കട്ടപ്പന to സിയാറ്റില്‍: ആമസോണ്‍ വഴി യുഎസ് ടെക് കമ്പനി ബോള്‍ട്ടിന്റെ തലപ്പത്തെത്തിയ കഥ പറഞ്ഞ് മജു സി കുരുവിള

കട്ടപ്പനക്കാരന്‍, ചെറുവള്ളില്‍ മജു സി കുരുവിള (Maju C Kuruvila), അമേരിക്കയിലെ ആഗോള ടെക്നോളജി കമ്പനികളിലെ സുപ്രധാന റോളുകളിലേക്ക് എത്തിയ കഥ സംരംഭകരെയും പ്രൊഫഷണലുകളെയും ആവേശം കൊള്ളിക്കുന്നതാണ്. 'ജോലി ചെയ്യാന്‍ ഏറ്റവും മികച്ചയിടം' എന്ന അംഗീകാരം പലവട്ടം കരസ്ഥമാക്കിയിട്ടുള്ള കമ്പനിയായ ബോള്‍ട്ടിലെ പുതിയ സ്ഥാനലബ്ധിക്കു ശേഷം 'ധനം' എക്സിക്യൂട്ടീവ് എഡിറ്റര്‍ മരിയ എബ്രഹാമിന് അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

Q. കട്ടപ്പനയില്‍ നിന്ന് മൈക്രോസോഫ്റ്റിലേക്കുള്ള യാത്ര ഒന്നു വിവരിക്കാമോ?

കട്ടപ്പനയിലെ ഓസാനാം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഞാന്‍ പത്താം ക്ലാസ് വരെ പഠിച്ചത്. ചങ്ങനാശ്ശേരി എസ്.ബി കോളെജില്‍ നിന്ന് പ്രീഡിഗ്രി പാസായശേഷം മംഗളൂരുവില്‍ കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് പഠനത്തിന് ചേരാനുള്ള കാരണം കംപ്യൂട്ടറിനോടുള്ള ഇഷ്ടമായിരുന്നു.

അന്നൊക്കെ എന്‍ജിനിയറിംഗ് പഠനം കഴിഞ്ഞാലും ജ്യേഷ്ഠനെപ്പോലെ തിരികെ വന്ന് കുടുംബ ബിസിനസായ മലഞ്ചരക്ക് വ്യാപാരത്തില്‍ ഏര്‍പ്പെടുക എന്ന പതിവ് രീതിക്കപ്പുറം ചിന്തിച്ചതേയില്ല. എന്നാല്‍ സീനിയേഴ്സില്‍ പലരും നല്ല ജോലി കിട്ടി അമേരിക്കയ്ക്കും മറ്റും പോകുന്നതു കണ്ടപ്പോഴാണ് അങ്ങനെയും ഒരു സാധ്യതയുണ്ടല്ലോ എന്ന് ചിന്തിച്ചത്.

എന്‍ജിനിയറിംഗ് കഴിഞ്ഞ ഉടനെ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പ്രോജക്ട് അസിസ്റ്റന്റായി ജോലി കിട്ടിയത് വലിയൊരു വഴിത്തിരിവായി. അന്ന് അവിടെ സൂപ്പര്‍ കംപ്യൂട്ടര്‍ സെന്ററില്‍ ഏറ്റവും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അവസരം കിട്ടി. അതിനിടെ, പ്രശസ്ത ബഹുരാഷ്ട്ര കമ്പനിയായ ഹണിവെല്ലില്‍ ജോലികിട്ടി. അവരാണ് എന്നെ പ്രോജക്ടിനായി അമേരിക്കയിലേക്ക് അയക്കുന്നത്. ഒന്നര വര്‍ഷത്തിനുശേഷം മൈക്രോസോഫ്റ്റില്‍ ജോലി കിട്ടി, 2001 ന്റെ തുടക്കത്തില്‍ അമേരിക്കയിലെ സിയാറ്റിലില്‍ എത്തി. അന്നു മുതല്‍ ഇവിടെയാണ്.

