പണമില്ല; സ്റ്റാര്‍ട്ടപ്പുകളുടെ യുണീകോണ്‍ സ്വപ്‌നങ്ങള്‍ മങ്ങുന്നു

2022ന്റെ മൂന്നാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ ഫണ്ടിംഗ് കുത്തനെ ഇടിഞ്ഞു. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചത് 3 ബില്യണ്‍ യുഎസ് ഡോളാണ്. Tracxn Geo Quarterly Report അനുസരിച്ച് സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗില്‍ 80 ശതമാനത്തിന്റെ ഇടിവാണ് ഇക്കാലയളവില്‍ ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ 14.9 ബില്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് നേടിയിരുന്നു. ഫണ്ടിംഗ് റൗണ്ടുകളില്‍ സമാഹരിക്കുന്ന ശരാശരി തുകയും 142 മില്യണ്‍ ഡോളറില്‍ നിന്ന് 42 മില്യണ്‍ ഡോളറായി കുറഞ്ഞു. മൂന്നാം പാദത്തില്‍ നടന്ന 334 ഫണ്ടിംഗ് റൗണ്ടുകളില്‍ 100 മില്യണോ അതിന് മുകളിലോ തുക സമാഹരിച്ചത് ആറ് കമ്പനികള്‍ മാത്രമാണ്. ഒരു ബില്യണ്‍ വിപണി മൂല്യത്തോടെ 5ire, വണ്‍കാര്‍ഡ് എന്നീ രണ്ട് സ്റ്റാര്‍ട്ടപ്പുകളാണ് യുണീകോണ്‍ ക്ലബ്ബില്‍ ഇടം നേടിയത്.

കഴിഞ്ഞ വര്‍ഷം ഇക്കാലളവില്‍ 13 സ്റ്റാര്‍ട്ടപ്പുകള്‍ യുണീകോണ്‍ ക്ലബ്ബില്‍ ഇടംനേടിയിരുന്നു. ലെന്‍ഡിംഗ് (Lending), ജെനോമിക്‌സ് (Genomics), പേയ്‌മെന്റ്‌സ് (Payments) എന്നീ മേഖലകളിലേക്കാണ് കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തിയത്. 2022 തുടങ്ങിയ ശേഷം ഇതുവരെ 21 സ്റ്റാര്‍ട്ടപ്പുകളാണ് യുണീകോണ്‍ ക്ലബ്ബില്‍ എത്തിയത്.

ആഗോള തലത്തിലും സ്റ്റാര്‍ട്ട്പ്പ് ഫണ്ടിംഗില്‍ ഇടിവുണ്ടായി. 2021ന്റെ മൂന്നാം പാദത്തില്‍ 164 ബില്യണ്‍ ഡോളറായിരുന്നു ആഗോള സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ്. 2022ന്റെ മൂന്നാം പാദത്തില്‍ അത് 74.5 ബില്യണ്‍ ഡോളറായി ഇടിഞ്ഞു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന ഫണ്ടിംഗ് മാന്ദ്യം 12-18 മാസത്തോളം നീളുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ട് വന്‍കിട നിക്ഷേപകരെല്ലാം ചെലവ് ചുരുക്കലിന്റെ പാതയിലാണ്. അതുകൊണ്ട് തന്നെ വന്‍തുക കണ്ടെത്താന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കുന്നില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it