കാര്‍ വമ്പന്മാരുടെ വിശ്വസ്തനായ ഒരു മലയാളി

വമ്പന്‍ കാര്‍ കമ്പനികളുടെ നിര്‍മാണ യൂണിറ്റുകളിലെ കാര്‍ അസംബ്ലി ലൈന്‍ ഓട്ടോമേഷന്‍ നടത്തുക, കാര്‍ വമ്പന്മാരുടെ ക്രാഷ് സിമുലേഷന്‍ ടെസ്റ്റില്‍ പങ്കാളികളാകുക... ഇങ്ങനെ അധികം പേര്‍ കടന്നെത്താത്ത മേഖലയില്‍ ഒരു സജീവ ഇടപെടല്‍ നടത്തുകയാണ് മലയാളി സംരംഭകന്‍ ശ്യാം കുമാര്‍.

ലോകത്തിലെ പ്രീമിയം കാര്‍ നിര്‍മാതാക്കളുടെ ഹബ്ബാണ് ജര്‍മനി. അവിടെയെത്തി, കാര്‍ നിര്‍മാതാക്കള്‍ക്ക് എന്‍ജിനീയറിംഗ്, ഡിസൈന്‍ സേവനം നല്‍കുന്ന ആഗോള കമ്പനിയുമായി പങ്കാളിത്തം സ്ഥാപിച്ച്, അവരുടെ ഇന്ത്യന്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന തലം വരെ എത്തുക. ശ്യാം കുമാറിന്റെ സംരംഭകയാത്രയെ ഇങ്ങനെ ചുരുക്കാം.

കാര്‍ നിര്‍മാണ മേഖലയില്‍ എന്‍ജിനീയറിംഗ്, ഡിസൈന്‍ സേവനങ്ങളാണ് ശ്യാംകുമാര്‍ നേതൃത്വം നല്‍കുന്ന ടെകോസിം ഇന്ത്യ നല്‍കുന്നത്. കാര്‍ നിര്‍മാണ ഫാക്ടറികളിലുള്ള കാര്‍ അസംബ്ലി ലൈന്‍ ഓട്ടോമേഷന്‍ (ബോഡി ഇന്‍ വൈറ്റ് - ബിഐഡബ്ല്യു), കംപ്യൂട്ടര്‍ എയ്ഡഡ് എന്‍ജിനീയറിംഗ്, പ്രോഡക്റ്റ് ഡിസൈനിംഗ്, പവര്‍ട്രെയ്ന്‍, മെട്രോളജി, കണ്‍സള്‍ട്ടന്‍സി എന്നീ മേഖലകളിലെല്ലാം സേവനം നല്‍കുന്ന ടെകോസിം ഇന്ത്യയുടെ ഉപഭോക്തൃനിരയില്‍ ബിഎംഡബ്ല്യു, ഔഡി തുടങ്ങിയവര്‍ മുതല്‍ Daimler, Thyssenkruppu, Man Trucks, അശോക് ലെയ്‌ലാന്‍ഡ് വരെയുണ്ട്.

1986ല്‍ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളെജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പഠിച്ചിറങ്ങിയ ശ്യാം കുമാര്‍ അധികം പേര്‍ സഞ്ചരിക്കാത്ത വഴിയിലൂടെ നടന്നാണ് ഇവിടെ വരെയെത്തിയിരിക്കുന്നത്.
ഫുട്‌ബോള്‍ കളിക്കമ്പത്തില്‍ നിന്ന് ആഗോളവമ്പനിലേക്ക്
''1986ല്‍ പഠിച്ചിറങ്ങിയ ഞങ്ങളുടെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബാച്ചിലെ 72 പേരില്‍ 50 പേരും സംരംഭകരാണ്. പഠിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത് സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള കാര്യങ്ങളുമായിരുന്നു,'' ശ്യാം കുമാര്‍ തന്നെ സംരംഭകനാക്കി മാറ്റിയ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്.