Q. പിന്നീട് ആമസോണില്‍ എത്തിയതെങ്ങനെയാണ്?

മൈക്രോസോഫ്റ്റിലെ (Microsoft)ജോലി വളരെ സന്തോഷകരമായി മുമ്പോട്ടുപോകുന്നതിനിടെ ഒരു പരിചയക്കാരന്‍ എന്നോട് ചോദിച്ചു, ആരോഗ്യസേവന മേഖലയിലെ ഒരു സ്റ്റാര്‍ട്ടപ്പിലേക്ക് വരുന്നോ എന്ന്. മൈക്രോസോഫ്റ്റിലെ മികച്ച ജോലി വിട്ടുപോകാന്‍ സാധാരണ ആരും തയ്യാറാകില്ല. പക്ഷേ, ഞാന്‍ വലിയ ഒരു റിസ്‌ക് എടുത്ത് മൈക്രോസോഫ്റ്റിലെ രണ്ടുവര്‍ഷത്തെ ജോലി മതിയാക്കി സ്റ്റാര്‍ട്ടപ്പില്‍ ചേര്‍ന്നു. ആ കമ്പനിയിലെ ആദ്യ എന്‍ജിനിയര്‍ ആയിരുന്നു ഞാന്‍. ചീഫ് ടെക്നോളജി ഓഫിസര്‍ (Chief Technology Officer)എന്ന നിലയില്‍ കമ്പനിയുടെ പ്രോഡക്ട്സ് വികസിപ്പിച്ചെടുത്തു. ക്രമേണ 300 പേരുള്ള ഒരു ടീമിനെ വളര്‍ത്തിയെടുത്ത് രാജ്യാന്തരതലത്തിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു. ഇതിനിടെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎ ബിരുദവും നേടി.

'ഒബാമ കെയര്‍' (Obama care)ഒക്കെ വന്ന് ഹെര്‍ത്ത് കെയര്‍ മേഖല മുന്നേറുന്ന കാലമായിരുന്നു അത്. 10 വര്‍ഷത്തിനുശേഷം വളരെ മികച്ച മൂല്യം നേടിയ കമ്പനി വിറ്റപ്പോള്‍ ഇനി എന്ത് എന്ന ചിന്ത വന്നു. സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാനായിരുന്നു പ്ലാന്‍. ആയിടെ സിയാറ്റിലില്‍ ഒരു കമ്പനി പ്രശസ്തമായി വരികയായിരുന്നു- ആമസോണ്‍ (Amazon)!

അതില്‍ എന്റെ കുറേ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവിടെ നടക്കുന്നതെന്താണെന്ന് മനസ്സിലാക്കിയ ശേഷം പതുക്കെ സ്വന്തമായി കമ്പനി തുടങ്ങാമെന്ന് വിചാരിച്ചു. ആമസോണ്‍ (Amazon)ഭയങ്കര വേഗതയില്‍ വളരുന്ന കാലത്താണ് ഞാന്‍ അവിടെ ജോലിക്ക് ചേരുന്നത്. ചെന്നുകയറിയതും ആ വേഗത്തില്‍പ്പെട്ട് എട്ടു വര്‍ഷം കണ്ണടച്ചു തുറക്കുംപോലെ കടന്നുപോയി എന്നു പറയാം.

ഒന്നില്‍ തുടങ്ങി 300 പേരുള്ള ടീമിനെ വളര്‍ത്തിയെടുത്ത അനുഭവസമ്പത്ത് എനിക്കുണ്ടെങ്കിലും വലിയ കമ്പനികളിലെ മാനേജ്മെന്റിന് അതിന്റേതായ രീതികള്‍ ഉണ്ട്. ആദ്യം 500 പേരെ മാനേജ് ചെയ്തുകൊണ്ടായിരുന്നു തുടക്കം. ബിസിനസിലെ എന്റെ താല്‍പര്യം കണക്കിലെടുത്ത് വളരെ പെട്ടെന്ന് തന്നെ വലിയ വലിയ ചുമതലകള്‍ എന്നെ ഏര്‍പ്പിക്കാന്‍ തുടങ്ങി. അങ്ങനെ 3500 പേരുള്ള ടീമിനെ മാനേജ് ചെയ്യുന്ന വൈസ് പ്രസിഡന്റ് പദവിയിലെത്തി.

തുടര്‍ന്ന് ആമസോണിന്റെ ആഗോള ലോജിസ്റ്റിക്സ് ബിസിനസ് മുഴുവന്‍ ഏറ്റെടുത്ത് നടത്താന്‍ എന്നോട് ആവശ്യപ്പെടുകയായിരുന്നു. മഹാമാരി വന്നതോടെ ഹൈസ്പീഡ് ഓട്ടത്തിന് ചെറിയൊരു ബ്രേക്ക് ആയി. ഞാന്‍ വീണ്ടും പഴയതുപോലെ ചിന്തിക്കാന്‍ തുടങ്ങി.

