അയോധ്യയില്‍ റിയല്‍ എസ്‌റ്റേറ്റ് വില കത്തിക്കയറുന്നു; ഗോവയെയും പിന്നിലാക്കി അന്വേഷണങ്ങള്‍

ഒടുവില്‍, അയോധ്യയില്‍ ശ്രീരാമക്ഷേത്രം യാഥാര്‍ത്ഥ്യമാവുകയാണ്. ജനുവരി 22ന് (തിങ്കളാഴ്ച) അയോധ്യ ക്ഷേത്രത്തില്‍ ഭഗവാന്‍ ശ്രീരാമന്റെ വിഗ്രഹ പ്രതിഷ്ഠ (പ്രാണപ്രതിഷ്ഠ) നടക്കും. കേവലം, ക്ഷേത്രം മാത്രമല്ല അയോധ്യയില്‍ ഒരുങ്ങുന്നത് എന്നതാണ് വാസ്തവം. ക്ഷേത്രത്തിനൊപ്പം ഇന്ത്യയിലെ തന്നെ ഏറ്റവും സാമ്പത്തികമായി സജീവമായ നഗരമായി മാറാനുള്ള കുതിപ്പിലുമാണ് അയോധ്യ.

ക്ഷേത്രം ഏതാണ്ട് സജ്ജമായതോടെ, അയോധ്യയില്‍ പ്രോപ്പര്‍ട്ടികള്‍ക്കായുള്ള അന്വേഷണം കുതിച്ചുയര്‍ന്നു. പുതിയ പ്രോപ്പര്‍ട്ടികള്‍ക്കുള്ള അന്വേഷണത്തില്‍ ഗോവ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയെ അയോധ്യ നഗരി പിന്നിലാക്കി കഴിഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2023-24ല്‍ ഇതുവരെ അയോധ്യയില്‍ 20,067 ഭൂ ഇടപാട് നടന്നുകഴിഞ്ഞു. 2017-18ല്‍ ഇത് 5,900 മാത്രമായിരുന്നു.
അയോധ്യ ക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി വരുംമുമ്പ് ചതുരശ്ര അടിക്ക് (സ്‌ക്വയര്‍ഫീറ്റ്) 1,500-2,000 രൂപയായിരുന്ന പ്രോപ്പര്‍ട്ടി വില നിലവില്‍ ക്ഷേത്രത്തിന് 5-10 കിലോമീറ്റര്‍ ചുറ്റളവില്‍ 18,000-20,000 രൂപയിലേക്ക് കുത്തനെ ഉയര്‍ന്നു. അടുത്തിടെ, പ്രമുഖ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അയോധ്യയില്‍ ഭൂമി സ്വന്തമാക്കിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ഇനി പുതിയ അയോധ്യ
അയോധ്യയില്‍ ശ്രീരാമക്ഷേത്രം സജ്ജമായതോടെ, തീര്‍ത്ഥാടകരുടെ ഒഴുക്ക് തന്നെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരും വ്യവസായ-വാണിജ്യ ലോകവും പ്രതീക്ഷിക്കുന്നത്. അയോധ്യയില്‍ 1,000 കോടി രൂപ പ്രാഥമിക നിക്ഷേപത്തോടെ ന്യൂ അയോധ്യയെന്ന ടൗണ്‍ഷിപ്പ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിഭാവനം ചെയ്തു കഴിഞ്ഞു.
മഹാഋഷി വാല്‍മീകിയുടെ പേരില്‍ അയോധ്യയില്‍ ഉത്തര്‍പ്രദേശിലെ അഞ്ചാം വിമാനത്താവളം ഒരുങ്ങിക്കഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി രംഗങ്ങളില്‍ മാത്രമല്ല മറ്റ് വ്യാവസായിക രംഗങ്ങളിലുമായി അയോധ്യയിലേക്ക് ശതകോടികളുടെ നിക്ഷേപമാണ് ഒഴുകുക.
ആദിത്യ ബിര്‍ള ഗ്രൂപ്പ്, അശോക് ലെയ്‌ലാന്‍ഡ്, എന്‍.ടി.പി.സി., ഹിന്ദുജ ഗ്രൂപ്പ് തുടങ്ങിയവ വിവിധ ഫാക്ടറികള്‍ അയോധ്യയില്‍ സ്ഥാപിക്കും. മിക്ക കമ്പനികളും 25,000 കോടിയോളം രൂപവരെയാണ് ഇതിനായി മുടക്കുന്നത്. ഐ.ടി.സിയും ഇന്ത്യന്‍ ഹോട്ടല്‍സ് ഗ്രൂപ്പുമെല്ലാം വന്‍കിട ഹോട്ടലുകള്‍ അയോധ്യയില്‍ സജ്ജമാക്കും.
നിരവധി ബാങ്കുകളും റീറ്റെയ്ല്‍ ബ്രാന്‍ഡുകളും കല്യാണ്‍ ജുവലേഴ്‌സ് അടക്കമുള്ള സ്വര്‍ണാഭരണ ശൃംഖലകളുമെല്ലാം അയോധ്യയില്‍ സാന്നിധ്യം അറിയിക്കും.
തീര്‍ത്ഥാടന പാതയില്‍ മുന്നോട്ട്
ഇന്ത്യയുടെയും ഉത്തര്‍പ്രദേശിന്റെയും തീര്‍ത്ഥാടന ടൂറിസത്തിലും അയോധ്യ പുതിയ കുതിപ്പാകുമെന്നാണ് വിലയിരുത്തല്‍. 2021ല്‍ 65,000 കോടി രൂപയായിരുന്ന ഇന്ത്യയുടെ തീര്‍ത്ഥാടന ടൂറിസത്തിന്റെ വരുമാനം 2022ല്‍ 1.34 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. അയോധ്യയില്‍ ക്ഷേത്രം തുറക്കുന്നതോടെ വരുമാനത്തില്‍ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കപ്പെടുന്നു.
അടുത്തിടെ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിലൂടെ അയോധ്യയില്‍ 18,000 കോടി രൂപ മതിക്കുന്ന 100ലേറെ പദ്ധതികള്‍ക്ക് കരാറായിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വിവിധ സംസ്ഥാനങ്ങള്‍ സ്വന്തം ഔദ്യോഗിക മന്ദിരം (State House) അയോധ്യയില്‍ സ്ഥാപിക്കാനും നീക്കം നടത്തുന്നുണ്ട്. ഗുജറാത്ത് സര്‍ക്കാരിന് 6,000 ചതുരശ്ര അടി ഭൂമി ഇതിനായി അനുവദിച്ച് കഴിഞ്ഞു. മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, അസാം, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവയും സ്ഥലം തേടിയിട്ടുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it