1990ല്‍ ബാഗ്ലൂരില്‍ നിന്ന് പിജിഡിഎം കഴിഞ്ഞ് പക്ഷേ ശ്യാം കുമാര്‍ ഇന്ത്യയിലെ പ്രമുഖ കോര്‍പ്പറേറ്റുകള്‍ക്കൊപ്പം കരിയര്‍ ആരംഭിക്കുകയായിരുന്നു. ടാറ്റ, ഐസിഐഎം എന്നിവിടങ്ങളില്‍ വിവിധ തലങ്ങളില്‍ ജോലി ചെയ്ത ശേഷം എന്‍ ഐ ഐ റ്റിയിലേക്ക് ചുവടുമാറി. '' എന്‍ ഐ ഐ റ്റിയില്‍ വെച്ചാണ് സ്വന്തമായി ഒരു സംരംഭം തുടങ്ങിയാലോ എന്ന ചിന്ത ശക്തമായത്. അക്കാലത്ത് ആരംഭിച്ച ഒരു ഗ്ലോബല്‍ എന്‍ജിനീയറിംഗ് സര്‍വീസസ് കമ്പനിക്ക് ഞങ്ങള്‍ സോഫ്റ്റ് വെയര്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ടായിരുന്നു. എന്തുകൊണ്ട് എനിക്കും അതുപോലൊന്ന് തുടങ്ങിക്കൂടാ എന്നായി പിന്നീട്.'' ഈ ചിന്തയാണ് പെലോറസ് എന്ന കമ്പനിയിലേക്ക് ശ്യാം കുമാറിനെ നയിച്ചത്. 2000ത്തിലാണ് ശ്യാം കുമാര്‍ പെലോറസ് ആരംഭിക്കുന്നത്.

കാര്‍ നിര്‍മാതാക്കള്‍ക്ക് എന്‍ജിനീയറിംഗ് സേവനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ കോണ്‍ട്രാക്റ്റുകള്‍ എടുത്ത് അവ നിര്‍വഹിക്കുന്ന കമ്പനിയായിരുന്നു പെലോറസ്. നേരിട്ട് കാര്‍ കമ്പനികളുമായി ബന്ധമുണ്ടായിരുന്നില്ല.

പെലോറസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളോളം ജര്‍മനിയിലും ശ്യാം കുമാറിന് കഴിയേണ്ടി വന്നു. ആ ജര്‍മന്‍ വാസക്കാലത്താണ് ടെകോസിം കമ്പനികളുടെ സാരഥികളുമായി സൗഹൃദത്തിലാകുന്നത്. ''ആഗോള പ്രീമിയം കാര്‍ നിര്‍മാണ ഹബ്ബായ ജര്‍മനിയില്‍ ടെകോസിം സ്‌പോണ്‍സര്‍ ചെയ്യുന്ന ഫുട്‌ബോള്‍ ടീമും ഒക്കെയുണ്ടായിരുന്നു. കളി കാണാന്‍ അക്കാലത്ത് ഞാനും പോകും. ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ടെകോസിം അനുയോജ്യരായ കമ്പനികളെ തേടുന്ന കാലമായിരുന്നു അത്. പല വന്‍കിട കമ്പനികളുമായി ചര്‍ച്ചകളും നടന്നിരുന്നു. ഞങ്ങളുടെ സൗഹൃദം പിന്നീട് ബിസിനസ് സംഭാഷണത്തിലേക്കായി. പെലോറസിനെ ടെകോസിം ഏറ്റെടുത്തു. ഇപ്പോള്‍ ടെകോസിമില്‍ എനിക്ക് ചെറിയൊരു ഓഹരി പങ്കാളിത്തമുണ്ട്. ഒപ്പം ഇന്ത്യന്‍ വിഭാഗവും നിയന്ത്രിക്കുന്നു,'' ശ്യാം പറയുന്നു.
വിശാലമായ ലോകത്തിലേക്ക്
പെലോറസ് എന്ന കമ്പനിയുടെ പ്രവര്‍ത്തന മേഖലയിലേക്കാള്‍ ഏറെ വലുതാണ് ടെകോസിമിന്റേത്. വന്‍കിട കാര്‍ നിര്‍മാതാക്കളുടെ ജോലികള്‍ നേരിട്ട് ലഭിക്കും. ബാഗ്ലൂരില്‍ ഒരു ഓഫീസും എട്ട് ജീവനക്കാരുമായി 2009ല്‍ പ്രവര്‍ത്തനം തുടങ്ങിയ ടെകോസിം ഇന്ത്യയ്ക്കിപ്പോള്‍ പൂനെയിലും ഓഫീസുണ്ട്. രാജ്യവ്യാപകമായി 500ഓളം ജീവനക്കാരുമുണ്ട്. ഇന്ത്യയ്ക്ക് പുറമേ സൗത്ത് അമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഉപഭോക്താക്കളുണ്ട്.