Q. ആമസോണില്‍ നിന്ന് ബോള്‍ട്ടിലേക്ക് പോകാനുള്ള പ്രേരണ എന്തായിരുന്നു?

പൊതുവേ ഒരേപോലെ ഏറെ നാള്‍ തുടരുന്നത് എനിക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. മഹാമാരി വന്നപ്പോള്‍ പുതിയ ചിന്തകളൊക്കെ മനസില്‍ മുളപൊട്ടുന്ന സമയത്താണ് ബോള്‍ട്ടിന്റെ സ്ഥാപകന്‍ റയാന്‍ ബ്രെസ്ലോ ബന്ധപ്പെടുന്നത്. തമ്മില്‍ കണ്ട ഉടന്‍ തന്നെ ഞങ്ങള്‍ക്ക് തമ്മില്‍ ഒരു കണക്ഷന്‍ തോന്നി. ഒരു ആറു മാസക്കാലം പരസ്പരം സംസാരിച്ച് മനസ്സിലാക്കിയ ശേഷമാണ് ആമസോണ്‍ വിട്ട് ബോള്‍ട്ടില്‍ ചേരാന്‍ തീരുമാനിക്കുന്നത്. ലോകത്തിന് എന്തെങ്കിലുമൊക്കെ നല്ല കാര്യങ്ങള്‍ ചെയ്യണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ് ചെറുപ്പക്കാരനായ റയാന്‍.

ഓണ്‍ലൈന്‍ കൊമേഴ്സ് വളരെ സുരക്ഷിതവും സുഗമവുമാക്കാനുള്ള നടപടികളിലൂടെ ലോകത്തെവിടെയുമുള്ള ആളുകള്‍ക്ക് ഓണ്‍ലൈനിലൂടെയുള്ള വാങ്ങല്‍ തികച്ചും സൗകര്യപ്രദമായി മാറ്റിയ ആമസോണ്‍ ആ ബിസിനസ് കേന്ദ്രീകരിച്ചു. അങ്ങനെ ഓണ്‍ലൈന്‍ വ്യാപാരം സൗകര്യപ്രദമായി തോന്നിയ ആളുകള്‍ക്ക് ഇനി മറ്റു സ്ഥലങ്ങളില്‍ നിന്നും വാങ്ങിയാല്‍ കൊള്ളാമെന്നായി. അപ്പോഴാണ് ഇത് വികേന്ദ്രീകരിക്കാനുള്ള ടെക്നോളജിയുമായി റയാന്‍ കടന്നുവന്നത്.

ആശയം ഉണ്ടെങ്കിലും വലിയ തോതില്‍ ചെയ്യാന്‍ മറ്റുള്ളവരുടെയും സഹായം വേണം. അതാണ് റയാന്‍ എന്നെ സമീപിക്കാന്‍ കാരണം. ബോള്‍ട്ടില്‍ (Bolt) ടെക്നോളജി, പ്രോഡക്ട് മേഖലകള്‍ നയിക്കുകയായിരുന്നു എന്റെ ദൗത്യം. സ്റ്റാര്‍ട്ടപ്പ് രംഗത്തെയും ആമസോണിലെയും അനുഭവസമ്പത്തും ഇ-കൊമേഴ്സ് മേഖലയിലെ പ്രത്യേക താല്‍പര്യവും മൂലം വളരെ പെട്ടെന്ന് തന്നെ ഈ രംഗത്ത് നേട്ടമുണ്ടാക്കാനായി.

കമ്പനി വളരെ വേഗം വളരാന്‍ തുടങ്ങിയപ്പോള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ കൂടി ജോലി ഏറ്റെടുക്കുകയായിരുന്നു. ഒരു വര്‍ഷം ആയപ്പോഴേക്കും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പദവിയും എന്നെ ഏല്‍പ്പിച്ചു. ബോള്‍ട്ടിന്റെ സാമ്പത്തികവര്‍ഷം ആരംഭിക്കുന്ന ഫെബ്രുവരി ഒന്നിനാണ് ഈ പദവിയില്‍ എത്തിയത്.


Q. 'ജോലി ചെയ്യാന്‍ ഏറ്റവും മികച്ചയിടം' എന്ന അംഗീകാരം പലവട്ടം കരസ്ഥമാക്കിയിട്ടുള്ള കമ്പനിയാണല്ലോ ബോള്‍ട്ട്. എന്താണ് അവിടത്തെ പ്രത്യേകതകള്‍?

