സ്റ്റാര്‍ട്ടപ്പുകളിലെ നിയമനത്തില്‍ 44% ഇടിവുണ്ടായതായി പഠന റിപ്പോര്‍ട്ട്

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെ തുടര്‍ന്ന് നിയമനത്തില്‍ കുറവുണ്ടായതോടെ 2022 ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ സമ്മര്‍ദ്ദത്തിലായിരുന്നതായി സിഐഇഎല്‍ എച്ച്ആര്‍ പഠന റിപ്പോര്‍ട്ട്. 2022 ലെ ജനുവരി-മാര്‍ച്ച് കാലയളവിലെ നിയമനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒക്ടോബര്‍- ഡിസംബര്‍ മാസങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകളിലെ നിയമനത്തില്‍ 44 ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച 60 സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്യുന്ന 60,704 ജീവനക്കാരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം.

സ്ഥിരതയുള്ള ജോലി, ഉയര്‍ന്ന ശമ്പളം, മെച്ചപ്പെട്ട തൊഴില്‍-ജീവിത രീതി എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ നിരവധി സ്റ്റാര്‍ട്ടപ്പ് ജീവനക്കാര്‍ മറ്റ് ജോലികളിലേക്ക് പോകുന്നതിന് ഈ മേഖല സാക്ഷ്യം വഹിച്ചു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 64 ശതമാനത്തിലധികം പേരും സ്ഥിരതയുള്ള ജോലിയിലേക്ക് ആഗ്രഹിക്കുന്നതായി അറിയിച്ചു. 47 ശതമാനത്തിലധികം പേരും തൊഴില്‍ സുരക്ഷ ഒരു പ്രധാന ആശങ്കയാണെന്നും 27 ശതമാനം പേര്‍ മെച്ചപ്പെട്ട വേതനം വേണമെന്നും 26 ശതമാനം പേര്‍ സ്ഥാപിത സ്ഥാപനങ്ങളില്‍ ജോലി ചെയ്യണമെന്നും അഭിപ്രായപ്പെട്ടു.

സ്റ്റാര്‍ട്ടപ്പുകളില്‍ ആകെ 24 ശതമാനം സ്ത്രീ പ്രാതിനിധ്യവും നേതൃസ്ഥാനങ്ങളില്‍ 11 ശതമാനവുമാണുള്ളതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. സ്ത്രീകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ നിലനില്‍ക്കാനും പുരോഗതി നേടാനും പല തടസ്സങ്ങളുള്ളതായി പഠനം പറയുന്നു. എന്നിരുന്നലും നിലവിലെ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ മുന്‍നിരയില്‍ ഇന്ത്യ തുടരുന്നുണ്ടെന്നും സിഐഇഎല്‍ എച്ച് ആര്‍ പഠന റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും വൈദഗ്ധ്യവുമുള്ള പ്രതിഭകള്‍ക്കായി സ്റ്റാര്‍ട്ടപ്പുകള്‍ ഇന്നും തിരച്ചില്‍ തുടരുകയാണെന്ന് സിഐഇഎല്‍ എച്ച്ആര്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആദിത്യ നാരായണ്‍ മിശ്ര പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it