ഇ-കോമേഴ്‌സ് കമ്പനികൾ ഓരോ സംസ്ഥാനത്തും രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ

ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമുകൾക്ക് പ്രവർത്തന ചട്ടങ്ങൾ കർശനമാക്കി സർക്കാർ. ഇനിമുതൽ ബിസിനസ് ഇടപാടുകൾ ഉള്ള സംസ്ഥാനങ്ങളിൽ കമ്പനികൾ രജിസ്റ്റർ ചെയ്തിരിക്കണം എന്നാണ് പുതിയ നയം.

കമ്പനികൾ ഒക്ടോബർ ഒന്നുമുതൽ ഒരു ശതമാനം ടിസിഎസ് സപ്ലയർമാരിൽ നിന്നും ഈടാക്കണം എന്ന നിബന്ധന പാലിക്കുന്നതിനാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നത്. ജിഎസ്ടി കീഴിൽ രജിസ്ട്രേഷൻ ഉള്ളവരും ഓരോ സംസ്ഥാനത്തും വീണ്ടും രജിസ്റ്റർ ചെയ്യണം.

വിദേശ കമ്പനികൾക്ക് വേണമെങ്കിൽ ഏജന്റ്മാരെ നിയോഗിച്ച് രജിസ്‌ട്രേഷൻ നടത്താം.

ടാക്സ് കളക്ഷൻ അറ്റ് സോഴ്സ് അഥവാ സ്രോതസ്സിൽ നിന്നും നേരിട്ട് നികുതി ശേഖരിക്കുന്ന നടപടി ജൂലൈ ഒന്ന് മുതൽ നടപ്പാക്കായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടത് ഒക്ടോബർ ഒന്നിലേക്ക് മാറ്റി.

കേന്ദ്ര ധനമന്ത്രാലയം ഇതു സംബന്ധിച്ച നോട്ടിഫിക്കേഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. നോട്ടിഫിക്കേഷൻ അനുസരിച്ച് ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമിലൂടെ വില്പന നടത്തുന്ന ഒരു വ്യാപാരി സംസ്ഥാനത്തിനകത്ത് നടത്തുന്ന 2.5 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് അവയുടെ വിലയുടെ 0.5 ശതമാനം ടിസിഎസ് ആയി ഇ-കോമേഴ്‌സ് കമ്പനിക്ക് നൽകേണ്ടി വരും.

ഇതുകൂടാതെ 0.5 ശതമാനം എസ്.ജി.എസ്.ടി ((SGST) ആയും നൽകേണ്ടി വരും. ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ സംസ്ഥാന സർക്കാരുകൾ വൈകാതെ പുറത്തിറക്കുമെന്നാണ് അറിയുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള 2.5 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് രണ്ട് ശതമാനം ഇന്റഗ്രേറ്റഡ് ജിഎസ്ടിയാണ് (IGST) ഈടാക്കുക.

നികുതി ശരിയായി അടക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനും ഇത്തരം പണമിടപാടുകൾ നിരീക്ഷിക്കാനും വേണ്ടി സർക്കാർ ഏർപ്പെടുത്തിയതാണ് ടിസിഎസ്.

ചെറുതും വലുതുമായ വളരെയധികം വിൽപനക്കാർ ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നതിനാൽ, ടാക്സ് കോംപ്ലയൻസ് കൂടുതൽ സങ്കീർണമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it