കമ്പനിയുടെ സ്ഥാപകരെപ്പോലെ ചിന്തിക്കുന്ന ആളുകളെ കണ്ടെത്തി ജോലിക്കുവെക്കാന്‍ ശ്രമിക്കുന്നതാണ് പ്രധാനപ്പെട്ട കാര്യം. ആരോടും കൃത്യമായി എന്ത് ചെയ്യണം എന്ന് പറയാതിരിക്കാന്‍ ശ്രമിക്കും. പകരം കമ്പനിയുടെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് എന്ന് പറഞ്ഞു മനസ്സിലാക്കും. അത് എങ്ങനെ നേടിയെടുക്കാം എന്ന് അവര്‍ കൂടിയാലോചിച്ച് തീരുമാനിക്കണം. കൃത്യമായി ഇന്നത് ചെയ്യൂ എന്ന് പറഞ്ഞാല്‍ വെറും ജീവനക്കാരന്റെ മനോഭാവത്തിലേക്ക് വരും. ഇന്റര്‍വ്യൂ ചെയ്യുമ്പോഴും, വെറും ഒരു ജോലി എന്നതില്‍ കവിഞ്ഞ് ഒരു ദൗത്യം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നവരെയാണ് തെരഞ്ഞെടുക്കുന്നത്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആളുകളെ കണ്ടെത്തി വളരെ നല്ല വേതനം നല്‍കി ജോലി ഏല്‍പ്പിക്കുന്നതാണ് ഞങ്ങളുടെ ശൈലി. പിന്നെ, തികഞ്ഞ സ്വാതന്ത്ര്യം നല്‍കും. Chase 100x, Be 20% Wrong എന്നാണ് ഞങ്ങള്‍ പറയുന്നത്. വലിയ കാര്യങ്ങള്‍ പോയി ചെയ്തോളൂ, 20 ശതമാനം പരാജയപ്പെട്ടാലും സാരമില്ല എന്ന് പറയുമ്പോള്‍ ആളുകളുടെ പേടി മാറും. ഇക്കാര്യങ്ങളെല്ലാം വീണ്ടും കൂടുതല്‍ മികച്ചയാളുകളെ കമ്പനിയിലേക്ക് ആകര്‍ഷിക്കും.

Q. ബോള്‍ട്ടില്‍ ആഴ്ചയില്‍ നാലുദിവസം മാത്രം ജോലി എന്നാക്കിയത് വളരെ വിപ്ലവകരമായ ഒരു ചുവടുവെപ്പാണല്ലോ?

Work like lions, not like cows എന്നാണ് ഞങ്ങള്‍ പറയുന്നത്. സിംഹത്തിന്റേത് അതീവശ്രദ്ധയോടെ, പൂര്‍ണ ശക്തിയോടെയുള്ള ആക്രമണമാണ്. അല്ലാത്തപ്പോള്‍ വെറുതെ കിടക്കും. പശു എല്ലായ്പ്പോഴും മേഞ്ഞു നടക്കുകയല്ലേ. വരിക, പൂര്‍ണശ്രദ്ധയോടെ ജോലി ചെയ്യുക, പരമാവധി പ്രഭാവം സൃഷ്ടിക്കുക- അതാണ് ഞങ്ങള്‍ക്ക് വേണ്ടത്. ജോലിയും വിനോദവും കൂട്ടിക്കലര്‍ത്തരുത്. എപ്പോഴും ജോലിയാണ്, എന്നാല്‍ റിസള്‍ട്ടൊന്നും കാണാനില്ല എന്ന അവസ്ഥ വരാന്‍ പാടില്ല.

ഇത് ശീലിച്ചാല്‍ വളരെ വേഗം ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അല്ലെങ്കില്‍ ഒരിക്കലും ജോലി തീരാത്ത അവസ്ഥയാകും. നാളുകളായി ഈ രീതി പിന്തുടരുന്നതിനാല്‍ എനിക്കിപ്പോള്‍ പെട്ടെന്ന് വായിച്ച് കാര്യങ്ങള്‍ ഗ്രഹിക്കാനും വളരെ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാനും കഴിയുന്നുണ്ട്. ഇത് പരിശീലനത്തിലൂടെ നേടിയെടുത്ത കാര്യമാണ്, സ്വതവേ ഉണ്ടായ കഴിവല്ല.