''അപ്രതീക്ഷിതമായി സംരംഭകനായ ഒരാളാണ് ഞാന്‍. പക്ഷേ സംരംഭകരോട് എനിക്ക് പറയാനുള്ളത്, ഓട്ടോമൊബീല്‍ രംഗം വലിയൊരു സാഗരമാണ്. ഞങ്ങളൊക്കെ അതിലെ വെറും തുള്ളികള്‍ മാത്രം. ഏയ്‌റോസ്‌പേസിനേക്കാള്‍ വലിയ സാധ്യത ഇവിടെയുണ്ട്. ഉദാഹരണത്തിന് സീറ്റ് ഡിസൈനിംഗ് രംഗത്തെ വരെ വലിയ സാധ്യതകളുണ്ട്. അനുദിനം ഒട്ടേറെ പുതുമകള്‍ വരുന്ന, പുതിയ മോഡലുകള്‍ മത്സരിച്ച് വിപണിയിലെത്തുന്ന ഈ രംഗത്തെ സംരംഭക സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം,'' ശ്യാം കുമാര്‍ പറയുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടി സഹയാത്രികനും അഭിഭാഷകനുമായിരുന്ന അഡ്വ. ശ്രീധരന്‍ പിള്ളയുടെയും കൊളീജിയേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉന്നത ഉദ്യോഗസ്ഥയായി വിരമിച്ച സരളയുടെയും മകനായ ശ്യാം കുമാറിന് പറയത്തക്ക സംരംഭക പാരമ്പര്യം ഒന്നുമില്ല. ഏറെ സാധ്യതകളുള്ള ഒരു മേഖലയില്‍ സ്വന്തം പാഷന്‍ പിന്തുടര്‍ന്നാണ് അദ്ദേഹം സംരംഭം കെട്ടിപ്പടുത്തത്. അതുകൊണ്ട് തന്നെ യുവസമൂഹത്തോട് ശ്യാം കുമാറിന് പറയാനുള്ളത് ഇതാണ്: ''നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള രംഗമേതാണോ അതില്‍ മുഴുകുക. നിങ്ങളുടെ വൈദഗ്ധ്യമുള്ള മേഖല ഏതാണോ അത് തെരഞ്ഞെടുക്കുക. ഇഷ്ടമില്ലാത്തവയില്‍ കുരുങ്ങികാലം കളയരുത്.''
ഡിസൈനിംഗ്: അവസരങ്ങളുടെ പുതിയ ലോകം
ഇപ്പോഴും അധികം പേര്‍ കടന്നെത്താത്ത ഡിസൈന്‍ രംഗത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്കും സംരംഭകര്‍ക്കും അവസരങ്ങള്‍ ഏറെയാണെന്ന് ശ്യാം കുമാര്‍. എന്‍ജിനീയറിംഗ് കോളെജുകളില്‍ നിന്ന് ഏത് സ്ട്രീമില്‍ നിന്ന് പഠിച്ചിറങ്ങുന്നവരും കൂട്ടത്തോടെ ചേക്കേറുന്നത് ഐടി മേഖലയിലേക്കാണ്. പക്ഷേ, ഡിസൈറിംഗ് രംഗത്തും അവസരങ്ങള്‍ കൂടി വരികയാണ്. ''ഡിസൈനിംഗ് രംഗത്തേക്ക് വേണ്ട കഴിവുള്ളവരെ വാര്‍ത്തെടുക്കാന്‍ ഒരി ഫിനിഷിംഗ് സ്‌കൂള്‍ ഞങ്ങള്‍ ആരംഭിക്കുകയാണ്. എന്‍ജീയറിംഗ് ബിരുദധാരികള്‍ക്ക് ആ രംഗത്തെ സാധ്യതകള്‍ മുതലെടുക്കാന്‍ സഹായിക്കുക എന്നതാണ് ലക്ഷ്യം,'' ശ്യാം കുമാര്‍ പറയുന്നു.

അതുപോലെ തന്നെ സംരംഭകരും ഡിസൈനിംഗ്, എന്‍ജിനീയറിംഗ് സേവന രംഗത്തെ അവസരങ്ങളും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറയുന്നു.

''ഇലക്ട്രിക് കാറുകള്‍ വരുമ്പോള്‍ ഒട്ടനേകം മാറ്റങ്ങള്‍ വരും. അതുപോലെ തന്നെ ഇപ്പോള്‍ കാര്‍ ഒരു കംപ്യൂട്ടര്‍ സംവിധാനമെന്ന തലത്തിലേക്കാണ് മാറുന്നത്. ഞങ്ങളും ഇലക്ട്രിക് വെഹിക്ക്ള്‍, കാര്‍ കംപ്യൂട്ടര്‍ രംഗത്തെ അവസരങ്ങളിലേക്കു കൂടിയാണ് പോകാന്‍ ഒരുങ്ങുന്നത്,'' ഈ രംഗത്തെ പുതിയ പ്രവണതകളെ കുറിച്ച് അദ്ദേഹം പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it