തിവരുന്ന പോപ്പ് അപ്പ് തട്ടിപ്പുകള്‍ പുതിയ അവതാരങ്ങളാണ്. ഓണ്‍ലൈന്‍ ഉപയോഗം കൂടിയ ഈ കാലത്ത് ഇതില്‍ ആരും എപ്പോള്‍ വേണമെങ്കിലും കുടുങ്ങാം. ഈ ഇമേജില്‍ അറിയാതെ ക്ലിക് ചെയ്താല്‍ ഫോണിന്റെ കീപാഡില്‍ അമര്‍ത്തുന്ന എല്ലാ രഹസ്യവിവരങ്ങളും മറ്റേ തലയ്ക്കല്‍ പകര്‍ത്തിയെടുത്തിട്ടുണ്ടാകും. ഇവിടെ ഫിഷിംഗിന് സമാനമായ തട്ടിപ്പും നടക്കാനിടയുണ്ട്. സ്മാര്‍ട്ട് ഫോണുകളില്‍ ആന്റി വൈറസ് ഉപയോഗിക്കുക. ആവശ്യമില്ലാത്ത ഗെയിമുകള്‍, ആപ്പുകള്‍ എന്നിവ പണമിടപാടു നടത്തുന്ന ഫോണില്‍ സൂക്ഷിക്കാതിരിക്കുക.
7. ടു ഫാക്ടര്‍ ഓതറൈസേഷന്‍
കാര്‍ഡ് ഹാജരാക്കാതെ ഫോണ്‍ ഉപയോഗിച്ച് ഐവിആര്‍, വെബ്‌സൈറ്റിലൂടെ കംപ്യൂട്ടര്‍ ഉപയോഗിച്ചു നടത്തുന്ന ഇടപാടുകള്‍ തുടങ്ങിയവ പിന്‍ കൂടാതെ അപ്പപ്പോള്‍ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുക്കുന്ന വണ്‍ടൈം പാസ്വേഡ് കൂടി ഉപയോഗിച്ചാലേ പൂര്‍ത്തിയാകൂ. ഇത്തരത്തില്‍ അധിക സുരക്ഷ ഉപയോഗിക്കുമ്പോള്‍ യാതൊരു കാരണവശാലും വണ്‍ടൈം പാസ്വേഡ് മറ്റാര്‍ക്കും നല്‍കുകയോ ഫോണില്‍ തന്നെ ഐവിആര്‍ മുഖാന്തരം ബന്ധപ്പെടുന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പറഞ്ഞു നല്‍കുകയോ ചെയ്യരുത്. ഇന്റര്‍നെറ്റ് കഫെ, മറ്റുള്ളവരുടെ മൊബൈലുകള്‍ എന്നിവയൊന്നും പണമിടപാടിന് ഉപയോഗിക്കാതിരിക്കുക.
8. ആപ്പിന്റെ രൂപത്തിലും കെണി
ഓണ്‍ലൈന്‍ സാധനങ്ങളും സേവനങ്ങളും വാങ്ങാന്‍ വിവിധ കമ്പനികളുടെ മൊബൈല്‍ ആപ്പുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കുന്നത് സാധാരണമാണ്. ഓരോ ആപ്പിലും പ്രത്യേകം പ്രത്യേകമായി ബാങ്ക് അക്കൗണ്ടുകളുടെയും ഡെബിറ്റ് കാര്‍ഡുകളിലെയും വിവരങ്ങള്‍ കൂടുതല്‍ ആലോചിക്കാതെ നല്‍കിയിട്ടുമുണ്ടാകും. ആപ്പുകളുമായി ബന്ധപ്പെട്ട പേയ്‌മെന്റ് ഗേറ്റ് വേകള്‍ ഉപയോഗിച്ച് പണം നല്‍കുമ്പോള്‍ നിര്‍ണായക വിവരങ്ങള്‍ ആപ്പുകളില്‍ തന്നെ സ്റ്റോര്‍ ചെയ്യപ്പെടുകയാണ്. നിര്‍മിത ബുദ്ധിയുടെയും മറ്റും സാങ്കേതിക മേന്മയില്‍ തട്ടിപ്പുകാരും തിളങ്ങുന്നുണ്ടെന്നറിയുക.
9. തട്ടിപ്പു കോളുകള്‍
ബാങ്ക്, ഇന്‍ഷുറന്‍സ് കമ്പനി എന്നിവിടങ്ങളില്‍ നിന്നെന്ന പേരില്‍ കോളുകള്‍ വന്നാല്‍ അവയില്‍ സത്യമുണ്ടോ എന്നറിയാന്‍ എസ്എംഎസ്, ഇ മെയില്‍ എന്നിവ ആവശ്യപ്പെടുക. ഇവ ലഭിച്ചാല്‍ മാത്രം പ്രൊസീഡ് ചെയ്യുക. ഫോണ്‍ കോളിലൂടെ യാതൊരു ബാങ്കും പണമിടപാട് സ്ഥാപനവും പാസ്വേഡ് ചേദിക്കില്ല. അതിന് അവര്‍ക്ക് അവകാശമില്ല.
തട്ടിപ്പ് നടന്നാല്‍ എന്ത് ചെയ്യണം?
ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടനെ അതാത് ബാങ്ക്, ഇ വാലറ്റ് അധികൃതരെ ബന്ധപ്പെട്ട് വാലറ്റ് ബ്ലോക്ക് ചെയ്യണം. ഇത് പിന്നീട് പണം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. അതോടൊപ്പം പോലീസിലോ സൈബര്‍ ക്രൈം സെല്ലിലോ അറിയിക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it