ഏറ്റവും അടിസ്ഥാനപരമായ കാര്യം, പുതിയ ലോകത്ത് മുന്നേറാന്‍ കമ്പനികള്‍ പുതിയ രീതികള്‍ അവലംബിക്കണം എന്നതാണ്. പല കമ്പനികളും ഇന്ന് ജീവനക്കാരെ പങ്കാളികളായാണ് കാണുന്നത്. ലോകത്തിന് നല്ല കാര്യങ്ങള്‍ ചെയ്യുന്ന കമ്പനികളില്‍ ജോലി ചെയ്യാനാണ് പുതിയ തലമുറയ്ക്ക് താല്‍പ്പര്യം. സാമൂഹ്യപ്രതിബദ്ധതയില്ലാത്ത, വലിയ ലാഭമുണ്ടാക്കുന്ന കമ്പനികളോട് അവര്‍ക്ക് താല്‍പ്പര്യമില്ല.

ഇ- കൊമേഴ്സ് വികേന്ദ്രീകരിക്കാനും കൂടുതല്‍ ജനാധിപത്യപരമാക്കാനുമാണ് ബോള്‍ട്ട് നിലകൊള്ളുന്നത്. ആ ലക്ഷ്യം തന്നെ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതാണ്.

ജോലി ദിനങ്ങള്‍ നാലു ദിവസമായി ചുരുക്കാന്‍ ആഗ്രഹിക്കുന്ന, മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കമ്പനികളെ സഹായിക്കാനായി conscious.org എന്ന ഒരു വെബ്സൈറ്റ് ഞങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ ധാരാളം പേര്‍ അത് പിന്തുടരുന്നുണ്ട്.

Q. ഒരു സി.ഇ.ഒയ്ക്ക് ആഴ്ചയില്‍ നാലുദിന ജോലി പറ്റുമോ, അത് 24/7 തന്നെയാണോ?

സി.ഇ.ഒ ആണെങ്കിലും മുന്‍നിര ജീവനക്കാരനാണെങ്കിലും എപ്പോഴും ജോലി ചെയ്തുകൊണ്ടിരുന്നാല്‍ ചിന്തിക്കുന്നില്ല. അനുദിന കാര്യങ്ങളില്‍ അകപ്പെട്ടുപോകും. പൊതുവെ, അഞ്ചു ദിവസം ജോലിക്കും രണ്ടു ദിവസം കുടുംബത്തിനും വേണ്ടി മാറ്റിവെക്കേണ്ടിവരുമ്പോള്‍ കൂടുതലായി ഒരു വെള്ളിയാഴ്ച കിട്ടിയാല്‍ ചിന്ത, നെറ്റ്വര്‍ക്കിംഗ്, വിനോദം എന്നിവയ്ക്കൊക്കെ സമയം കിട്ടും.

Q. താങ്കളുടെ വിജയത്തിന് സഹായിച്ച ഏറ്റവും വലിയ ഘടകങ്ങള്‍ എന്തൊക്കെയാണ്?

ഭാഗ്യം എന്നും കൂടെയുണ്ടായിരുന്നു എന്നു പറയാം. പപ്പയും മമ്മിയുമൊക്കെ പറയാറുള്ളതു പോലെ, അവരുടെ പ്രാര്‍ത്ഥനയുടെ അനുഗ്രഹം എപ്പോഴുമുണ്ടായിരുന്നു. ഞാന്‍ ജനിച്ചുവളര്‍ന്ന അന്തരീക്ഷമാണ് മറ്റൊന്ന്. വീട്ടില്‍ എപ്പോഴും ബിസിനസ് സംസാരിക്കുന്നതു കേട്ടാണ് ഞാന്‍ വളര്‍ന്നത്. പറയുന്ന കാര്യങ്ങളെല്ലാം അന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും, തീര്‍ച്ചയായും അത് ബിസിനസില്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍ കാരണമായി. ടെക്നോളജിക്കൊപ്പം ബിസിനസ് വശങ്ങളോടുമുള്ള എന്റെ താല്‍പ്പര്യം കാരണം ആളുകള്‍ എന്നെ പല കാര്യങ്ങളിലും പങ്കെടുപ്പിക്കുമായിരുന്നു. അതും പുതിയ കാര്യങ്ങള്‍ മനസ്സിലാക്കി കൂടുതല്‍ ഉയര്‍ന്ന പദവികളിലെത്തിക്കാന്‍ സഹായകമായി.

എപ്പോഴും ഒരു ജീവനക്കാരന്‍ എന്നതിനപ്പുറം കമ്പനിയുടെ സ്ഥാപകനെപ്പോലെയുള്ള ചിന്താഗതി മൂലം കൂടുതല്‍ വളരാന്‍ സാധിച്ചു. ചെറുപ്പത്തില്‍ കുടുംബ ബിസിനസിലെ പ്രതിസന്ധികള്‍ കണ്ടിട്ടുള്ളതിനാല്‍ എവിടെ ചെല്ലുമ്പോഴും പിറകിലാകരുത് എന്ന വാശിയോടെ കാര്യങ്ങള്‍ പഠിക്കാനും ശ്രമിച്ചു. തുടര്‍ച്ചയായി പഠിച്ചുകൊണ്ടിരുന്നു എന്നതാണ് നേട്ടങ്ങള്‍ക്കു പിന്നിലെ പ്രധാന ഘടകം.

Q. സാങ്കേതിക രംഗത്ത് മലയാളികള്‍ ശോഭിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് കേരളത്തില്‍ നിന്ന് അത്തരം നിരവധി കമ്പനികള്‍ ഉയര്‍ന്നുവരാത്തത്?

കേരളത്തിലെ സാഹചര്യം അനുകൂലമല്ല എന്നു തന്നെ പറയേണ്ടിവരും. അത്യാവശ്യം വേണ്ടത് ഏറ്റവും മികച്ച ഒരു യൂണിവേഴ്സിറ്റിയാണ്. അതുണ്ടെങ്കില്‍ തന്നെ, അതിനോടനുബന്ധിച്ച് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരും. സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയാണ് സിലിക്കണ്‍ വാലിയുടെ ഉദയത്തിന് കാരണം. മികച്ച ആശയങ്ങളില്‍ നിക്ഷേപിക്കാന്‍ തയ്യാറുള്ള

വരുടെ നിരയാണ് അത്യാവശ്യം വേണ്ട മറ്റൊരു ഘടകം. യുവതലമുറയ്ക്ക് നല്ല റോള്‍മോഡലുകള്‍ ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. കേരളത്തില്‍ അത്തരമൊരു സാഹചര്യമുണ്ടോ? നമ്മുടെ മാധ്യമങ്ങളില്‍ നിരന്തരം ചര്‍ച്ചയാകുന്നത്, ദിലീപ് കേസും കള്ളക്കടത്ത് കേസുമൊക്കെയല്ലേ?

വളരെ പോസിറ്റീവായ ബിസിനസ് വാര്‍ത്തകളൊന്നും നമ്മുടെ മുഖ്യധാരയുടെ ഭാഗമേ അല്ല. കേരളത്തില്‍ ദിലീപും സ്വപ്നയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ഇവിടെയാകട്ടെ, ഇലോണ്‍ മസ്‌ക് ആണ് വാര്‍ത്തകളില്‍. ഒരു തരത്തിലും റിസ്‌ക് എടുക്കാന്‍ അനുവദിക്കാത്ത കുടുംബ, സാമൂഹ്യ സാഹചര്യങ്ങളാണ് കേരളത്തില്‍. അങ്ങനെ വളര്‍ന്നുവരുന്ന യുവതലമുറയില്‍ നിന്ന് വളരെ വലിയ കാര്യങ്ങള്‍ പ്രതീക്ഷിക്കാമോ?

Q. ഇത്രയും നേരം നിന്നുകൊണ്ടായിരുന്നല്ലോ സംസാരം. ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടെന്ന് തോന്നുന്നുവല്ലോ?

എനിക്ക് നിന്നുകൊണ്ട് ജോലി ചെയ്യാന്‍ ഇഷ്ടമാണ്. അപ്പോള്‍ നല്ല എനര്‍ജി ആണ്. മഹാമാരിക്ക് മുമ്പ് ഫുട്ബോള്‍ കളി പതിവായിരുന്നു. ഇപ്പോള്‍ എന്നും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നടക്കും. അതിനിടെ പല കാര്യങ്ങളെക്കുറിച്ചും ചിന്തിക്കാനും തീരുമാനമെടുക്കാനും പറ്റും. പല പ്രധാനപ്പെട്ട ഫോണ്‍ വിൡകളും അപ്പോഴാണ്. ഒരു കാര്യം മനസ്സിലാക്കണം, സ്വയം ആരോഗ്യവാനായിരുന്നില്ലെങ്കില്‍ ബിസിനസ് നന്നായി നടത്താനാവില്ല.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it